Wednesday, February 20, 2008

ചോണനുറുമ്പ്

ഇടം മാറിക്കുത്തിയ കാലില്‍
സൂചനയില്ലാതെ പാഞ്ഞു കയറി,
കടിച്ചു കെറുവിക്കാനോ
വേദനിപ്പിച്ചു വെറുപ്പിക്കാനോ
തുനിയാതെ,
തൊലിപ്പുറത്ത് നീയുഴിയുന്ന
അസ്വസ്ഥതയുടെ ചാട്ടവാര്‍
വീണു തിണര്‍ക്കുന്നത്
എന്‍റെ ഹൃദയത്തിലാണ്.

അരിശത്തില്‍,
കവിളിലോ കാലിലോ എന്ന
പരിഭ്രാന്തിയില്‍,
ഉടലാകെയുഴിഞ്ഞ് ഞാന്‍ വിയര്‍ക്കുമ്പോളും
തൊലിപൊട്ടി വരളുമ്പോളും,
ചെവിക്കു പുറകില്‍ അരിച്ചു നീങ്ങിയ നേരത്ത്
പറയാതെ
നീ ബാക്കി വച്ചു പോയ സ്വകാര്യത്തിലെ
വല്ലായ്മ
എന്നെ ശ്വാസം മുട്ടിക്കുന്നു.

അടുപ്പുതിണ്ണയിലും
വിറകുപുരയിലും
ശര്‍ക്കരക്കുപ്പിയിലും
എന്‍റേതെന്ന് ഞാനുറപ്പിച്ച എന്നിലും വരെ
നിറഞ്ഞിഴഞ്ഞ് നീ പുറ്റു കെട്ടുന്നു,
പോരാതെ,
പുറത്തു കടക്കാനാകാതെ വെമ്പുന്ന
ചിന്തയിലേക്ക് നീ രസം ചീറ്റുന്നു.

വിറച്ച്, വിളറി,
ഇറച്ചിക്കുള്ളില്‍ നീ ചീറ്റിയ
പുളിപ്പില്‍ പുളഞ്ഞ്,
എവിടുന്നൊക്കെയോ നിന്നെ ഞാന്‍
നുള്ളിയെടുത്ത് ഞെരിച്ചപ്പോള്‍,
മരണത്തിനിടയിലും
വിരലുകള്‍ക്കിടയില്‍ നീ ശേഷിപ്പിച്ച
ഉറുമ്പുമണം
തലച്ചോറിലേക്കിഴഞ്ഞു കയറി
ചിന്തയെ ഓക്കാനിപ്പിക്കുന്നു.

കട്ടുറുമ്പിന്
കുത്തി നോവിക്കാനേ കഴിയൂ,
ഒന്നമര്‍ത്തിത്തിരുമ്മിയാല്‍
എരിയാനാവാതെയൊടുങ്ങുന്ന നോവ്!

Sunday, February 3, 2008

കണക്കുകള്‍ ബാക്കി വച്ചത്

കണക്കുകള്‍ ബാക്കി വച്ചു പോയത്
അടപ്പു തെറിച്ച ഒരു പേന മാത്രം.

നമുക്കിടയില്‍
മറഞ്ഞിരിക്കുന്ന മൌനത്തെ
പേനത്തുമ്പിലേക്കാവാഹിക്കുമ്പോള്‍
വിരിഞ്ഞു വീണ
വാക്കുകളെ നോക്കി
നീ ചുണ്ടു കോട്ടിയത്
ശിഷ്ടം.

മൌനം ഗുണം മൌനമെന്നത്
മൊഴിയെന്നോര്‍ത്ത്
ഞാനും ചുണ്ടു കോട്ടിയത്
ശ്രേഷ്ടം.

തിരസ്കാരം ഭയന്ന്
കുന്നു കയറിയ വാക്കുകളെ നോക്കി
നീ നെടുവീര്‍പ്പിട്ടത് പ്രണയം,
ഞാന്‍ തിരിച്ചു വിളിക്കാതിരുന്നത്
ഉചിതം.

ഞാന്‍ ഞാനും നീ നീയുമായത്
ഇങ്ങനെയൊക്കെ.