Tuesday, January 29, 2008

കോലായിലിരുന്ന പിരാന്തന്‍

കോലായിലിരുന്ന പിരാന്തന്‍
മുറ്റം മുഴുവന്‍
മുറുക്കിത്തുപ്പി
വൃത്തികേടാക്കി,
കെട്ടു തുറന്ന്
പുട്ടും മീനുമെടുത്ത്
വെട്ടിവിഴുങ്ങി,
മുള്ളൂരി നെലത്തിട്ടു,
ചട്ടിയെടുത്ത് ചുറ്റിയെറിഞ്ഞു,
ചോയ്ക്കാന്‍ ചെന്ന
പെണ്ണിനെത്തല്ലി,
ചേമ്പും ചേനേം
വെട്ടിത്തള്ളി,
ഒടുക്കം,
ഒടുക്കം...
അടുപ്പീക്കെടന്ന
കൊള്ളിയെടുത്ത്
തള്ളക്കും കൊളുത്തി,
തനിക്കും കൊളുത്തി....

ഞാന്‍
ചോയ്ക്കാനോ തടുക്കാനോ
പോയില്ല,
പിരാന്തന്‍റെ മുറ്റല്ലേ?

Thursday, January 24, 2008

വിശ്വകാഹളം

ഇരുളു തീണ്ടാത്തൊരീ കൊടുംകാടിന്റെ
ഇടവഴിയിലെ തീര്‍ത്ഥയാമങ്ങളില്‍
കുളിരൊഴിഞ്ഞൊരീ കാറ്റിന്റെ കൈകളെന്‍
ചടുലശാന്തിതന്‍ നടയടക്കുന്നൂ,

ചെളി പുരണ്ടൊരെന്‍ സുകൃതമൂല്യങ്ങളില്‍
നനവറിയാത്ത മാരി വീഴുന്നൂ,
മുകളിലാകാശഗന്ധര്‍വ്വകന്യകള്‍
തനയലാഭം കൊതിച്ചിരിക്കുന്നൂ.

ഹൃദയമേതില്‍ തളര്‍ന്നുലയുന്നൂ,
മിഴികളെതില്‍ തുളുമ്പി വീഴുന്നു!
കാലചക്രം വിറച്ചു നില്‍ക്കുന്നൂ
ഭൂതമിന്നും ചിരിച്ചു പാടുന്നൂ.

പുതിയൊരീ വിശ്വകാഹളമെന്നില്‍
കവിതയായിപ്പുനര്‍ജ്ജനിക്കുന്നൂ,
വിടരുമാത്മസൂനങ്ങളില്‍ ഞാനെന്‍
വിധി തിരുത്തിക്കുറിച്ചു വക്കുന്നൂ.

Friday, January 18, 2008

കവിത: മഴയിരമ്പുന്നൂ...

മഴയിരമ്പുന്നൂ, വരണ്ട മണ്ണിന്റെ
മനം തുളുമ്പുന്നൂ, വിവശനെന്നിലോ
കരളിലിത്തിരിക്കുളിരിറങ്ങിയെന്‍
പ്രണയചിന്തകള്‍ തരിച്ചുണരുന്നു.

ഇരുണ്ട രാവിന്റെയകത്തളങ്ങളില്‍
ചെളി കുഴയുന്നൂ, വയല്‍വരമ്പിലെന്‍
പിഴച്ച ചിന്തകള്‍ വഴുതിമായുന്നൂ,
ജനലഴികളില്‍ കിതപ്പു ചാവുന്നൂ.

മഴ മനസ്സില്‍ പണ്ടുടഞ്ഞ വാത്സല്യ
മധുരസ്വപ്നമായി കിനിഞ്ഞിറങ്ങുന്നൂ,
പകല്‍ക്കിനാക്കളില്‍ പടര്‍ന്ന്, കാമിനീ-
വിരഹതാപമായ് നനഞ്ഞെരിയുന്നൂ.

കൊടിയ വേനല്‍ പെയ്തുറഞ്ഞപ്പോള്‍ പൊള്ളി-
പ്പൊളിഞ്ഞ മണ്ണിന്റെ സ്മരണയാവുന്നൂ,
വസന്തസ്വപ്നങ്ങള്‍ ഭയന്നൊഴിയുന്ന
പ്രളയക്കാഴ്ചയായ് പതച്ചു തുള്ളുന്നൂ.

വഴികളില്‍ ചിന്നിച്ചിതറി വീഴുന്നൂ,
മൊഴികളില്‍ മുങ്ങി വിറച്ചു മൂളുന്നൂ,
തടിച്ച പുസ്തകം ചമച്ച ശാസ്ത്രങ്ങള്‍
മഴക്കോളില്‍ കുതിര്‍ന്നൊലിച്ചു പോകുന്നൂ.

പുരപ്പുറത്തിതാ മഴ ചിരിക്കുന്നൂ,
പതുക്കെയോര്‍മ്മയില്‍ കരഞ്ഞു മായുന്നൂ,
മനുഷ്യരെന്തിനീ മഴ നുണയാതെ
മുറികളില്‍ക്കടന്നടച്ചുറങ്ങുന്നൂ!

അകത്തു പെട്ടിയില്‍ ’കുട കുട’യെന്ന്
പരസ്യവാചകം പിടഞ്ഞു ചിന്തവേ
വിരഹഗാനമായ് വിഷാദിയാം മഴ
വിതുമ്പി മായുന്നൂ, തളര്‍ന്നു തോരുന്നൂ.

പിറന്ന പാറ്റകള്‍ പറന്നു വന്നെന്റെ
വിളക്കില്‍ തന്‍ ചിറകടിച്ചു ചാവുന്നൂ,
മനസ്സിന്‍ മൂലയില്‍ ചകിതചിന്തകള്‍
വഴി പിഴച്ചോടിക്കിതച്ചു വീഴുന്നൂ.

നനഞ്ഞുടഞ്ഞുപാഞ്ഞൊലിച്ച മണ്ണൈന്റെ
മണം മനസ്സിലേക്കിഴഞ്ഞു കേറുന്നൂ,
തണുപ്പു കൂടുന്നൂ, തണുത്തൊരോര്‍മ്മകള്‍
ഉറഞ്ഞു കൂടി ഞാന്‍ കരഞ്ഞു നീറുന്നൂ.

Thursday, January 10, 2008

മുക്കുവത്തി

വലയില്‍ക്കുരുങ്ങിയ ചാകരക്ക്
വിലയുറക്കാതായപ്പോള്‍
നിലയില്ലാക്കയത്തില്‍
കുമിളയായി ഒടുങ്ങിയ
കണവന്റെ പെണ്ണ്.

ചൂണ്ടയെറിഞ്ഞത് പെണ്ണായപ്പോള്‍
കൊത്തിയതെല്ലാം
ആണ്‍മീനുകള്‍,
ഇരയായത് ചൂണ്ടക്കാരി.

മനസ്സു പൊട്ടി വന്ന
ഉപ്പുവെള്ളത്തിന്
കണ്‍പീലിയില്‍
വേലിയേറാനല്ലാതെ
കടലോളമായി
കരയെ വിഴുങ്ങാനായില്ല.

കരവെയിലില്‍
ഉപ്പു പുരണ്ടുണങ്ങിയ ചട്ടങ്ങള്‍
ഒരു നേരം
തൊട്ടു കൂട്ടാന്‍ തികഞ്ഞില്ല.

പിഴക്കാനായി പിഴച്ചവളുടെ
വിളി കേള്‍ക്കാന്‍
കടലമ്മക്കു വിധിയില്ലല്ലോ!

കടലോളം കരഞ്ഞിട്ടും
കടലമ്മ
മകളെ തിരിച്ചു വിളിച്ചില്ല.

Friday, January 4, 2008

പ്രണയം തിരസ്കരിക്കേണ്ട വിധം

എന്തു വിളിച്ചഭിസംബോധന ചെയ്യണം നിന്നെ? ഇല്ല, അതാലോചിച്ച് ഈ എഴുത്തിന്റെ സുഖം കളയാന്‍ എനിക്കാഗ്രഹമില്ല... ഇന്നൊരു ദിവസത്തേക്ക് ഞാന്‍ നിന്നെ ഇങ്ങനെ വിളിക്കട്ടെ,

പ്രിയേ...

വായിക്കുന്തോറും ഇതൊരു അവ്യക്തമായ പ്രേമലേഖനമാണോ എന്നു നിനക്കു തോന്നിയേക്കാം. ഈ എഴുത്ത് നിന്റെ ചിന്തകളെ തഴുകിയുണര്‍ത്തുകയോ, നിന്നെ മടുപ്പിക്കുക തന്നെയോ ചെയ്യുകയാണെങ്കില്‍ (രണ്ടും ഒരുമിച്ചു സംഭവിച്ചേക്കാം) എന്നോടു ക്ഷമിക്കുമല്ലോ. ചിന്തകള്‍ നിറഞ്ഞ് എന്റെ മനം കനം തൂങ്ങി നില്‍ക്കുന്ന ഈ നേരത്ത്, ഒരു കടലാസ്സെടുത്ത് കുറിക്കാന്‍ തുടങ്ങിയാല്‍ എനിക്കെന്നെത്തന്നെ നിയന്ത്രിക്കാന്‍ കഴിഞ്ഞെന്നു വരില്ല. ഒരു പക്ഷേ, എനിക്കു നിന്നോടുള്ള വികാരങ്ങളുടെ ഒരു പ്രതിഫലനമായേക്കാം ഈ എഴുത്ത്. നിന്നെ വിഷമിപ്പിക്കാതിരിക്കാനായി പരമാവധി തീവ്രത കുറച്ചെഴുതാന്‍ ഞാന്‍ ശ്രമിക്കാം. പിന്നീടൊരിക്കല്‍ എനിക്കിതിനു കഴിഞ്ഞെന്നു വരില്ല.

നിനക്കറിയാമല്ലോ, ലോകത്ത് ഉപാധികളോടു കൂടിയല്ലാത്ത ഒരു ബന്ധം കണ്ടെത്തുക അത്യന്തം ദുഷ്കരമാണെന്ന്. സുഹൃത്തുക്കളോടും പങ്കാളിയോടും മാതാപിതാക്കളോടുമെല്ലാമുള്ള ബന്ധങ്ങളില്‍ നാം വ്യത്യസ്ത ഉപാധികള്‍ വച്ചു പുലര്‍ത്തുന്നു. ഉപാധികളില്ലാത്ത ബന്ധമെന്നു പറയുന്നത്, കമ്യൂണിസം എന്ന പോലെ, വശ്യമായ ഒരു സ്വപ്നം മാത്രമാകുന്നു. നിന്നെ സമീപിക്കുമ്പോള്‍, ഞാനറിയാതെ, ഉപബോധമനസ്സില്‍ ഞാന്‍ നിന്നെക്കുറിച്ചു സൂക്ഷിച്ചിട്ടുള്ള ഉപാധികള്‍ എന്റെ ബോധമനസ്സിനെ കീഴടക്കുന്നു. സമീപനത്തിന്റെ ഒടുവില്‍ നിന്നെ അഭിമുഖീകരിക്കുന്നത് ഞാനെന്ന ഞാനായിരിക്കില്ല, മറിച്ച്, നിനക്കു വേണ്ടി എന്റെയുള്ളില്‍ത്തന്നെ സൃഷ്ടിക്കപ്പെട്ട മറ്റൊരു ഞാനായിരിക്കും.

എന്ത്, നീ ചിരിക്കുകയാണോ? ഇതൊരു പരമമായ സത്യമാണ് പ്രിയേ. എന്റെയോ നിന്റെയോ തെറ്റുകളോ കുറവുകളോ അല്ല ഇത്തരമൊരു പ്രവൃത്തിക്കു നമ്മെ പ്രേരിപ്പിക്കുന്നത്. ഈ വ്യവസ്ഥ നമ്മില്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്ന മറ്റൊരു സ്വഭാവം മാത്രമാണത്രേ അത്!

നീ ചിന്തിക്കുന്നതു പോലെ, ഉറക്കത്തില്‍ പോലും നാം നാമല്ല പ്രിയേ, സ്വതന്ത്രരല്ല. ഈ ഇരുപത്തിയേഴു വര്‍ഷത്തെ അനുഭവങ്ങള്‍ എന്നെ പഠിപ്പിച്ചിരിക്കുന്നത് ഒരുപാടു നുണകളെ സത്യങ്ങളായും ഒരുപാടു സത്യങ്ങളെ നുണകളായും കാണുവാന്‍ മാത്രമാണ്...

തത്വങ്ങള്‍ നാം പറഞ്ഞു ശീലിക്കുന്നത് യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ വേണ്ടിയാണെന്ന് പണ്ടാരോ പറഞ്ഞതോര്‍ക്കുന്നു. ജീവിതത്തില്‍ ഒരുപാടു ദുര്‍ഘടാവസ്ഥകള്‍ നേരിടേണ്ടി വന്ന ഒരാളല്ല ഞാന്‍. അതു കൊണ്ടൂ തന്നെ മേല്‍പ്പറഞ്ഞത് എന്നെ സംബന്ധിച്ചിടത്തോളം ശരിയല്ലെന്ന് എനിക്കു വിശ്വസിക്കേണ്ടിയിരിക്കുന്നു. ഇനിയും സാമൂഹ്യമായ വിലക്കുകളുള്ളതും ഇല്ലാത്തതുമായ തത്വചിന്തകളെ എന്റെ ചിന്തകളുമായി വിളക്കി ചേര്‍ക്കാന്‍ ഞാന്‍ ശ്രമിക്കുന്നതാണ്. അതില്ലായ്മ ചെയ്യാന്‍ ആര്‍ക്കും കഴിഞ്ഞെന്നും വരില്ല!

ഈയിടെ ഒരു പുസ്തകം വായിച്ചതോര്‍ക്കുന്നു. ഓ, നിനക്കു വായന ഇഷ്ടമില്ലെന്നറിയാതെയല്ല, എങ്കിലും ഇതു നിന്നോടൂ കൂടെ പറയേണ്ട ഒന്നായി എനിക്കു തോന്നുന്നു. ഈ ലോകത്ത് നമ്മുടേതായി ഒന്നുമില്ല. ഉണ്ടെന്നുള്ളത്, ഉണ്ടായിരുന്നെന്നുള്ളത്, ഉണ്ടായേക്കാമെന്നുള്ളത്, എല്ലാം നമ്മുടെ തോന്നലുകള്‍ മാത്രമാണ്. നമ്മുടേതെന്നു കരുതുന്ന ഒന്നിന്മേലുള്ള ആധിപത്യം, അതു നമുക്കു നഷ്ടപ്പെടുന്ന നിമിഷം വരേക്കും മാത്രമാണ്. പിന്നീട് അതു മറ്റാരുടേയോ നിയന്ത്രണത്തിലാകുന്നു. അതയാളുടേതെന്ന് അയാള്‍ ധരിക്കുന്നു...

മുകളില്‍ പറഞ്ഞത് ഭൌതികവസ്തുക്കളെ മാത്രം സംബന്ധിച്ച ഒരു കാര്യമല്ലത്രേ. മനസ്സും ഹൃദയവും, ഒന്നും ഒരാളുടേയും സ്വകാര്യനിയന്ത്രണത്തിലുള്ള കാര്യങ്ങളല്ല എന്നതാണ് വസ്തുത. അങ്ങനെ വരുമ്പോള്‍ ഞാന്‍ നിന്റേതോ, നീ എന്റേതോ അല്ല. എന്തിന്, ഞാന്‍ എന്റേതു പോലുമല്ല! ഇപ്പോള്‍ നിനക്കു തോന്നുന്നുവോ, നമ്മുടെ പ്രണയവും നമ്മുടേതല്ലെന്ന്? അതെത്രമാത്രം നൈമിഷികമാണെന്ന്... എന്നെങ്കിലുമൊരിക്കല്‍ നമുക്ക് നമ്മുടെ ചിന്തകളെയോ മനസ്സിനെയോ നിയന്ത്രിച്ച് നിര്‍ത്താന്‍ കഴിയുമെന്ന ഘട്ടം വന്നാല്‍, അതോടെ നാം ജീവിതത്തിന് ഒരു പുതിയ അര്‍ത്ഥം തന്നെ എഴുതിച്ചേര്‍ക്കുകയാണ്. അത് അത്യന്തം മഹത്തരമായ, ’സ്വത്വത്തെ കണ്ടെത്തല്‍’ എന്ന കര്‍മ്മമാകുന്നു. അതു നമുക്കു സ്വാതന്ത്ര്യം നല്കുന്നു, ഭൌതികവും ബൌദ്ധികവുമായ, പരമമായ സ്വാതന്ത്ര്യം!

നീ ഒരുപാടു ചിന്തിച്ചു കൂട്ടിയിരിക്കുന്നല്ലോ... വിഷമിക്കേണ്ട, ഇപ്പറഞ്ഞതെല്ലാം ഇനി പറയാനുള്ളതിന്റെ ഒരു ആമുഖം മാത്രമാണ്. ഞെട്ടാതിരിക്കൂ പ്രിയേ...

ഇപ്പോള്‍ എന്നെപ്പോലെ നീയും മനസ്സിലാക്കിയിരിക്കുന്നു. നീയും നിന്റെയോ നിന്റെ വികാരങ്ങളുടെയോ പോലും ഉടമസ്ഥയല്ല. ഞാനുമതേ. വികാരങ്ങളും വിചാരങ്ങളും വെറും അല്പായുസ്സുക്കളാണ്. അവയെ, കൊല്ലാതെ, മുമ്പോട്ടു തള്ളിക്കൊണ്ടു പോകുക എന്നത്, ജീവിതം സന്തോഷപ്രദമാക്കാനുള്ള നമ്മുടെ വെറും പ്രയത്നങ്ങള്‍ മാത്രമാണ്. നമ്മുടെ ബന്ധം പോലെ, പ്രണയം പോലെ...

ഇനി, ഈ നിമിഷം എനിക്കെന്താണു നിന്നോടു തോന്നുന്നത്? സൌഹൃദം? അല്ലെന്നു തോന്നുന്നു എനിക്ക്. വഴിവക്കില്‍ ഒരു പുഞ്ചിരി സമ്മാനിച്ച ഒരാളെ നാളെ മുതല്‍ ഞാന്‍ സുഹൃത്തെന്നു വിളിച്ചു തുടങ്ങിയേക്കാം. അപരിചിതരെപ്പോലും സുഹൃത്തേ എന്നു വിളിച്ച് നാം സംസാരം തുടങ്ങാറുണ്ട്. എനിക്കു തോന്നുന്നു, നമ്മുടെ ബന്ധത്തെ നിര്‍വചിക്കാന്‍ ആ പദത്തിനു ശക്തി പോരാ എന്ന്.

ഇനി ഇത് പ്രേമമാണോ? ഞാന്‍ ഭയക്കുന്നു. പൊതുവായ ഒരു ധാരണപ്രകാരം പ്രണയമെന്നത് അര്‍ത്ഥവ്യാപ്തി കുറഞ്ഞ ഒരു വെറും വികാരം മാത്രമാണ്. അത് ഭാവനാസമ്പന്നവും അതേ സമയം അയഥാര്‍ത്ഥവുമാണ്. എനിക്കു നിന്നെ ഇഷ്ടമാണെന്ന് ഞാന്‍ പലകുറി പറഞ്ഞിട്ടുണ്ടെങ്കില്‍, അതാ ഭാവനയുടെ പുറത്തു മാത്രമാണ്. നിന്നോടു പറയാന്‍ ഒരു വാക്കെന്നതില്‍ക്കവിഞ്ഞ് പ്രണയത്തിന് ഒരര്‍ത്ഥവും ഞാന്‍ കല്‍പ്പിച്ചിട്ടില്ല.

ഇപ്പോള്‍ നിനക്കു മനസ്സിലായിക്കാണുമല്ലോ, വാക്കുകള്‍ക്ക് അര്‍ത്ഥം കല്പിക്കപ്പെടുന്നത് സന്ദര്‍ഭവുമായി കൂട്ടി വായിക്കുമ്പോഴാണെന്ന്. സന്ദര്‍ഭത്തിന്റെ പിന്തുണയില്ലെങ്കില്‍ വാക്കുകള്‍ അര്‍ത്ഥം നേടാത്ത വെറും ശബ്ദങ്ങള്‍ മാത്രമാണെന്ന്... ഞാന്‍ നിന്നോടൂ പലവുരി പറഞ്ഞ പ്രണയമെന്ന വാക്കിനും ഇതേ അര്‍ത്ഥം മാത്രമായിരുന്നു എന്ന്?

ഇനിയും നിനക്കു ബോറടിച്ചില്ലേ? എങ്കില്‍ ബാക്കി കൂടി കേള്‍ക്കുക.

നാമൊന്നിന്റെയും ഉടമസ്ഥരല്ലെങ്കില്‍പ്പോലും സമയാസമയങ്ങളില്‍ ചില ഉടമസ്ഥാവകാശങ്ങളുടെ ഫലം അറിയാതെയെങ്കിലും നാമനുഭവിക്കുന്നുണ്ട്. ഭൌതികവും ബൌദ്ധികവുമായ പല വസ്തുക്കളുടേയും ഉപയോക്താക്കളായി നാം പലപ്പോഴും മാറാറുണ്ട്. നിന്നെക്കുറിച്ചുള്ള ചിന്തകള്‍ എന്നെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു എന്നതു തന്നെ അത്തരമൊരു ഉപയോഗമത്രേ.

പ്രിയേ, ഇനിയും നീ വായിക്കുന്നുവോ? ഇത്രയുമെഴുതിയിട്ടും ഞാനൊരു ഭ്രാന്തനാണെന്നും, എന്നെയല്ല നിനക്കു വേണ്ടതെന്നും നിനക്കു തോന്നാന്‍ തുടങ്ങാത്തതെന്തേ? കഴിഞ്ഞ പതിനഞ്ചു ഖണ്ഡികകളില്‍ ഞാന്‍ പറഞ്ഞതിന്റെ രത്നച്ചുരുക്കം കൂടി കേള്‍ക്കാന്‍ നീ ആഗ്രഹിക്കുന്നെന്നോ? എങ്കില്‍ അതു കൂടി ഞാന്‍ പറയട്ടെ. കേള്‍ക്കുക-

'എനിക്കു നിന്നോടോ നിനക്കെന്നോടോ ഉള്ളത് പ്രണയമല്ല' എന്ന് ഇതിലും വിശദമായി ഞാനെങ്ങനെ പറയണം പ്രിയേ? ഇനിയെങ്കിലും എന്നെ വിട്ടൊന്നൊഴിഞ്ഞു പോകൂ.........

Thursday, January 3, 2008

പിടിച്ചാല്‍ കിട്ടില്ലെന്നെ...: കവിത

കാലമെന്‍ മനോഭൂവില്‍ വിതച്ച വിത്തിന്‍ മുള
പോരെന്റെ വിലാപത്തില്‍ തണലായി തളിര്‍ക്കുവാന്‍,
വേദന വിതക്കുമീ നീചശക്തികള്‍ തന്റെ
വേരറുക്കുവാന്‍ വെമ്പും രണമായുയിര്‍ക്കും ഞാന്‍.

വാളാണെന്‍ സമരത്തിന്നായുധ,മശാന്തി തന്‍
വാസന പരത്തുന്ന കീടമേ, സൂക്ഷിക്കുക,
വാളെടുത്തൊരു വേള പോരില്‍ ഞാനിറങ്ങിയാല്‍
വേദനിക്കുവാന്‍ പോലും ബാക്കി കാണില്ലാ നിങ്ങള്‍!

ബുദ്ധനല്ല ഞാന്‍, എനിക്കെതിരായുയരുന്ന
വെട്ടുകത്തികള്‍ കൊണ്ടാ കരങ്ങളറുത്തിടും,
ക്രിസ്തുവല്ല ഞാന്‍, എന്നെത്തളക്കും കുരിശിനാല്‍
നിര്‍ദ്ദയലോകത്തിന്റെ മസ്തകം ചതച്ചിടും,

ശാന്തിഗീതകള്‍ പാടിപ്പാറി വന്നെത്തും മാട-
പ്രാവിന്റെ ചിറകിലാ രുധിരം പുരട്ടിടും,
പറയും ഞാ’നെന്‍ കോപക്കനലിന്‍ ചൂടില്‍ ശുദ്ധി
പകരും ലോകത്തിന്റെ പ്രഭ നീയെടുക്കുക.’

വാദങ്ങളൊരു പിടിയുണ്ടാകാം പാരില്‍, പക്ഷേ,
ചോരയിലൊടുങ്ങുവാനാകരുതവയൊന്നും,
തീരുമാനിക്കാം, പക്ഷേയിനി മേലൊരാള്‍ കൂടി
നാടുനീങ്ങിയാല്‍പ്പിന്നെ............ പിടിച്ചാല്‍ കിട്ടില്ലെന്നെ.........!!!!!!

(അവസാനത്തെ വരി പല്ലിറുമ്മിക്കൊണ്ട്...)

കവിത

ഇതളു നീര്‍ത്തുന്ന ചെമ്പനീര്‍ പോലെ
കവിതയെന്നില്‍ വിടരുന്ന നേരം
മഷി പുരട്ടുന്ന താളുകള്‍ക്കെല്ലാം
മിഴിവിതിത്ര മേല്‍ തോന്നുന്നതെന്തേ!

പല വഴിക്കും പടരുന്ന കാറ്റില്‍
പതിവു തെറ്റിയെന്‍ കാവ്യ നക്ഷത്രം
അധരമോതിയുരുവിടും മുമ്പേ
വഴി തിരക്കിത്തിരിക്കുവതെന്തേ!

മുറിവു പറ്റി വിതുമ്പുന്ന ചിത്തം
തഴുകി മാറ്റും മരുന്നിന്റെ വീര്യം,
കവിതയെന്ന പോലെന്തുണ്ടു ഭൂവില്‍,
മനമറിഞ്ഞു നമിക്കുന്നു ഞാനും!

Tuesday, January 1, 2008

കഥ: വസുന്ധരയുടെ പുതുവര്‍ഷക്കുറിപ്പ്

"സന്ദീപ്,

നീയില്ലാതെ മറ്റൊരു പുതുവര്‍ഷം കൂടി...

ഇതൊരു മരണമൊഴിയാണ്. ഇതെഴുതിത്തീരും മുമ്പേ എന്റെ ജന്മമൊടുങ്ങുമെന്നതിനാല്‍ എന്റെയും, എന്റെ മരണത്തോടെ നിന്റെ ജീവിതം ജീവിതമല്ലാതായിത്തീര്‍ന്നേക്കുമെന്നതിനാല്‍ നിന്റെയും മരണമൊഴി. ഉറക്കമില്ലാത്ത ഒരുപാടു രാത്രികളില്‍ എന്റെ ചുണ്ടില്‍ വിരിഞ്ഞ മന്ദഹാസങ്ങള്‍ക്കും വശപ്പിശകു പോലെ കണ്ണില്‍ത്തുളുമ്പിയ കണ്ണീര്‍ത്തുള്ളികള്‍ക്കും ഹേതുവായ നിന്റെ ഓര്‍മ്മകള്‍ക്കായി ഞാനീ മൊഴിയും മരണവും ഒരുമിച്ചു സമര്‍പ്പിക്കട്ടെ.

നീയോര്‍ക്കുന്നുവോ, എന്നോടും നിന്നോടൂമെന്ന പോലെ നീയന്ന് പറഞ്ഞ വാക്കുകള്‍?

- ജീവിച്ചു തീര്‍ക്കേണ്ടി വരുന്നതിനെയല്ല, ജീവിച്ചിട്ടും തീരാതെ ബാക്കിയാവുന്ന ഒന്നിനെയത്രേ നാം ജീവിതമെന്നു വിളിക്കേണ്ടത്! -

ഇതുപോലത്തെ ഡിസംബറിലെ തണുത്തുറഞ്ഞ ചില രാത്രികളില്‍ എന്റെ ചെവികളില്‍ ഉച്ഛ്വാസത്തിന്റെ ചൂടു പകര്‍ന്നു കൊണ്ട് നീയിതേ വാക്കുകളെന്നോടു വീണ്ടും മന്ത്രിച്ചിരുന്നു, അല്പം മാറ്റത്തോടെ...

- ജീവിച്ചിട്ടും ജീവിച്ചിട്ടും തീരാത്തത് എന്റെയോ നിന്റെയോ ജന്മമല്ല വസുന്ധരേ, നമ്മുടെ ജന്മമാണ് - എന്ന്!

ഒരു മണ്ടിയെപ്പോലെ ചിരിക്കാനും കൂടിയാല്‍ നിന്റെ കവിളുകളില്‍ നുള്ളി ’കളിയാക്കാതെടാ’ എന്നു പറയാനും മാത്രമേ ഞാനെന്നെ അനുവദിക്കാറുണ്ടായിരുന്നുള്ളൂ. ’എന്റെ പാവം പൊട്ടിപ്പെണ്ണെ’ന്നു മൊഴിഞ്ഞ് നീയെന്റെ മുടിയിഴകളിലൂടെ വിരലോടിച്ചപ്പോള്‍, തികട്ടി വന്ന ആനന്ദത്തിനും മീതെ ഞാനല്പം കണ്ണീര്‍ത്തുള്ളികളുടെ നനവു പടര്‍ത്തിയത് ഈ നാളുകള്‍ ഒരിക്കലും അവസാനിക്കാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെയായിരുന്നു."

വസുന്ധര പേന കിടക്കയില്‍ വച്ചു. തിളങ്ങുന്ന മിഴികളുടെ കോണിലുറ്റിയ നനവ് കവിളിലൂടെ ഒലിച്ചിറങ്ങി. ചുളിഞ്ഞു കിടന്ന പിങ്ക് നിറമുള്ള ബെഡ്ഷീറ്റ് ഇടതുകൈ കൊണ്ടവള്‍ ഒതുക്കി വച്ചു. ജനാലയിലൂടെ വീശിയ തണുത്ത കാറ്റ് അവളുടെ കവിളിലെ പളുങ്കുമണികളെ ഒപ്പിയെടുത്തു. വസുന്ധര ശിരസ്സു കുനിച്ച്, വടിവൊത്ത അക്ഷരത്തില്‍ താനെഴുതിപ്പിടിപ്പിച്ച വരികളിലൂടെ കണ്ണോടിച്ചു.

ഇതായിരുന്നില്ല വസുന്ധര! അനവസരങ്ങളില്‍ പൊഴിക്കേണ്ടി വന്നിരുന്ന വിഷാദമുത്തുകളായിരുന്നില്ല അവള്‍ക്കൊരിക്കലും കണ്ണുനീര്‍. മനം നിറഞ്ഞു തുളുമ്പുന്ന വേദനകള്‍ പോലും ചുണ്ടിന്റെ വശങ്ങളിലൊളിപ്പിച്ച കുഞ്ഞു പുഞ്ചിരിയോടെ, അനുഭവങ്ങള്‍ പകര്‍ന്നു തന്ന അറിവെന്ന പോലെ സ്വാംശീകരിച്ചെടുത്തിട്ടേയുള്ളു, അവളിന്നാള്‍ വരെ. ഇന്നെന്തേയിങ്ങനെ? അവളെഴുതിത്തീരട്ടെ, നമുക്കു കാത്തിരിക്കാം.

പഞ്ഞിക്കിടക്കയില്‍ കമിഴ്‍ന്നു കിടന്ന്, വലതു ചെവി കിടക്കമേല്‍ ചേര്‍ത്തു വച്ച് വസുന്ധര സ്വന്തം ഹൃദയമിടിപ്പുകള്‍ ശ്രവിച്ചു. ഇളംനീല നിറമുള്ള ജനാലക്കര്‍ട്ടനുകള്‍ വകഞ്ഞു മാറ്റി കുളിര്‍കാറ്റ് അവളെ വീണ്ടും തലോടി. വസുന്ധര പേന കയ്യിലെടുത്തു.

"നിനക്കോര്‍മ്മയില്ലേ സന്ദീപ്, നിന്റെ കയ്യിലെ ഒരിക്കലും വറ്റാത്ത വീഞ്ഞുപാത്രമാണ് ഞാനെന്ന് നീയൊരിക്കല്‍ പറഞ്ഞത്? നുരയുന്ന ചില്ലുഗ്ലാസ്സുകളിലൂടെ നിന്റെ ലഹരി പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിപ്പോയപ്പോഴും ഒരു രസക്കൂട്ടു പോലെ നിന്നെ ചുറ്റിപ്പറ്റി ഞാനുണ്ടായിരുന്നു. എന്നെക്കാണാന്‍ കഴിയാത്ത നിന്റെ കണ്ണുകളില്‍ ഞാനെന്നും ഉഴറി നില്പുണ്ടായിരുന്നു, കഴുകിക്കളയാനാവാത്ത ഒരു കരടു പോലെ.

നിന്റെ ബോധത്തിന് നിന്നെപ്പോലും തിരിച്ചറിയാന്‍ കഴിയാതിരുന്ന നാളുകളിലൊന്നില്‍ എന്റെ വയറ്റില്‍ കിളിര്‍ത്ത ഒരു കുഞ്ഞുസ്വപ്നത്തെ ഇതളിടും മുമ്പേ ഇറുത്തെടുത്തപ്പോള്‍ നീ അനുഭവിച്ച ലഹരിയേതെന്ന് എനിക്കിനിയും അറിയില്ല. ഉള്ളില്‍ നിന്നും പ്രാണനിറുത്തു മാറ്റപ്പെട്ട ആ വേദന സഹിക്കാന്‍ ഒരു ഹൃദയം മതിയായിരുന്നില്ല, എനിക്ക്. നമ്മുടെ വിവാഹശേഷം ഞാനാദ്യമായി കരഞ്ഞത് അന്നായിരുന്നില്ലേ? നിന്റെ മടിയില്‍ മുഖം പൂഴ്‍ത്തി, ഏങ്ങലോടെ... നിര്‍വ്വികാരതയോടെ എന്റെ മുടിയിഴകളിലൂടെ അന്ന് നീ വിരലോടിച്ചപ്പോള്‍ എന്റെ കണ്ണില്‍ തുളുമ്പിയത് ആ പഴയ ആനന്ദക്കണ്ണീരായിരുന്നില്ലല്ലോ."

പുറത്ത് ഇരമ്പി വീശുന്ന കാറ്റ് തന്നോടെന്തോ പറയുന്നതായി വസുന്ധരക്ക് തോന്നി. അവള്‍ കിടക്കയില്‍ നിന്നെഴുന്നേറ്റു. കിടപ്പുമുറിയില്‍ നിന്നും പുറത്തേക്കു തുറക്കുന്ന ബാല്‍ക്കണിയിലേക്ക് അവള്‍ നടന്നു ചെന്നു. തണുപ്പില്‍ ചൂളി, അവള്‍ ഇരുകൈകളും മാറോടടുക്കിപ്പിടിച്ചു. പതിയെ കൈ വിടര്‍ത്തി വാത്സല്യഭാവത്തില്‍ തന്റെ വയറില്‍ തലോടി.

പുറത്ത് പുതുവര്‍ഷത്തിന്റെ വരവറിയിച്ചു കൊണ്ട് പടക്കങ്ങള്‍ പൊട്ടുന്നുണ്ട്. ഫ്ലാറ്റിന്റെ വശങ്ങളിലേക്ക് ചാഞ്ഞു നില്‍ക്കുന്ന വൃക്ഷത്തലപ്പുകളിലൂടെ ചൂളമടിച്ചെത്തിയ കാറ്റ് വസുന്ധരയുടെ വസ്ത്രത്തെ ഉലച്ചു കൊണ്ടിരുന്നു. തെരുവിലെ, ഇടക്കിടെ മിഴി ചിമ്മിത്തുറക്കുന്ന മെര്‍ക്കുറിവിളക്കിന്റെ വെളിച്ചത്തില്‍, പുതുവര്‍ഷം കൊഴുപ്പിക്കാനോടുന്ന ചില യുവതികളും യുവാക്കളും. അവരുടെ ആര്‍പ്പുവിളികളില്‍, നിമിഷനേരത്തേക്കെങ്കിലും വസുന്ധരയുടെ ചിന്തകള്‍ മുങ്ങിപ്പോയി. അവള്‍ തിരിച്ചു നടന്നു.

"ഓര്‍ക്കുന്നോ സന്ദീപ്, നാലു വര്‍ഷം മുമ്പ്, രംഗന്‍തിട്ടു പക്ഷിസങ്കേതത്തിനകത്തെ മൂല പൊട്ടിത്തുടങ്ങിയ സിമന്റുബെഞ്ചിലിരുന്ന് നീയെന്നോടു പറഞ്ഞത്, എന്നെങ്കിലും നമുക്കു പിറന്നേക്കാവുന്ന നമ്മുടെ മകള്‍ക്ക് നീ കണ്ടു വച്ച പേര് - തുഷാര!

രണ്ടു വര്‍ഷം മുമ്പ്, ഇതേ പോലൊരു ഡിസംബറില്‍ വരണ്ട മണ്ണിനെ നനയിച്ചു കൊണ്ട് തുഷാരബിന്ദുക്കള്‍ തുരുതുരാ പെയ്തു വീണപ്പോള്‍ ഞാനാര്‍ത്തു വിളിച്ചു, ’തുഷാരാ....... തുഷാരാ.......’ ഹാ! അന്ന് അസാധാരണമായ നോട്ടത്തോടെ എന്റെ വിരലുകളില്‍ പറ്റിയ മഞ്ഞുതുള്ളികളെ തുടച്ചു നീക്കിയ നിന്റെയുള്ളിലെ ക്രൂരത ഞാനറിഞ്ഞില്ലല്ലോ സന്ദീപ്, നീയങ്ങനെയായിരുന്നില്ലല്ലോ മുമ്പെങ്ങും!

നിന്റെ കവിളില്‍ തല ചായ്‍ച്ച് ’അവളുറക്കമാണെ’ന്ന് നാണത്തോടെ നിന്നോടു ഞാന്‍ പറയുമ്പോഴും ആ പിഞ്ചുകൈകള്‍ എന്റെ ഗര്‍ഭപാത്രത്തെ ഇക്കിളി കൂട്ടുന്നുണ്ടായിരുന്നു. ’തുഷാരേ’ എന്ന എന്റെ ഓരോ വിളിയിലും, രൂപം പാകമാവാത്ത ആ പിഞ്ചാത്മാവ് തൊണ്ണു കാട്ടി ചിരിക്കുന്നുണ്ടായിരുന്നു. ജീവിച്ചു തീര്‍ക്കേണ്ടി വരാതിരുന്ന, ജീവിക്കാനായി ഒന്നു ജനിക്കാന്‍ പോലുമാകാതെ അടര്‍ന്നു വീണ ആ മാംസക്കഷണത്തിന്റെ ജന്മത്തിന് ഞാനെന്ത് നിര്‍വചനമാണ് നല്കേണ്ടത്? ജീവിതത്തെ വിശാലമായി നിര്‍വചിച്ച നീ എന്ത് വിശേഷണമാണ് ആ ജന്മത്തിനു നല്കിയത്?

ഭാഗ്യമില്ലാതെ പോയത് എന്റെ മടിത്തട്ടിനായിരുന്നെങ്കില്‍, സര്‍ക്കാര്‍ വക ഒരു അമ്മത്തൊട്ടിലെങ്കിലും നല്കാമായിരുന്നില്ലേ നമുക്കവള്‍ക്ക്?"

വസുന്ധരയുടെ കണ്ണുകള്‍ വീണ്ടും തുളുമ്പി. പുറത്ത് പടക്കങ്ങള്‍ ഉച്ചത്തില്‍ പൊട്ടിക്കൊണ്ടിരുന്നു. ബാറുകളും ഹോട്ടലുകളും പബ്ബുകളും വിശേഷ ആകര്‍ഷക പദ്ധതികളിലൂടെ പുതുവര്‍ഷത്തെ എതിരേല്‍ക്കാന്‍ ഒരുങ്ങിയിട്ടുണ്ടാവണം. അതിലേതെങ്കിലുമൊന്നിലുണ്ടാകാം സന്ദീപും.

വസുന്ധരയുടെ ചുണ്ടില്‍ വിഷാദത്തില്‍ കുതിര്‍ന്ന ഒരു പുഞ്ചിരി വിടര്‍ന്നു. ആ പുഞ്ചിരിയുടെ കോണുകളിലൂടെ ചുകന്ന രക്തം അല്പാല്പമായി പുറത്തേക്കു വന്നത് അവളറിഞ്ഞതേയില്ലെന്നു തോന്നുന്നു. നെഞ്ചിലും വയറിലുമനുഭവപ്പെട്ട കടുത്ത വേദനയില്‍ അവളൊന്നു പിടഞ്ഞു. വിറക്കുന്ന കൈകളോടെ അവള്‍ എഴുത്തു തുടര്‍ന്നു.

"അന്നു നീയെന്നെ തോല്‍പ്പിച്ചത് ഒരു പുതുവര്‍ഷദിനത്തിലായിരുന്നു. ഇന്നിതാ, ലഹരി നിന്നെ വീണ്ടും തോല്‍പ്പിച്ച നാളുകളില്‍ നീയെനിക്കു സമ്മാനിച്ച മറ്റൊരു പുഷ്പം നാലു മാസത്തിലേറെയായി എന്റെ ഉള്ളില്‍ക്കിടന്നു തുടിക്കുകയാണ്. പിഞ്ചു കൈകാലുകളിട്ടടിച്ചു കൊണ്ട് അവളെനിക്കു പുതുവത്സരാശംസകള്‍ നേരുകയാണ്. നാളെ, ഞാനും നീയുമറിഞ്ഞ ഈ ജീവിതമെന്തെന്ന് അറിയാനുള്ള കൊതിയോടെ അവള്‍ കുഞ്ഞു കണ്ണുകള്‍ തുറക്കാന്‍ ശ്രമിക്കുകയാണ്...

ഇതിനെയും നമുക്കു വേണ്ടെന്ന് നീയെന്നോടെന്നേ പറഞ്ഞു കഴിഞ്ഞു! നിന്റെ ചോരയില്‍ കുരുത്ത ആ കുഞ്ഞു ഞരമ്പുകളിലൂടെ എന്റെ ചോരയില്‍ ലയിച്ച വിഷം പടര്‍ന്നു കയറുന്നത് ഞാനറിയുന്നു. ’എനിക്കു വേദനിക്കുന്നമ്മേ, എന്നെയൊന്നു സഹായിക്കൂ, ഞാനൊന്നു പുറത്തു വന്നോട്ടെ’ എന്നവള്‍ പിടച്ചിലോടെ മൊഴിയുന്നത് എനിക്കു കേള്‍ക്കാം. ഈ മരണത്തോടൊപ്പം ഇനിയും ജീവിച്ചു തീരാത്ത എന്റെ ജീവിതവും, ജനിക്കാതെയൊടുങ്ങേണ്ടി വരുന്ന നമ്മുടെ ഓമനസ്വപ്നവും ഞാന്‍ നിനക്കു നല്‍കട്ടെ, എന്റെ നവവത്സരസമ്മാനമായി...

നവവത്സരാശംസകള്‍....."

വസുന്ധരയുടെ വിരലുകള്‍ക്കിടയിലൂടെ പേന ഊര്‍ന്നു വീണു. കമിഴ്‍ന്നു വീണ അവളുടെ കവിളുകള്‍ എഴുതി മുഴുമിച്ച ആ കടലാസുകളിലേക്കു ചേര്‍ന്നമര്‍ന്നു. കണ്ണുകള്‍ മലര്‍ന്നു, പതിയെ അടഞ്ഞു. ചുണ്ടിന്റെ വശങ്ങളിലൂടെ ഒലിച്ചിറങ്ങിയ അവളുടെ രക്തത്തില്‍ ജന്മം കൊള്ളാനാകാതെ വാടിയ ഒരു പുതുരക്തം കൂടെ അലിഞ്ഞു ചേര്‍ന്ന്, കടലാസുകളെ നനച്ചു കൊണ്ടൊഴുകി. പടര്‍ന്ന ആ ചോരത്തുള്ളികള്‍ക്കിടയിലും മരണമില്ലാത്ത ആശംസകള്‍ പോലെ ആ വാക്കുകള്‍ ജ്വലിച്ചു തന്നെ നിന്നു -

"നവവത്സരാശംസകള്‍"