Sunday, December 30, 2007

എഴുതേണ്ടാത്ത എഴുത്ത്!

എഴുതിത്തുടങ്ങിയേടം മുതല്‍
എഴുതിത്തീര്‍ന്നേടം വരേക്കുള്ള ദൂരം
അക്ഷരങ്ങള്‍ കൊണ്ടളക്കണം.

സ്വയമെഴുതാത്തവര്‍
ആരാനെഴുതിയ
ആത്മകഥകളാണ്,

കടം കൊണ്ടെഴുതിയവര്‍
ചൈതന്യം നഷ്ടപ്പെട്ട
നിത്യ അരൂപികളാണ്,

ആര്‍ക്കോ വേണ്ടി എഴുതിയവര്‍
സ്വയമറിയാത്ത
തീരാനഷ്ടങ്ങളാണ്,

എഴുതിയതേറ്റു പാടുന്നവര്‍
സ്വത്വം തിരയേണ്ട ഗതികേടില്ലാത്ത
ധന്യാത്മാക്കളാണ്,

എഴുതാന്‍ മറന്നു പോയവര്‍
വിറുങ്ങലിച്ചൊടുങ്ങുന്ന
സംഭ്രമങ്ങളാണ്.

എഴുതിത്തുടങ്ങിയേടം മുതല്‍
എഴുതിത്തീര്‍ന്നേടം വരേക്കുള്ള ദൂരം
അക്ഷരങ്ങള്‍ കൊണ്ടളക്കണം.

അക്ഷരങ്ങളുടെ
വടിവില്‍ മയങ്ങാതെ
വിചാരങ്ങള്‍ പെറുക്കുകയും
വാക്കുകളുടെ
എണ്ണമെടുക്കാതെ
വ്യാഖ്യാനങ്ങളില്‍
ഉരുകുകയും ചെയ്യുന്നത്
നിലവാരത്തിന്റെ നീതിശാസ്ത്രം!

ജന്മം തുടങ്ങിയേടം മുതല്‍
ജന്മമൊടുങ്ങുന്നേടം വരേക്കുള്ള ദൂരം
കര്‍മ്മങ്ങള്‍ കൊണ്ടളക്കണം...


വെറുതെ, എന്തോ തോന്നി, അങ്ങെഴുതി... കവിത എന്നു വിളിച്ച് കവിതയെ കളിയാക്കുന്നില്ല!

Thursday, December 27, 2007

ബേനസിര്‍ ഭൂട്ടോ കൊല്ലപ്പെട്ടു!

ബേനസിര്‍ ഭൂട്ടോ അല്പസമയം മുമ്പ് ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. സ്ഫോടനങ്ങള്‍ക്കിടെ കഴുത്തിനു വെടിയേറ്റതാണ് മരണകാരണമെന്ന് അനുമാനിക്കപ്പെടുന്നു.

നിരന്തരമായ വധഭീഷണിയും ഒരു വധശ്രമവും വരെ ഉണ്ടായിട്ടും അവരെ സംരക്ഷിക്കാന്‍ പാകിസ്താന്‍ ഭരണകൂടത്തിനു കഴിഞ്ഞില്ല എന്നത് അപലപനീയമാണ്. തീവ്രവാദ പ്രവണതകളെ ചെറുക്കാനും എതിര്‍ക്കാനും കുഴിച്ചു മൂടാനും അന്താരാഷ്ട്രസമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. ഇതു നമുക്കു തരുന്ന പാഠമെന്തെന്ന് ഉണര്‍ന്നു ചിന്തിക്കേണ്ടതില്ലേ. ആശയസംഘട്ടനങ്ങള്‍ മനുഷ്യാവകാശ ലംഘനങ്ങളിലേക്ക് നീങ്ങുന്ന ഈ പ്രവണതയെ അപലപിച്ചാല്‍ മാത്രം മതിയോ?

ബേനസിര്‍ ഭൂട്ടോ എന്ന വ്യക്തി ആരെന്നതോ, അവരെന്തിനു വേണ്ടി നിലകൊണ്ടു എന്നതോ അല്ല നമുക്കു മുന്നിലുള്ള പ്രശ്നം. തങ്ങളെ പ്രീണിപ്പിക്കാനോ അനുസരിക്കാനോ തയ്യാറാകാത്തവര്‍ ഭൂമുഖത്തു ജീവിച്ചിരിക്കേണ്തതില്ല എന്ന തീവ്രവാദികളുടെ നിലപാട്, പരിധികള്‍ ലംഘിച്ച് ഇത്രടം വരെ എത്തിയിട്ടും ഭൂരിപക്ഷം വരുന്ന അന്താരാഷ്ട്രസമൂഹം ഈ നടപടികള്‍ക്ക് കടിഞ്ഞാണിടാന്‍ ദ്രുതഗതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊരുങ്ങാത്തതെന്തു കൊണ്ട് എന്നതാണ്.

ഇറാഖില്‍ സദ്ദാം ഒളിപ്പിച്ചിരുന്നു എന്നു പറയപ്പെട്ട ആയുധങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തി, ഒരു രാജ്യത്തെ മുഴുവന്‍ അരക്ഷിതാവസ്ഥയിലേക്കു തള്ളി വിട്ട അമേരിക്ക ഇത്തരം നടപടികളെ വാക്കുകള്‍ കൊണ്ടു മാത്രം എതിര്‍ക്കുന്നത് എന്തു കൊണ്ടാണ്? ഉപയോഗിക്കേണ്ടിടത്ത് ഉപയോഗിക്കാനാണ് ആയുധങ്ങള്‍ എന്ന തിരിച്ചറിവ് അവര്‍ക്കുമുണ്ടാവേണ്ടതില്ലേ? ഉണ്ടായിട്ടും മിണ്ടാതിരിക്കുകയാണോ?

ലോകസമൂഹത്തില്‍ തികച്ചും ന്യൂനപക്ഷമായ തീവ്രവാദികളെ നശിപ്പിക്കാന്‍ എന്നും അണുപരീക്ഷണങ്ങളും കരാറുകളുമായി നടക്കുന്ന രാജ്യങ്ങള്‍ക്ക് ആയുധസമ്പത്ത് പോരെന്നുണ്ടോ? അതെങ്ങനെ സാധിക്കും? അത്യാവശ്യം വരുമ്പോള്‍ "ഇവനെ/ഇവളെ ഒന്നു കൊന്നു തരൂ" എന്നിവര്‍ക്ക് അപേക്ഷിക്കാന്‍ ഈ തീവ്രവാദിസമൂഹം നിലനില്‍ക്കേണ്ടതുണ്ടല്ലോ!

ബേനസീറിനെക്കുറിച്ചെന്ന പോലെ തന്നെ, ഒരു പക്ഷേ, അവരെക്കാളധികമായി എനിക്കു വിഷമമുണ്ടാക്കുന്ന വസ്തുത അവരോടൊപ്പം ഇരുപത്തഞ്ചു പേര്‍ കൂടി മരിച്ചു എന്നതാണ്. ആരോര്‍ക്കാന്‍, അവരെക്കുറിച്ച്?

ചോദ്യങ്ങള്‍ ഒരുപാട് ബാക്കിയാവുമ്പോഴും തീവ്രവാദികള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ നിരന്തരം തുടര്‍ന്നു കൊണ്ടിരിക്കുന്നു. ബോംബാക്രമണങ്ങളും വെടിവെപ്പുകളും മുടങ്ങാതെ ഇനിയും നടന്നു കൊണ്ടിരിക്കുക തന്നെ ചെയ്യും. അഞ്ചോ ആറോ ദിവസങ്ങള്‍ക്കുള്ളില്‍ നാമുള്‍പ്പെടെ എല്ലാവരും ഇതെല്ലാം മറക്കുകയും അവരോട് പൊറുക്കുകയും പിന്നീടു വരാനിരിക്കുന്ന ആക്രമണങ്ങള്‍ക്കായി കാത്തിരിക്കുകയും ചെയ്യും. പത്രങ്ങളും മാധ്യമങ്ങളും ഇത്തരം സംഭവങ്ങള്‍ ആഘോഷം പോലെ കൊണ്ടാടുകയും ചെയ്യും. എല്ലാമൊടുങ്ങുമ്പോള്‍ ബാക്കിയാവുന്നത് പൊലിഞ്ഞു പോയ കുറേ ജീവിതങ്ങളും അവരുടെ കുടുംബാംഗങ്ങളുടെ കണ്ണുനീരും മാത്രം. ഒരു പക്ഷേ, ഒരു സ്മാരകവും!

Tuesday, December 18, 2007

കഥ: ചൈതന്യയിലെ പെണ്‍കുട്ടി

കഫേറ്റീരിയയില്‍ ഒതുക്കി വച്ചിരുന്ന കസേരകളിലൊന്നില്‍ വിനോദ് ഇരുന്നു. തിരക്കു പിടിച്ച ഓഫീസ് ജോലികള്‍ക്കിടയില്‍ വീണു കിട്ടുന്ന ഇടവേളകള്‍ അപൂര്‍വസൌഭാഗ്യം പോലെ അയാള്‍ ആസ്വദിക്കാറുണ്ട്. ഒരു കപ്പു കട്ടന്‍കാപ്പിയും ഒരുപാടു ചിന്തകളും. തുറന്നിട്ട ജനാലയിലൂടെ പുറത്തേക്കു നോക്കിയാല്‍ കാര്‍മേഘങ്ങള്‍ക്കിടയിലൂടെ വെള്ളിരേഖകള്‍ വരച്ചൊഴുകുന്ന സൂര്യപ്രകാശം കാണാം. സാമൂഹ്യവ്യവസ്ഥിതിയെ കീറിമുറിച്ചു മുന്നേറുന്ന പുതിയ വെളിപാടുകളെപ്പോലെ ആ പ്രകാശരേഖകള്‍ അയാളുടെ ചിന്തകളിലേക്കു പടര്‍ന്നു കയറി. വശ്യമായ ചിന്തകളെ തനിക്കിടംവലം മേയാന്‍ വിട്ട്, അവയുടെ ഗതികള്‍ സശ്രദ്ധം വീക്ഷിച്ചു കൊണ്ട് അയാള്‍ ഇരുന്നു.

ആവി പറക്കുന്ന കാപ്പി ഊതിത്തണുപ്പിച്ച് ഒരു കവിള്‍ ആസ്വദിച്ചിറക്കുന്നതിനിടെ, മേശപ്പുറത്തിരുന്ന ബ്രൌഷര്‍ വിനോദിന്റെ ശ്രദ്ധയില്‍ പെട്ടു.

"നിങ്ങളുടെ അര ദിവസത്തെ ശമ്പളം കൊണ്ട് ഒരു കുഞ്ഞിന് പുതുജീവന്‍ നല്കൂ."

പച്ചയില്‍ മഞ്ഞ നിറമുള്ള അക്ഷരങ്ങളില്‍ ഭംഗിയായി അച്ചടിച്ച ആ ബ്രൌഷര്‍ അയാള്‍ കയ്യിലെടുത്തു. നിര്‍ധനരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്കാനായി സംഭാവനകള്‍ തേടിക്കൊണ്ട് ഒരു സന്നദ്ധ സംഘടന തയ്യാറാക്കിയതാണത്. വിനോദ് അതെടുത്ത് മറിച്ചു നോക്കി. ഏതൊരാളുടെയും മനസ്സലിയിക്കുന്ന വാക്കും വാക്യവും ഘടനയും. മൂക്കളയൊലിപ്പിക്കുന്ന പിഞ്ചുപെണ്‍കുഞ്ഞിന്റെയും പിഞ്ഞിക്കീറിയ കുപ്പായമിട്ട കൊച്ചു കുറുമ്പന്‍ ചെക്കന്റെയും പടങ്ങള്‍ ചേര്‍ത്ത് ആകര്‍ഷകമാക്കിയ ഉള്‍ത്താളുകള്‍. വിനോദ്, വെറുതെ അമ്മയെ ഓര്‍ത്തു.

പണ്ട്, തന്റെ പച്ചക്കുപ്പായത്തിലെ വിട്ടു പോയ കുടുക്ക് മഞ്ഞ് നിറമുള്ള നൂലു കൊണ്ടാണ് അമ്മ തുന്നിത്തന്നിരുന്നത്. പലരും കളിയാക്കിയിരുന്നു, സ്കൂളിലും പുറത്തും. ഒരുപാടു നാളുകള്‍ക്കു ശേഷമാണ് അമ്മയോട് അതേക്കുറിച്ചു പറഞ്ഞത്. താന്‍ കാണാതെ, പുറം തിരിഞ്ഞു നിന്ന് അമ്മ കണ്ണുകള്‍ ഒപ്പിയത് എന്തിനായിരുന്നെന്ന് അന്നും ഇന്നും മനസ്സിലായിട്ടില്ല.

വിനോദ് താനിട്ടിരിക്കുന്ന മെറൂണ്‍ നിറമുള്ള കുപ്പായത്തിലേക്കു നോക്കി. ഇന്നും കുടുക്കുകള്‍ തുന്നിപ്പിടിപ്പിക്കാറുണ്ട്, അല്പം മുന്തിയ കലാബോധത്തോടെ. ഇന്നും കീറിയ തുണികള്‍ തുന്നിയുടുക്കാറുണ്ട്, ഡാണിംഗ് എന്നു വിളിപ്പേരുള്ള തുന്നല്‍പ്രക്രിയയിലൂടെ. പല പേരുകളില്‍, പല ഭാവങ്ങളില്‍ പലതും പുനര്‍ജ്ജനിക്കുന്നു! അയാള്‍ കാപ്പിക്കപ്പ് ചുണ്ടോടടുപ്പിച്ചു.

"ഹെല്ലോ സര്‍..."

ഒരു പെണ്‍ശബ്ദം കേട്ട് വിനോദ് മുഖമുയര്‍ത്തി നോക്കി. ഒരു യുവതി. വിനോദിന്റെ സൌന്ദര്യസങ്കല്‍പ്പങ്ങള്‍ അവളെക്കാള്‍ ഒരുപാടു മുന്നിലായതു കൊണ്ടാകണം, അയാള്‍ക്കവളില്‍ വലിയ ആകര്‍ഷണമൊന്നും തോന്നിയില്ല. കാതിലെ വിശേഷ ഡിസൈനിലുള്ള വലിയ വെള്ളിക്കമ്മലുകള്‍ അവളുടെ കവിളുകളെ ഇക്കിളി കൂട്ടുന്നുണ്ടായിരുന്നു. ചായം തേച്ചു മിനുക്കിയ ചുണ്ടുകള്‍ വിടര്‍ത്തി, അവള്‍ അയാളെ നോക്കി പുഞ്ചിരിച്ചു.

മനസ്സില്‍ നുരഞ്ഞു പൊങ്ങിയ നീരസത്തിനു മീതെ മാന്യതയുടെ കുപ്പായക്കുടുക്കുകള്‍ വലിച്ചു കൊളുത്തിയ ശേഷം വിനോദ് മുഖത്തൊരു പുഞ്ചിരി വരുത്തിച്ചു.

"ഒരഞ്ചു മിനിറ്റ് ഞാനിവിടെ ഇരുന്നോട്ടെ?"

പുഞ്ചിരിയോടെത്തന്നെ അവള്‍ ചോദിച്ചു. അയാള്‍ നിരസിച്ചില്ല.

"ഷുവര്‍"

"സര്‍ ഈ ബ്രൌഷര്‍ മുഴുവന്‍ വായിച്ചോ?"

"ങും..."

മുഴുവന്‍ വായിച്ചില്ലെങ്കിലും അയാള്‍ ഉവ്വെന്നു തന്നെ പറഞ്ഞു. എന്തിത്ര വായിക്കാനെന്ന് അയാള്‍ ചിന്തിക്കാതെയുമിരുന്നില്ല. കമ്പനിയുടെ വ്യത്യസ്ത ഉല്പന്നങ്ങള്‍ക്കു വേണ്ടി ഒരുപാട് മാര്‍ക്കറ്റിംഗ് ഡോക്യുമെന്റ്സ് അയാള്‍ എഴുതിയിട്ടുണ്ട്. ഇതും അതു പോലൊരെണ്ണം.

പണ്ട്, പൂനെക്കാരിയായ മാനേജര്‍ അശ്വിനി പറയുമായിരുന്നു.

"വാട്ട് എ ലവ്‍ലി ലാംഗ്വേജ്! വിനോദ് എഴുതിയത് കാണുമ്പോള്‍ എനിക്കും നമ്മുടെ പ്രോഡക്ട് ഒരെണ്ണം വാങ്ങിക്കളയാമെന്നു തോന്നുന്നു. നൈസ് ജോബ്."

കണക്കില്ലാതെ പുകഴ്‍ത്തുകയും അതു പോലെ ഇകഴ്‍ത്തുകയും ചെയ്യാറുള്ള അശ്വിനിയെക്കുറിച്ചോര്‍ത്തപ്പോള്‍ വിനോദിനു ചിരി വന്നു. നാട്ടില്‍ ജോലി കിട്ടി അവര്‍ തിരിച്ചു പോയപ്പോള്‍ താനടക്കം എല്ലാവരും ഒരുപാടു സന്തോഷിച്ചിരുന്നു. ഇപ്പോഴെന്തോ, പുകഴ്‍ത്താനും ഇടക്കൊക്കെ ഒരാള്‍ വേണമെന്ന തോന്നല്‍!

"സര്‍..."

പെണ്‍കുട്ടി തുടര്‍ന്നു.

"ചൈതന്യ ഫൌണ്ടേഷന്‍സ് പാവപ്പെട്ട കുട്ടികള്‍ക്ക് സൌജന്യ വിദ്യാഭ്യാസം നല്കുന്ന സംഘടനയാണ്."

അയാള്‍ ’ഓഹോ’ എന്ന ഭാവത്തില്‍ തല കുലുക്കി.

"ചേരികളില്‍ നിന്നും അനാഥാലയങ്ങളില്‍ നിന്നുമായി ഇരുന്നൂറിലധികം കുട്ടികളെ ഞങ്ങള്‍ പഠിപ്പിക്കുന്നുണ്ട്."

വാനിറ്റി ബാഗ് മേശപ്പുറത്തു വച്ച്, അതിന്റെ സിബ്ബ് തുറന്ന്, അവള്‍ രണ്ടുമൂന്നു ഫോട്ടോഗ്രാഫുകള്‍ മേശപ്പുറത്തു വച്ചു. അതിലൊരെണ്ണം വിനോദിന്റെ മുമ്പിലേക്കു നീട്ടി വച്ച് അവള്‍ പറഞ്ഞു.

"ഇതാണ് ചൈതന്യയുടെ സ്കൂള്‍"

വിനോദ് ആ ഫോട്ടോയിലൂടെ കണ്ണോടിച്ചു. നാലു നിലയുള്ള മനോഹരമായ കെട്ടിടം. മുകളില്‍ വലിയ അക്ഷരങ്ങളില്‍ ’ചൈതന്യ സ്കൂള്‍ ഓഫ് ചാരിറ്റി’ എന്നെഴുതി വച്ചിരിക്കുന്നു.

"സാറിനറിയാമോ?"

വിനോദിന്റെ താല്പര്യം കണ്ട് പെണ്‍കുട്ടിയുടെ ഉത്സാഹം വര്‍ദ്ധിച്ചു.

"ബാംഗ്ലൂരിലെ ചേരികളില്‍ മാത്രം പതിനായിരക്കണക്കിനു കുട്ടികള്‍ അടിസ്ഥാനവിദ്യാഭ്യാസം പോലും കിട്ടാതെ കഴിയുന്നുണ്ട്."

വിനോദിനു പെട്ടെന്നോര്‍മ്മ വന്നത് കേരളത്തില്‍ കുട്ടികളില്ലാത്തതു കാരണം പൂട്ടിപ്പോകുന്ന സര്‍ക്കാര്‍ വിദ്യാലയങ്ങളാണ്. എങ്കില്‍ത്തന്നെയും മുഖമുയര്‍ത്തി അയാള്‍ അവളെ നോക്കി ചോദിച്ചു.

"അതേയോ?"

"അതേസര്‍, ചൈതന്യ ഇത്തരം കുട്ടികളെ ഞങ്ങളുടെ സ്കൂളില്‍ ചേര്‍ത്ത് മികച്ച ഇംഗ്ലീഷ് വിദ്യാഭ്യാസവും ന്യൂട്രീഷ്യസ് ഭക്ഷണവും നല്കുന്നുണ്ട്."

"ന്യൂട്രീഷ്യസ് ഭക്ഷണമെന്നു വച്ചാല്‍?"

"മുട്ട, പാല്‍... പിന്നെ അതു പോലുള്ള പോഷകാഹാരങ്ങള്‍."

വിനോദ് താന്‍ കാപ്പി കൊണ്ടുവന്ന ഗ്ലാസ്സിലേക്കു നോക്കി. തണുത്തു തുടങ്ങിയ കട്ടന്‍കാപ്പി ഒറ്റ വലിക്ക് കുടിച്ചു തീര്‍ത്ത ശേഷം അയാള്‍ ആ കപ്പ് അവള്‍ക്ക് കാണാനാവാത്ത വിധം താഴെ വച്ചു.

ബ്രൌഷറിലൂടെ അയാള്‍ വീണ്ടൂം കണ്ണോടിച്ചു. പടത്തിലെ മൂക്കളയൊലിപ്പിക്കുന്ന പെണ്‍കുഞ്ഞിന്റെ കണ്ണുകള്‍ അയാളെ നോക്കി ചിരിച്ചു. അയാള്‍ക്ക് സിന്ധുവിനെക്കുറിച്ച് ഓര്‍മ്മ വന്നു. ഒപ്പം സര്‍ക്കാര്‍ സ്കൂളിന്റെ പഴകിയ മതിലും ഇടതു വശത്തെ മേല്‍മറയില്ലാത്ത മൂത്രപ്പുരയുമെല്ലാം. വാതില്‍ക്കല്‍ നിന്ന് ചിരിച്ചു കൊണ്ട് സിന്ധു ഒരിക്കല്‍ ചോദിച്ചിരുന്നു.

"നീയെന്താ എന്നും ങ്ങനെ വൈകി വരണേ?"

കല്ലു ചുമന്ന് ചുമലില്‍ പറ്റിയ ചതവ് കുപ്പായം കൊണ്ട് നന്നായി മറച്ചെന്ന് ഉറപ്പു വരുത്തി, അന്ന് താന്‍ മറുപടി പറഞ്ഞു.

"ണീക്കാന്‍ വൈക്‍ണത് കൊണ്ടാ..."

പുലര്‍ച്ചെ സൂര്യനുദിക്കും മുമ്പേ അച്ഛന്റെ വാലില്‍ത്തൂങ്ങി എന്നും താന്‍ പോയിരുന്നു, കല്ലെടുക്കാന്‍. കല്ലുവെട്ടിക്കുഴിയില്‍ നിന്ന് കല്ലു വെട്ടിയെടുത്ത് വീട്ടുമുറ്റത്തെത്തിക്കുന്നതിനാണ് കൂലി. അച്ഛന്‍ വെട്ടും, കഴിയുന്നിടത്തോളം താന്‍ ചുമക്കും.

നിരുത്സാഹപ്പെടുത്താന്‍ വേണ്ടിയായിരുന്നില്ലെങ്കിലും, മറ്റു പലരെയും പോലെ ഒരിക്കല്‍ അച്ഛനും ചോദിച്ചു.

"നിയ്യെന്തിനാടാ ചെക്കാ, കൂളില്‍ പോണത്? ന്റെ കൂടെത്തന്നെ നിന്ന് ഇതൊക്കെ വെട്ടാന്‍ പഠിച്ചൂടെ?"

ആ ചോദ്യം തന്നെ ഒരുപാടു വിഷമ്മിപ്പിച്ചു. എങ്കിലും സര്‍ക്കാര്‍ സ്കൂളില്‍ നിന്നും സൌജന്യമായി കിട്ടിയ പുസ്തകങ്ങള്‍ പഠിക്കാനുള്ള ത്വരയെ തട്ടിയുണര്‍ത്തി. ഒരു വര്‍ഷത്തെ ഇടവേളക്കു ശേഷം വീണ്ടും പഠനം തുടര്‍ന്നു. ഉച്ചക്കഞ്ഞിയും, ഒപ്പം ബീവാത്തുമ്മ പാകം ചെയ്തു തന്നിരുന്ന പയറുപ്പേരിയും ഓര്‍ത്ത് അയാള്‍ ചുണ്ടുകള്‍ നനച്ചു.

എല്ലാമറിഞ്ഞ്, ഒരു ദിവസം ചാക്കോമാഷ് തന്റെ പുറത്തു തട്ടിക്കൊണ്ട് പറഞ്ഞു.

"നന്നാവും... പഠിക്കണ കാര്യത്തില്‍ എന്ത് വെഷമണ്ടെങ്കിലും ന്നോട് പറഞ്ഞോളൂ..."

ഓര്‍മ്മകളില്‍ മുഴുകി വിനോദ് കണ്ണുകളടച്ചു.

"സര്‍..."

ചൈതന്യയിലെ പെണ്‍കുട്ടിയുടെ വിളി അയാളെ ചിന്തയില്‍ നിന്നുണര്‍ത്തി.

"അയാം സോറി... ഞാനീ കുട്ടികളെക്കുറിച്ച് ഓര്‍ക്കുകയായിരുന്നു."

"അതേ സര്‍, ചൈതന്യയിലൂടെ താങ്കള്‍ക്കും ഈ കുട്ടികളെ സഹായിക്കാം..."

ഒന്നു നിര്‍ത്തിയ ശേഷം പെണ്‍കുട്ടി തുടര്‍ന്നു.

"ഓരോ കുട്ടിക്കും വേണ്ടി ഇരുപത്തെണ്ണായിരം രൂപയാണ് ചൈതന്യ ഒരു വര്‍ഷം ചെലവാക്കുന്നത്.

അത് ഒരല്പം വലിയ തുകയാണെന്ന് വിനോദിനു തോന്നി. സംശയം മറച്ചു വക്കാതെ അയാള്‍ ചോദിച്ചു.

"എന്തിനാണിത്രക്കൊക്കെ?"

"പുസ്തകങ്ങള്‍ക്കു മാത്രം വര്‍ഷം ആയിരത്തി ഇരുന്നൂറ്. പിന്നെ യൂണിഫോം, ഷൂസ്, ഉച്ചത്തെ ന്യൂട്രീഷ്യസ് ഫുഡ്... ഇതൊക്കെത്തന്നെ..."

യൂണിഫോമും ഷൂസും! വിനോദ് തുന്നു വിട്ടു തുടങ്ങിയ തന്റെ ഷൂസിലേക്കു നോക്കി. കമ്പനി നിര്‍ബന്ധം പറഞ്ഞില്ലായിരുന്നെങ്കില്‍ താനിതെന്നേ വലിച്ചെറിഞ്ഞേനേ!

"പരമാവധി വിലയിട്ടു നോക്കിയാലും പറഞ്ഞ തുകയുടെ പകുതി പോലും വരില്ലല്ലോ?"

വിനോദ് അവളെ ഒന്നിരുത്തി നോക്കി.

"ട്യൂഷന്‍ ഫീസും ഉണ്ടല്ലോ സര്‍..."

"ചാരിറ്റിയെന്നു പറഞ്ഞിട്ട്?"

"അ... അതെ... പക്ഷേ, ടീച്ചേഴ്‍സിന്റെ ശമ്പളവും മറ്റും കൊടുക്കേണ്ടേ? ചൈതന്യയില്‍ ഞങ്ങള്‍ നിയമിച്ചിരിക്കുന്നവര്‍ എല്ലാം ക്വാളിഫൈഡ് ആളുകളാണ്. ഈ കോമ്പറ്ററ്റിവ് വേള്‍ഡില്‍ ഇതു പോലുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ ഇവരെ പ്രാപ്തരാക്കണമല്ലോ!"

ഇതു പോലുള്ള സ്ഥാപനങ്ങളില്‍! വിനോദ് വീണ്ടും ബ്രൌഷറിലൂടെ കണ്ണോടിച്ചു.

"ഈ അര ദിവസത്തെ ശമ്പളം എന്തിനു വേണ്ടിയാ?"

പെണ്‍കുട്ടി വീണ്ടും മനോഹരമായി പുഞ്ചിരിച്ചു.

"ചൈതന്യയിലെ പത്താംതരം വിദ്യാര്‍ത്ഥികള്‍ ഉയര്‍ന്ന മാര്‍ക്കോടെ ജയിച്ചു. അവര്‍ക്കു വേണ്ടി ഒരു ജൂനിയര്‍ കോളേജ് നിര്‍മ്മിക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നു. താങ്കളെപ്പോലുള്ളവരുടെ സന്മനസ്സ് ആ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ഞങ്ങളെ സഹായിക്കും."

വിനോദ് അതിശയത്തോടെ അവളെ നോക്കി. പുറത്ത് മഴത്തുള്ളികള്‍ വീണു തുടങ്ങി. ഓരോ തുള്ളിയും ചിന്തകളെ നനച്ചു കൊണ്ട് വിനോദിന്റെ മനസ്സിനകത്തേക്ക് പെയ്തിറങ്ങി. അത്യാഹ്ലാദത്തോടെ അയാള്‍ ജനാലയിലൂടെ കൈ നീട്ടി ആ സ്ഫടികത്തുള്ളികളെ സ്പര്‍ശിച്ചു. ചെറുതായി വീശിയ കാറ്റില്‍ മഴത്തുള്ളികള്‍ പാറി വീണ് തന്റെ വസ്ത്രങ്ങളെ നനച്ചു തുടങ്ങിയപ്പോള്‍ ചൈതന്യയിലെ പെണ്‍കുട്ടി ജനാല വലിച്ചടച്ചു കൊളുത്തിട്ടു.

വിനോദ് അസഹ്യതയോടെ അവളെ നോക്കി. അവള്‍ വീണ്ടും ചിരിച്ചു. ആ ചിരിക്ക്, സിഗരറ്റ് കറ പുരണ്ട മഞ്ഞപ്പല്ലുകള്‍ കാട്ടിയുള്ള ജേക്കബ്ബിന്റെ ചിരിയോട് സാമ്യമുണ്ടെന്ന് അയാള്‍ക്കു തോന്നി. വര്‍ഷങ്ങള്‍ക്കു മുമ്പ്, ഇതു പോലെ മഴയുള്ളൊരു ദിവസമാണ് അയാള്‍ ജേക്കബ്ബിനെ കണ്ടത്, കോളേജ് അഡ്‍മിഷനു വേണ്ടി. ഉപചാരപൂര്‍വ്വം സ്വീകരിച്ചിരുത്തിയ ശേഷം ജേക്കബ്ബ് ആദ്യം ചോദിച്ച ചോദ്യം,

"തുകയുണ്ടാവുമല്ലോ, ല്ലേ, എടുക്കാന്‍?"

ഏതു തുകയെന്നു ചോദിക്കാന്‍ മനസ്സു വിങ്ങിയതാണ്. കോളേജ് മാനേജരെ ആദ്യമേ പിണക്കേണ്ടല്ലോ എന്നു കരുതി. തുടര്‍ന്നുള്ള സംഭാഷണങ്ങള്‍ക്കിടയില്‍ കരുതി വച്ചിരുന്ന നിയന്ത്രണം എപ്പോഴോ കൈ വിട്ടു പോയി.

"അല്പം സാമൂഹ്യപ്രതിബദ്ധതയൊക്കെ വേണ്ടേ?" അല്പം ഉറക്കെത്തന്നെ ചോദിച്ചു. അന്ന് ജേക്കബ്ബ് പറഞ്ഞ മറുപടി ഇന്നും ചെവിയില്‍ മുഴങ്ങുന്നു.

"സാമൂഹ്യപ്രതിബദ്ധതയൊക്കെ സാമൂഹ്യപാഠം പഠിക്കുന്നോര്‍ക്ക്... ഞങ്ങള് പഠിപ്പിക്കുന്നതേ, ടെക്‍നോളജിയാ. നമ്മുടെ പിള്ളാര്‍ക്ക് പ്രതിബദ്ധത മള്‍ട്ടി നാഷണല്‍ കമ്പനികളോടാ... ഇറങ്ങിക്കേ, ഇറങ്ങിക്കേ..."

അന്നു തീരുമാനിച്ചതാണ്, സാമൂഹ്യപാഠം തന്നെ പഠിക്കണമെന്ന്. സര്‍ക്കാര്‍ കോളേജില്‍ തന്നെ ചേര്‍ന്ന് ചരിത്രത്തില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ബിരുദാനന്തരബിരുദവും നേടി. എന്നിട്ടും, അവസാനം താനും ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍...! അയാള്‍ക്ക് തന്നോടു തന്നെ അമര്‍ഷം തോന്നി.

"ഹായ് വിനോദ്"

വിനോദിന്റെ സഹപ്രവര്‍ത്തകയായ നയന അവര്‍ക്കരികിലേക്കു നടന്നു വന്നു.

"കുറേ നേരമായല്ലോ പോന്നിട്ട്, കാര്യമായ പണിയൊന്നും ഇല്ല അല്ലേ?"

വിനോദ് ചിരിച്ചു. നയന തിരിഞ്ഞ്, ചൈതന്യയിലെ പെണ്‍കുട്ടിയെ നോക്കി.

"ഇയാള്‍ ചൈതന്യയുടെ ആളല്ലേ? ഞാന്‍ കുറേ നേരമായി അന്വേഷിക്കുന്നു."

ജീന്‍സിന്റെ പോക്കറ്റില്‍ നിന്നും മുറിച്ചു വച്ച ചെക്ക്‍ലീഫെടുത്ത് നയന അവള്‍ക്കു നേരെ നീട്ടി.

"നാലായിരം രൂപയുടേതാണ്."

പഴയ പുഞ്ചിരിയോടെത്തന്നെ പെണ്‍കുട്ടി അതു വാങ്ങി. ഒരു റസീറ്റെഴുതി കീറിയ ശേഷം അവളതു നയനക്കു നല്കി. നയന വിനോദിനു നേരെ തിരിഞ്ഞു.

"വിനോദ് കോണ്‍ട്രിബ്യൂട്ട് ചെയ്തില്ലേ? ആഫ്‍റ്റര്‍ ഓള്‍, ഇറ്റ്സ് അ സോഷ്യല്‍ കോസ്."

വീണ്ടും പെണ്‍കുട്ടിയെ നോക്കി നയന തുടര്‍ന്നു ചോദിച്ചു.

"ടാക്സ് ബെനിഫിറ്റ് കിട്ടുമല്ലോ അല്ലേ?"

"ഷുവര്‍ മാഡം"

വിനോദിനു നേരെ കൈ വീശിക്കാണിച്ച് നയന നടന്നകന്നു. വിനോദ് പെണ്‍കുട്ടിയെ നോക്കി. അവള്‍ എഴുന്നേല്‍ക്കാന്‍ ഭാവിക്കുകയാണ്.

"നിങ്ങള്‍ക്കീ കുട്ടികളെ സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിപ്പിച്ചു കൂടെ?"

ആ ചോദ്യം അവളുടെ മുഖത്ത് ചിരി പടര്‍ത്തി.

"നിലവാരം നോക്കേണ്ടേ സര്‍?"

മേശപുറത്തു നിരത്തി വച്ചിരുന്ന ഫോട്ടോകള്‍ എടുത്ത് ബാഗില്‍ തിരുകവേ, അവള്‍ തിരിച്ചു ചോദിച്ചു.

"സാറിന്റെ കുട്ടികളെ സര്‍ സര്‍ക്കാര്‍ സ്കൂളില്‍ പഠിപ്പിക്കുമോ?"

വിനോദ് മറുപടി പറഞ്ഞില്ല്. അയാള്‍ എഴുന്നേറ്റ് ഓഫീസിലേക്കു നടന്നു. മോണിറ്ററിന്റെ പതിവു വിരസത അയാളെ അസ്വസ്ഥനാക്കി. വീട്ടിലെ ജോലിക്കാരി സുന്ദരാമ്മയുടെ മകള്‍ സീതയെ താന്‍ സര്‍ക്കാര്‍ സ്കൂളില്‍ ചേര്‍ത്ത് പഠിപ്പിച്ചത് തെറ്റായോ എന്നയാള്‍ ശങ്കിച്ചു. കമ്പ്യൂട്ടര്‍ ഓഫ് ചെയ്ത് അയാള്‍ പുറത്തിറങ്ങി. പുറത്തപ്പോഴും അലസിപ്പെയ്യുന്ന മഴയില്‍ കച്ചവടക്കണക്കുകളൊന്നൊന്നായി മുങ്ങിത്താഴുന്ന ഒരു സുദിനം അയാള്‍ മനസ്സില്‍ കണ്ടു.

സര്‍ക്കാര്‍ സ്കൂളിന്റെ മുമ്പില്‍ വിനോദിന്റെ സ്കൂട്ടര്‍ നിന്നു. മഴക്കോട്ടിന്റെ സുരക്ഷിതത്വത്തില്‍ ഗേറ്റിനരികില്‍ കാത്തു നിന്ന തന്റെ മകള്‍ അമ്മുവിനെ അയാള്‍ വാരിയെടുത്ത് പുറകിലിരുത്തി. ദൂരെ, സ്കൂള്‍ മൈതാനത്തില്‍ നിന്നു കൊണ്ട് സീത അവരെ കൈ വീശിക്കാണിച്ചു. വിനോദ് തിരിച്ചു കൈ വീശി. നനുനനുത്ത മഴത്തുള്ളികളെ കൈ നീട്ടി, കുഞ്ഞുവിരലുകള്‍ക്കുള്ളിലൊതുക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്ന അമ്മുവിനെ തന്നോട് ചേര്‍ത്ത് പിഠിച്ച്, അയാള്‍ അവളുടെ കവിളുകളില്‍ ചുംബിച്ചു.

Saturday, December 15, 2007

അമ്മയുടെ വേദന

വിരിയാനിരിക്കുന്ന
ഏതൊരു മുട്ടയും കാത്തിരിക്കുന്നത്
അമ്മക്കിളിയുടെ
ഒരു കൊത്താണ്.

കൊക്കില്‍ പുരണ്ട സ്നേഹം
തോട് പൊളിച്ച്
ജീവന്‍ പകരുമ്പോഴാണ്
'കീയോം കീയോം' എന്നവര്‍
പാടിത്തുടങ്ങുന്നത്.

കൊക്കില്‍ നിന്നും കൊക്കിലൂടെ
പകര്‍ന്നു കിട്ടിയ കാരുണ്യങ്ങളില്‍
ഒന്നു മാത്രമാണ്
ഈ കുഞ്ഞിച്ചിറകുകള്‍.

ചാകാനിരിക്കുന്ന
എതോരമ്മക്കിളിയും വേദനിക്കുന്നത്
ആ കുഞ്ഞിച്ചിറകുകളുടെ
സ്നേഹം പുരണ്ട
തലോടലിനു വേണ്ടിയാണ്...

Friday, December 14, 2007

കവിത: വാല്‍മീകിയോട്

ചത്തു വീണൊരിണക്കിളിയെക്കണ്ട്
ഹൃത്തിലന്നൊരൊളിയമ്പു വീണതിന്‍
വര്‍ത്തമാനങ്ങള്‍ ചൊല്ലിപ്പഠിച്ചൊരാ
തത്ത പോലും മുഖം തിരിച്ചെന്തിനോ!

‘ചത്ത പൈങ്കിളി ചാകേണ്ടതായിരു’-
ന്നുത്തരമിന്നു വേറെ പിറന്നിതാ,
അര്‍ത്ഥമേതും തിരക്കാതെയാളുകള്‍
വ്യര്‍ത്ഥമോരോന്നുരുവിടുന്നിപ്പൊഴും!

'അമ്പുകള്‍ നെഞ്ചു കീറട്ടെ, വര്‍ഗ്ഗീയ-
കമ്പനങ്ങള്‍ പെരുകട്ടെ'യെന്നൊരാള്‍
വമ്പു കാട്ടിപ്പറയിലും, നാളെ നാം
കമ്പമോടെക്കൊടുത്തിടും വോട്ടുകള്‍!

കാഴ്ചയുണ്ടേറെ കാണുവാന്‍ ഭൂവിതില്‍
വാഴ്ച മാത്രം കൊതിക്കുന്ന പാര്‍ട്ടികള്‍,
താഴ്ചയെന്തെന്നറിയുവാനാകാത്ത
വീഴ്ചയാകുന്നു നമ്മുടെ തീര്‍പ്പുകള്‍!

രാമനും രാമബാണവും വില്ലുമീ
താമരക്കു വളം ചേര്‍ന്നു ചീ,ഞ്ഞതില്‍
കോമരങ്ങള്‍ മരണം വിതക്കവേ,
'രാമ രാമ'യെന്നാരുണ്ടു ചൊല്ലുവാന്‍?


‘ചത്ത പൈങ്കിളി ചാകേണ്ടതായിരുന്നു’ - സോറാബുദ്ദീന്‍ ശൈഖിനെ വ്യാജ എറ്റുമുട്ടലിലൂടെ വധിച്ചതിനെ ന്യായീകരിച്ച് നരേന്ദ്രമോഡി നടത്തിയ പ്രസ്താവനയെ സൂചിപ്പിക്കുന്നു.

Monday, December 3, 2007

പ്രണയം: രണ്ടു ഗാനങ്ങള്‍

ഗാനം ഒന്ന്:
-------------
നിറങ്ങളില്‍ വിരല്‍ തൊട്ടു നീ
വിരിയിച്ച പൂക്കള്‍
വിടരിലും വിശ്വവസന്തവനങ്ങളില്‍
ഒരു നിറം മാത്രം തിരഞ്ഞൂ...
നിറങ്ങളില്‍ വിരല്‍ തൊട്ടു നീ
വിരിയിച്ച പൂക്കള്‍...

പലകുറി മായ്‍ച്ചും കുറിച്ചും നീയിത്ര മേല്‍
എഴുതിയ പ്രേമചിത്രങ്ങള്‍
അലസമീ മിഴികളിലെങ്ങോ പൊലിഞ്ഞു പോ-
യൊരു മുഖം മാത്രം മറന്നൂ...
തരളമെന്‍ നഖചിത്രമേതോ
നിറം വെടിഞ്ഞൂ...

(നിറങ്ങളില്‍...)

മകരമാഞ്ചില്ലകള്‍ മുടിയഴിച്ചാടുമീ
വിരഹവിലോലമാം യാമം,
വരകളായ്, വര്‍ണ്ണവസന്തമായ് നിന്നുള്ളില്‍
നിറയുവാന്‍ വെന്പുമെന്‍ ദാഹം...
സ്മൃതികളില്‍ തിര വീണു മായും
ഹൃദയവര്‍ണ്ണം...

(നിറങ്ങളില്‍...)
-------------------
ഗാനം രണ്ട്:
-----------
വര്‍ണ്ണത്തിരശ്ശീല നീര്‍ത്തി പൊന്‍വസന്തം പുഞ്ചിരിച്ചൂ
സ്വര്‍ണ്ണമുകിലേറി ഞാനുമെന്‍ നിനവും വന്നണഞ്ഞൂ
എണ്ണിയെണ്ണിത്തീര്‍ത്ത നാളിന്നെയത്രയെത്ര നിശ്വാസങ്ങള്‍
കണ്ണു തുറക്കില്ലേയെന്നുള്‍പ്പൂവിന്നിതള്‍ നിവര്‍ത്താന്‍?

(വര്‍ണ്ണത്തിരശ്ശീല...)

ഓര്‍മ്മ പൂക്കും ചില്ലകളില്‍ വിണ്‍കിളികള്‍ പാടിയപ്പോള്‍
ആദ്യരാഗഭാവനയെ കാമനകള്‍ തഴുകിയപ്പോള്‍
നിന്റെ ചിത്രത്താളില്‍ നവ്യജന്മം ഞാന്‍ നേടിയിട്ടും
ഉള്ളു തുറക്കില്ലേയെന്നര്‍പ്പണങ്ങള്‍ സ്വീകരിക്കാന്‍?

(വര്‍ണ്ണത്തിരശ്ശീല...)

കാത്തിരിപ്പിന്‍ കാല്‍ച്ചുവട്ടില്‍ വേഷങ്ങള്‍ വീണഴിഞ്ഞു
ആണ്‍കിളി തന്‍ ലാളന തന്‍ തീര്‍ത്ഥം മെയ് ചേര്‍ന്നലിഞ്ഞു,
നിന്റെ വര്‍ണ്ണകല്പനകള്‍ പുല്കാനെന്‍ പൊന്നുടുപ്പിന്‍
വെണ്ണിറവുമാര്‍ദ്രമായി, വന്നു കൈകള്‍ കോര്‍ക്കുകില്ലേ?

(വര്‍ണ്ണത്തിരശ്ശീല...)

ഈയിടെ മനോരമ യുവ സപ്ലിമെന്റ് വഴി ലെനിന്‍ രാജേന്ദ്രന്‍ പബ്ലിക്കായി ആവശ്യപ്പെട്ടത് കൊണ്ട് മാത്രം എഴുതിയ രണ്ടു ഗാനങ്ങള്‍. ഭാവന, കലര്‍പ്പില്ലാതെ നിറഞ്ഞൊഴുകിയതു കാരണം തിരസ്കരിക്കപ്പെട്ടു എന്നു തോന്നുന്നു. ;-) ആര്‍ക്കും ഈണമിട്ടുപയോഗിക്കാം. രചനയുടെ ക്രെഡിറ്റ് എനിക്കു തന്നാല്‍ ഞാന്‍ കേസ് കൊടുക്കില്ല. :-)

ശങ്കരന്‍കുട്ടിയുടെ സങ്കടങ്ങള്‍ - 6

ഇടവിട്ടുള്ള ദിവസങ്ങളില്‍ സുലേഖയും അവരുടെ യജ്ഞങ്ങളില്‍ പങ്കാളിയായി.ഭാരിച്ച ജോലികളൊന്നും അവളെക്കൊണ്ടു ചെയ്യിക്കാതിരിക്കാന്‍ ശങ്കരന്‍കുട്ടി പ്രത്യേകം ശ്രദ്ധിച്ചിരിച്ചുന്നു. അവളുടെ കൊലുസുകളുടെയും വളകളുടെയും കിലുക്കം തോട്ടത്തിന് പുതിയ ഒരു ഉന്മേഷം പകരുണ്ടെന്ന് ശങ്കരന്‍കുട്ടി വിശ്വസിച്ചു. ബക്കറ്റും കുടവും കൈമാറുന്പോള്‍ ഇടക്കെങ്കിലും, അറിയാതെയെന്നവണ്ണം അയാള്‍ അവളുടെ കൈവിരലുകളില്‍ സ്പര്‍ശിച്ചു. എല്ലാം കണ്ടിട്ടും കണ്ടില്ലെന്ന ഭാവത്തില്‍ സുന്ദരന്‍ തന്റെ ജോലികള്‍ തുടര്‍ന്നു പോന്നു.

കയ്പക്കായകള്‍ മൂത്തു തുടങ്ങി. ശങ്കരന്‍കുട്ടിയും സുന്ദരനും സുലേഖയും കണ്ണു നിറയെ ആ കാഴ്ച നോക്കി നിന്നു. ചിലത് പറിച്ചെടുക്കേണ്ട സമയമായി. ഇല്ലെങ്കിലവ പഴുത്തു വീഴും.

"പറിക്കാന്‍ തോന്നുന്നില്ലെടാ..."

ശങ്കരന്‍കുട്ടി വിഷമത്തോടെ പറഞ്ഞു. ഇത്ര പെട്ടെന്ന് അവ മൂപ്പെത്തുമെന്ന് അവരിരുവരും പ്രതീക്ഷിച്ചിരുന്നില്ല.

"സത്യം"

അത്ര തന്നെ വിഷമത്തോടെ സുന്ദരന്‍ പറഞ്ഞു.

"പക്ഷേ, വല്ലാതെ മൂത്താല്‍ ഒന്നിനുല്ലാണ്ടെ വീഴും"

ഒന്നു നിര്‍ത്തി അയാള്‍ തുടര്‍ന്നു.

"പുതിയത് മുളച്ചാ, പടരാനൊട്ട് സ്ഥലവുംല്ല."

ശങ്കരന്‍കുട്ടി ഒരു കയ്പക്കായില്‍ കൈ വച്ചു. സുന്ദരനെയും സുലേഖയെയും മാറി മാറി നോക്കിയ ശേഷം അയാള്‍ മറുകൈ കൊണ്ട് കണ്ണി ഇറുത്തെടുത്തു. കായറ്റ കണ്ണി വേദനകൊണ്ടെന്ന പോലെ വള്ളിയില്‍ തൂങ്ങിക്കിടന്നു വിറച്ചു.

"നീതതിങ്ങു താ."

സുന്ദരന്‍ കൈ നീട്ടി. അതു വാങ്ങി, മണ്ണിനും കയ്പക്കും വേദനിക്കാത്ത വണ്ണം അയാളത് നിലത്തു വച്ചു. മൂത്ത മറ്റു കായ്കള്‍ പറിക്കാന്‍ സുന്ദരനും ശങ്കരന്‍കുട്ടിക്കൊപ്പം കൂടി.ഏറ്റ്വും മൂപ്പെത്തിയ ആറു കായകള്‍ അവര്‍ പറിച്ചെടുത്തു. പറിച്ചെടുത്തവ ഈരണ്ടെണ്ണം വീതം അവര്‍ മൂവരും കൂടെ വീതിച്ചെടുത്തു.

അന്ന്, പതിവുള്ളതിലും ഒരു കുടം വെള്ളം അവര്‍ കയ്പച്ചുവട്ടില്‍ അധികം പാര്‍ന്നു. വേദനക്കു മരുന്നെന്ന പോലെ അരക്കുടം വെള്ളം അതിനു മീതെ തളിക്കുകയും ചെയ്തു. നേരം ഇരുട്ടിത്തുടങ്ങി.

"ന്റുമ്മാ.. നേരം കോറേയായി"

സുലേഖ പരിഭ്രമിച്ചു.

"അതിനെന്താ, ഞാന്‍ കൊണ്ടാക്കിത്തരാം"

ശങ്കരന്‍കുട്ടി അവള്‍ക്കരികിലേക്കു വന്നു.

"അയ്യോ വേണ്ട, ഞാനൊറ്റക്കു പൊയ്‍ക്കോളാം. ബാപ്പ പ്പം വരും."

സുലേഖ നടന്നു തുടങ്ങി.

"സുലേഖേ..."

ശങ്കരന്‍കുട്ടിയുടെ വിളി കേട്ട് അവള്‍ തിരിഞ്ഞു നോക്കി.

"എനിക്ക് നിന്നെ ഇഷ്ടാ... ഈ തോട്ടത്തിനെക്കാളും."

സുലേഖ അന്പരന്നു പോയി. അവളുടെ കണ്ണുകള്‍ വിടര്‍ന്നു. എല്ലാം അറിയാമായിരുന്നെങ്കിലും ഇത്ര പെട്ടെന്ന് ശങ്കരന്‍കുട്ടി ഇതു പറഞ്ഞു കളയുമെന്ന് അവള്‍ കരുതിയില്ല. ഒന്നും മിണ്ടാതെ, അങ്കലാപ്പോടെ അവള്‍ സുന്ദരനെ നോക്കി. എല്ലാം കണ്ടു കൊണ്ട് ശാന്തനായി ഇരിക്കുകയാണയാള്‍.

"ഞാന്‍... ഞാന്‍ പുവ്വാ..."

ഇത്രയും പറഞ്ഞൊപ്പിച്ച് അവള്‍ തിരിഞ്ഞു നടന്നു. ശങ്കരന്‍കുട്ടി വിഷമത്തോടെ സുന്ദരനെ നോക്കി. സുന്ദരന്‍ പുഞ്ചിരിച്ചു.

"അവള് വരും, എന്തായാലും വരും"

ശങ്കരന്‍കുട്ടി മുഖം താഴ്‍ത്തി. കുനിഞ്ഞ്, പറിച്ചു വച്ച കയ്പക്കായകള്‍ കയ്യിലെടുത്ത് ഇരുവരും തിരിച്ചു നടന്നു.

ശങ്കരന്‍കുട്ടിയുടെ വീട്. കേശവന്‍ അടുക്കളയിലെ തിണ്ണയിലിരിക്കുന്നു. ശങ്കരന്‍കുട്ടിയുടെ അനിയത്തി അമ്മിണി അടുക്കളയില്‍ നിലത്തിരിക്കുന്നു. അമ്മിണിയെ സ്നേഹത്തോടെ അമ്മു എന്നാണെല്ലാവരും വിളിക്കാറുള്ളത്. അവള്‍ക്കും അങ്ങനെ വിളിക്കുന്നത് കേള്‍ക്കാനാണിഷ്ടം. അഞ്ചാംക്ലാസ്സില്‍ പഠിക്കുന്ന അവള്‍ സ്കൂളില്‍ വച്ചു പോലും ആരു ചോദിച്ചാലും പേര് അമ്മു എന്നാണെന്നേ പറയൂ. ശങ്കരന്‍കുട്ടിയെ അവള്‍ക്ക് വളരെ ഇഷ്ടമാണ്. ഏട്ടനെ അനുകരിച്ച് വീട്ടിലൊരു മുളകു തൈ അവള്‍ കുഴിച്ചിട്ടുണ്ട്. എന്നും അതു നനക്കുകയും ശുശ്രൂഷിക്കുകയും ചെയ്തു പോന്നിരുന്നു അവള്‍.

അങ്ങാടിയില്‍ ചെറിയ പലചരക്കു കച്ചവടം നടത്തുന്ന കേശവന് കൃഷിയില്‍ വലിയ താല്പര്യമില്ല. അമ്മ വഴി ഭാഗം വച്ചു കിട്ടിയ സ്വത്തില്‍ പുല്ലാറക്കുന്നിലെ എഴുപതു സെന്റ് മാത്രമാണയാള്‍ വില്‍ക്കാതെ വച്ചിരിക്കുന്നത്. സ്ഥലം വെറുതെയിടേണ്ടല്ലോ എന്നു കരുതി കുറച്ചു വാഴ വച്ചിരിക്കുന്നെന്നു മാത്രം. ആ സ്ഥലത്തിനു പുറമേ ഓടു മേഞ്ഞ ആ രണ്ടു മുറി വീടും അതിരിക്കുന്ന കുറച്ചു സ്ഥലവും മാത്രമേ അയാള്‍ക്ക് സ്വത്തെന്നു പറയാനായിട്ടുള്ളു.

ശങ്കരന്‍കുട്ടിയുടെ അമ്മ ജാനകി കഞ്ഞിയും ഉപ്പേരിയും കുട്ടികള്‍ക്കു മുന്പില്‍ വച്ചു.

"ങ്ങള് കഞ്ഞി കുടിക്ക്ണില്ലേ?"

അവര്‍ ഭര്‍ത്താവിനോടു ചോദിച്ചു. അയാളെന്തോ ആലോചനയിലാണ്. തിരിഞ്ഞു നോക്കാതെ അയാള്‍ പറഞ്ഞു.

"കുട്ട്യോള്‍ക്ക് കൊടുത്തോ. ഞാന്പിന്നെ കുടിച്ചോളാം."

ശങ്കരന്‍കുട്ടിയും അമ്മിണിയും കഴിക്കാന്‍ തുടങ്ങി.

"ഇന്ന് ഉപ്പേരിക്ക് നല്ല ടേസ്റ്റ്"

ആരോടെന്നില്ലാതെ ശങ്കരന്‍കുട്ടി പറഞ്ഞു. എല്ലാവരും ചിരിച്ചു. ഏട്ടന്‍ കൃഷി ചെയ്തു കൊണ്ടു വന്ന കയ്പയുടെ ഉപ്പേരി അമ്മിണിയും സന്തോഷത്തോടെ നുണഞ്ഞു. പൊതുവേ കയ്പുള്ളതൊന്നും കഴിക്കാത്ത അവള്‍ ഇതിത്ര ആസ്വദിച്ചു കഴിക്കുന്നത് എല്ലാവരെയും അദ്ഭുതപ്പെടുത്തി.

കേശവന്‍ ജാനകിയെ വിളിച്ചു.

"ജാന്വോ, ഞാനാ പണി അങ്ങട്ട് തീര്‍ത്താലോന്ന് ആലോചിക്കായ്‍രുന്നു."

"ഏതു പണി?"

"ആ തൊടീടെ കാര്യം."

"ങും..."

ജാനകി മൂളി. ശങ്കരന്‍കുട്ടി ഒന്നും മനസ്സിലാവാതെ അവരെ നോക്കി. തുടര്‍ന്നൊന്നും അവര്‍ അതേപ്പറ്റി സംസാരിച്ചില്ല.

പിറ്റേ ദിവസം അത്യധികം ഉത്സാഹത്തോടെയാണ് ശങ്കരന്‍കുട്ടിയും സുന്ദരനും ക്ലാസ്സില്‍ എത്തിയത്. ചിരിച്ചും കളിച്ചും, പതിവില്ലാതെ എല്ലാവരോടും സംസാരിച്ചും നടന്ന അവരെ സുലേഖ സന്തോഷത്തോടെ നോക്കി. എങ്കിലും ശങ്കരന്‍കുട്ടി ചോദിച്ച ചോദ്യത്തിന് എന്തുത്തരം നല്കണമെന്ന ചിന്ത അവളെ വല്ലാതെ അലട്ടി. ക്ലാസ്സ് നടന്നുകൊണ്ടിരിക്കേ അവള്‍ നോട്ടുപുസ്തകത്തില്‍ എന്തൊക്കെയോ കുത്തിക്കുറിച്ചു കൊണ്ടിരുന്നു. മൂന്നു പുറം കവിഞ്ഞ ആ എഴുത്ത് വൈകുന്നേരത്തോടെ അവള്‍ മുഴുമിച്ചു. താളുകള്‍ കീറി, മടക്കി, ഒരു തവണ നെഞ്ചോടു ചേര്‍ത്ത ശേഷം അവളത് സുന്ദരന് കൈമാറി. ആശ്ചര്യത്തോടെ അയാളത് വാങ്ങി.

"ശ്രീ ശങ്കരന്‍കുട്ടിക്ക്"

മടക്കിനു മുകളിലെ വിലാസം അയാള്‍ വായിച്ചു.

"കൊടുക്കണം, മറക്കാണ്ടെ..."

ഇത്രമാത്രം അയാളോടു പറഞ്ഞ് സുലേഖ പോയി. സുന്ദരന്‍ ആ എഴുത്ത് തുറന്നു. പ്രസക്തഭാഗങ്ങള്‍ ഇങ്ങനെയായിരുന്നു.

"പ്രിയപ്പെട്ട ശങ്കരന്‍കുട്ടി വായിച്ചറിയാന്‍ ഞാന്‍ എഴുതുന്നത്. ഇന്നലെ പറഞ്ഞതിനെപ്പറ്റി ഞാന്‍ ഒരുപാട് ആലോചിച്ചു. ഇന്നലെ തൊട്ടെന്ന് പറയുന്നത് കള്ളത്തരമാവും. കുറേ ദിവസമായി ഞാന്‍ ആലോചിക്കുന്നു.

പടച്ചവന്‍ സമ്മതിക്കുകയാണെങ്കില്‍ ഇങ്ങനെയെല്ലാം നടന്നു കാണണമെന്ന് എനിക്കും ആശയുണ്ട്. പടച്ചവന്‍ സമ്മതിക്കില്ല. ഞാന്‍ ആമിനയോടും ചോദിച്ചു. അവള്‍ക്കും ഇതേ അഭിപ്രായമാണ്.

ഉമ്മയോടു മാത്രമേ എനിക്കെന്തെങ്കിലും തുറന്നു പറയാന്‍ ശക്തിയുള്ളു. ബാപ്പയെയും ഇക്കായെയും എനിക്കു പേടിയാണ്. ഇങ്ങനെയൊരു കാര്യം പറഞ്ഞാല്‍ ഉമ്മ വരെ എന്നെ തല്ലിക്കൊല്ലും.

ഇനി നമ്മള്‍ തമ്മില്‍ ഇങ്ങനെയൊരു സംസാരം ഉണ്ടാവില്ലെന്ന് ശങ്കരന്‍കുട്ടി എനിക്കുറപ്പു തരണം. നമുക്ക് പഴയതു പോലെത്തന്നെ കഴിയാം. നമ്മുടെ തോട്ടം ഇനിയും ഒരുപാട് വളരണമെന്ന ആശ മാത്രമേ എനിക്കിപ്പോള്‍ ഉള്ളു.

എനിക്ക് ശങ്കരന്‍കുട്ടിയോട് ദേഷ്യമൊന്നുമില്ല. എന്നോടും ദേഷ്യം തോന്നരുത്.

സ്നേഹത്തോടെ.

_______"

ശങ്കരന്‍കുട്ടിക്ക് ഒരുപാടു വിഷമമായി. ആരും തന്നെ ഇഷ്ടപ്പെടുന്നില്ലെന്നു വരെ അയാള്‍ക്കു തോന്നി. സങ്കടത്തോടെ, അയാളാ കടലാസുകള്‍ ഉള്ളംകയ്യിലിട്ടു ചുരുട്ടി.

"കളയല്ലേ"

സുന്ദരന്‍ അയാളുടെ കയ്യില്‍ കയറി പിടിച്ചു.

"നമ്മള്‍ക്കിത് ഒന്നു കൂടി വ്യാഖ്യാനിക്കണം. എന്തൊക്കെയോ സൂചനയുണ്ട്."

"എന്തു സൂചന?"

"അതു ഞാന്‍ പറയാം. നിന്റെ ഇപ്പോഴത്തെ ആലോചനയൊക്കെ കഴിയട്ടെ."

അവര്‍ പതിയെ നടന്ന് തോട്ടത്തിലേക്കുള്ള ഇടവഴി കയറി. തൊടിയിലേക്കു കയറുന്ന വഴിയില്‍ത്തന്നെ മുളങ്കോലില്‍ നാട്ടിയ ഒരു ബോര്‍ഡ് ശങ്കരന്‍കുട്ടിയുടെ കണ്ണില്‍ പെട്ടു.

"അതെന്താടാ?"

അടുത്തേക്ക് ചെന്ന്, കറുത്ത മഷിയില്‍ വടിവില്ലാതെ എഴുതിയ ആ അക്ഷരങ്ങള്‍ സുന്ദരന്‍ കൂട്ടി വായിച്ചു.

"വില്‍...ക്കാനുണ്ട്!!"

(തുടരും...)

Sunday, December 2, 2007

ചിത്രങ്ങള്‍: ബാംഗ്ലൂര്‍

നമുക്കിത് ആഡംബരം... ഇവര്‍ക്കിത് ഉപജീവനം...

ബാംഗ്ലൂര്‍ ഔട്ടര്‍ റിംഗ് റോഡില്‍ മാറത്തഹള്ളിക്കടുത്ത് വച്ച് കുറച്ചു കാലം മുന്പ് എടുത്ത ചിത്രങ്ങള്‍. ഈയിടെ വീണ്ടും ഇവരെ കാണുകയും ഇവരുടെ കയ്യില്‍ നിന്നു ഫോട്ടോയില്‍ കാണുന്ന തരം ചിലതെല്ലാം വാങ്ങുകയും ചെയ്തിരുന്നു.






Thursday, November 29, 2007

ബ്ലോഗേഷ് എന്ന കഴുത

പണ്ടു പണ്ട് ബൂലോക്‍പുര്‍ കാട്ടിലേക്ക് അന്യകാട്ടില്‍ നിന്നും ഒരു പറ്റം കഴുതകള്‍ ഒന്നിച്ചു കുടിയേറി. വന്യമൃഗങ്ങളാരും ശല്യപ്പെടുത്താനില്ലാത്ത ആ കാട്ടില്‍ കഴുതകളെല്ലാം തന്നെ സുഖമായി ജീവിച്ചു പോന്നു.

അങ്ങനെയിരിക്കെ, കഴുതമ്മക്ക് ഒരു മകന്‍ ജനിച്ചു. പിറന്നു വീണ പാടെ ആ കഴുതക്കുഞ്ഞമറി.

"ബ്ലാ.....!!!"

കഴുതമ്മയും മറ്റു കഴുതകളും അദ്ഭുതത്തോടെ കഴുതക്കുഞ്ഞിനെ നോക്കി. ബൂലോക്‍പുര്‍ കാട്ടിലെ കഴുതജ്യോത്സന്‍ ഉടന്‍ ഓടിയെത്തി പ്രവചിച്ചു.

"ഇവന്‍ മഹാനാകും, ബ്ലോഗേഷ് എന്ന പേരില്‍ ഇവന്‍ ലോകം മുഴുവന്‍ അറിയപ്പെടും."

കഴുതമ്മക്കു സന്തോഷമായി. അവര്‍ സ്നേഹത്തോടെ മകനെ വിളിച്ചു.

"ബ്ലോഗേഷുട്ടാ....."

"ബ്ലാ...."

ബ്ലോഗേഷ് വിളി കേട്ടു. മറ്റു കഴുതകളെല്ലാം അദ്ഭുതത്തോടെ ഈ രംഗം കണ്ടു നിന്നു. വ്യത്യസ്തമായി അമറിയ ബ്ലോഗേഷ് വളരെപ്പെട്ടെന്നു തന്നെ നാട്ടുകാരുടെയും വീട്ടുകാരുടെയും കണ്ണിലുണ്ണിയായി മാറി.

വളര്‍ന്നു വരുന്ന ബ്ലോഗേഷിനെ സഹകഴുതകളുടെ സ്നേഹാദരങ്ങള്‍ അഭിമാനിയാക്കി. പതിയെപ്പതിയെ പറയുന്നതിന്റെയെല്ലാം തുടക്കത്തില്‍ 'ബ്ലാ' എന്നു ചേര്‍ക്കുന്നത് ബ്ലോഗേഷിന്റെ ഒരു ശീലമായി മാറി. അമ്മയെപ്പോലും ഇടക്കിടെ ബ്ലോഗേഷ് 'ബ്ലമ്മേ' എന്നു വിളിച്ചു. കഴുതമ്മക്കു മകന്റെ കഴിവുകളില്‍ അഭിമാനം തോന്നി. സഹകഴുതകള്‍ ബ്ലോഗേഷിനെ അടുത്ത രാജാവാക്കി വാഴിച്ചാലെന്തെന്നു വരെ ആലോചന തുടങ്ങി.

കാലം കടന്നു പോയി. ബ്ലോഗേഷിനു കല്യാണപ്രായമായി. എല്ലാവരില്‍ നിന്നും വ്യത്യസ്തനായ ബ്ലോഗേഷിന് അനുയോജ്യയായ ഒരു കഴുതപ്പെണ്ണും ബൂലോക്‍പുര്‍ കാട്ടിലില്ലെന്ന് കഴുതമ്മക്കു തോന്നി. സ്വന്തം കാട്ടിലെ വിവാഹാഭ്യര്‍ത്ഥനകളൊക്കെ ചിറികോട്ടി തള്ളിക്കളഞ്ഞ് ബ്ലോഗേഷും കഴുതമ്മയും കൂടി വധുവിനെ തേടി നമ്മുടെ ഒറിജിനല്‍ ബന്ദിപ്പുര്‍ കാട്ടിലേക്കു പുറപ്പെട്ടു.

ബന്ദിപ്പുര്‍ കാട്ടിലൂടെ അവര്‍ രണ്ടു പേരുമങ്ങനെ നടന്നു. അവസാനം സുന്ദരിയായ അമ്മിണിക്കഴുതയെ അവര്‍ കണ്ടു മുട്ടി. പെണ്ണു കാണാന്‍ ചെന്ന ബ്ലോഗേഷ് അമ്മിണിയുമായി സ്വകാര്യ സംഭാഷണം തുടങ്ങി. ബ്ലോഗേഷ് വിളിച്ചു.

"ബ്ലമ്മിണീ..."

അമ്മിണിക്കഴുത ബ്ലോഗേഷിനെ അന്തം വിട്ടു നോക്കി. അവള്‍ക്ക് ചിരിയടക്കാനായില്ല. അമ്മിണി പൊട്ടിച്ചിരിച്ചു.

"ബേ... ബേ... ബേ... ബീ... ബീ...!"

മറ്റു കഴുതകള്‍ ആശ്ചര്യത്തോടെ അവരെ നോക്കി. ശങ്കയോടെ ബ്ലോഗേഷ് ചോദിച്ചു.

"ഹെന്താ ബ്ലമ്മിണി ബ്ലിരിക്കുന്നേ...?"

ഇത്തവണ ബന്ദിപ്പുരിലെ മറ്റു കഴുതകള്‍ക്കും ചിരിയടക്കാനായില്ല. എല്ലാരും കൂടെ പൊട്ടിച്ചിരിച്ചു. അപമാനം സഹിക്ക വയ്യാതെ കഴുതമ്മ ബ്ലോഗേഷിനെയും വിളിച്ച് തിരിച്ചു നടന്നു.

കഷ്ടി അരക്കിലോമീറ്റര്‍ പോയിക്കാണും, മുന്നിലതാ ചെന്പന്‍ കുറുക്കന്‍!!

"ബ്ലമ്മേ......!!!!!!"

പേടിച്ചു പോയ ബ്ലോഗേഷ് അമറി. പ്രായമെത്തിയ കഴുതമ്മക്കുണ്ടോ അമറാന്‍ പറ്റുന്നു? അവര്‍ മകനെയും വിളിച്ചോടി. ചെന്പന്‍ കുറുക്കന്‍ പുറകെയും.

"ബ്ലാ... ബ്ലാ... ബ്ലാ... ബ്ലാ..."

ബ്ലോഗേഷ് അമറിക്കൊണ്ടിരുന്നു. സാധാരണ അമറല്‍ കേട്ടാല്‍ ഓടിയെത്തി കുറുക്കനെ തുരത്താറുള്ളതാണ് ബന്ദിപ്പുരിലെ കഴുതക്കൂട്ടം. ഈ അമറല്‍ കേട്ട് കാട്ടിക്കല്‍ കഴുതേന്ദ്രന്‍ മിമിക്രി പ്രാക്ടീസ് ചെയ്യുന്നതാണെന്നു കരുതി, അവര്‍ അവരുടെ ജോലി തുടര്‍ന്നു.

ഒരു കണക്കിനു ചെന്പന്‍ കുറുക്കനില്‍ നിന്നും രക്ഷപ്പെട്ട് ബ്ലോഗേഷും കഴുതമ്മയും ഓടിയണച്ച് ബൂലോക്‍പുര്‍ കാട്ടില്‍ തിരിച്ചെത്തി. അണച്ചു കൊണ്ട് ബ്ലോഗേഷ് കഴുതമ്മയോടു ചോദിച്ചു.

"ഹെന്താ ബ്ലമ്മേ ഒന്നും ബ്ലരിയാവാത്തേ...?"

"ബ്ലരിയല്ല മോനേ, 'ശരി'"

അണപ്പു മാറ്റാന്‍ നിലത്തു കമിഴ്‍ന്നു കിടന്നു കൊണ്ട് കഴുതമ്മ പറഞ്ഞു.

"ഒരു കാര്യം മനസ്സിലായി മോനേ.... ബൂലോക്പുരില്‍ ജനിച്ചാലും ബന്ദിപ്പുരില്‍ ജനിച്ചാലും കഴുത 'ബാ...'ന്നു തന്നെ അമറണം."

Wednesday, November 28, 2007

ചവറ്: സംഭാഷണം

ആമുഖമോ, അടിക്കുറിപ്പോ ഇല്ലാതെ ഒരു സംഭാഷണം ചുവടെ കൊടുക്കുന്നു. ഒന്നും മനസ്സിലായില്ലെങ്കില്‍ എന്നെ കല്ലെറിയരുതേ...!!!

(ടിവിയില്‍ വാര്‍ത്താദൃശ്യങ്ങള്‍ മാറി മാറി വരുന്നു......)

ഒന്നാമന്‍: കര്‍ണ്ണാടക രാഷ്ട്രീയം ആകെ നാറി, അല്ലേ?

രണ്ടാമന്‍: പറയാനുണ്ടോ, അല്ല, രഞ്ജിട്രോഫിയില്‍ എന്താ കര്‍ണ്ണാടകയുടെ സ്ഥിതി? അവിടെയും മോശമാണോ?

മൂന്നാമന്‍: രഞ്ജിയുടെ സ്ഥിതി അറിയില്ല, പക്ഷേ, ഇന്ത്യ പാക്കിസ്ഥാനെതിരെ തകര്‍ത്തു കളിക്കുന്നുണ്ട്.

നാലാമന്‍: (മൂന്നു പേരെയും മാറി മാറി നോക്കുന്നു.)

ഒന്നാമന്‍: ക്രിക്കറ്റിനെപ്പറ്റി ഒരു പടമിറങ്ങിയിരുന്നല്ലോ, പണ്ട്, ഏതാ, ലഗാനല്ലേ?

രണ്ടാമന്‍: ങും... നല്ല പടമായിരുന്നു. ഈയിടെ ഹോക്കിയെപ്പറ്റിയും ഒന്ന് ഇറങ്ങിയിരുന്നു.

മൂന്നാമന്‍: ഉവ്വുവ്വ്, ചക് ദേ... ഇനി ഫുട്ബാളിനെ കുറിച്ചും നല്ലൊരു കമേഴ്‍സ്യല്‍ പടം വരണം. പണ്ടേതോ പെണ്ണുംപിള്ള ഇംഗ്ലീഷില്‍ ഒരു ആര്‍ട്ട് പടം പിടിച്ചതേ ഉള്ളു.

നാലാമന്‍: (താടിക്ക് കൈ കൊടുത്തിരിക്കുന്നു.)

ഒന്നാമന്‍: അടുത്ത കൊല്ലമല്ലേ ഫുട്ബാള്‍ ലോകകപ്പ്?

രണ്ടാമന്‍: അതെയതെ. കഴിഞ്ഞതിലാണോ സിദാന്‍ ഒരുത്തന്റെ നെഞ്ചത്തിടിച്ചത്? അതോ അതിനു മുന്പിലത്തേതിലോ?

മൂന്നാമന്‍: സിദാന്‍... ങും... ആ ഫ്രാന്‍സിന്റെ കളിക്കാരന്‍, അല്ലേ?

നാലാമന്‍: (കൈകള്‍ മേശമേല്‍ വച്ച് താഴേക്കു നോക്കിയിരിക്കുന്നു)

ഒന്നാമന്‍: ഫ്രാന്‍സ് യൂറോപ്പിന്റെ ഭാഗമാണല്ലോ.

രണ്ടാമന്‍: ശരിയാ, യൂറോപ്പിലെവിടെ ജീവിക്കാനും ഫ്രഞ്ച് അറിഞ്ഞാല്‍ മതി. എല്ലാരും ഫ്രഞ്ച് സംസാരിക്കും.

മൂന്നാമന്‍: ഫ്രഞ്ച് പഠിപ്പിക്കുന്ന ഒരു സ്ഥാപനത്തെ പറ്റി ഈയിടെ ഒരു തെലുങ്കു പത്രത്തില്‍ വന്നിരുന്നു.

നാലാമന്‍: (തലയില്‍ കൈ വക്കുന്നു)

ഒന്നാമന്‍: ഫ്രഞ്ച് ലാംഗ്വേജ് ഇന്‍സ്റ്റിറ്റ്യൂട്ട്, അല്ലേ? കന്നഡ പത്രത്തിലുമുണ്ടായിരുന്നു.

രണ്ടാമന്‍: കന്നഡ പത്രം മുഴുവന്‍ ഇപ്പോള്‍ ഇവിടുത്തെ പൊളിറ്റിക്സിനെ പറ്റിയല്ലേ?

മൂന്നാമന്‍: അതെയതെ, കര്‍ണ്ണാടക രാഷ്ട്രീയം ആകെ നാറി അല്ലേ? (നാലാമനെ നോക്കിക്കൊണ്ട്) നാലാമനെന്താ മിണ്ടാതിരിക്കുന്നത്?

നാലാമന്‍: (നാലാമന്‍ എഴുന്നേറ്റു നിന്ന് മേശമേല്‍ വിരല്‍ കൊണ്ട് ഒരു വൃത്തം വരക്കുന്നു. പതിയെ തിരിഞ്ഞു നടന്നു പോകുന്നു. മറ്റുള്ളവര്‍ സംഭാഷണം തുടരുന്നു.)

ഒന്നാമന്‍: കേരളത്തിന്റെ കാര്യം വട്ടപ്പൂജ്യമാണെന്നായിരിക്കും അയാള്‍ ഉദ്ദേശിച്ചത്.

രണ്ടാമന്‍: കേരളത്തില്‍ കമ്യൂണിസ്റ്റ് ഭരണമല്ലേ? പിന്നെങ്ങനെയാ?

മൂന്നാമന്‍: ക്യൂബയിലിപ്പോ......

(മൂവരും സംഭാഷണം തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.)

--------------------------------

അര്‍ത്ഥരാഹിത്യത്തിന്റെ സന്പുഷ്ടി... ചിലര്‍ക്കെങ്കിലും സന്തുഷ്ടി... നമുക്കു നമ്മുടെ അന്നന്നത്തെ അഷ്ടി...!!!

Monday, November 26, 2007

കിഡ്നിക്കഥ: ദ പോസ്റ്റ്മോര്‍ട്ടം ഓഫ് എ സര്‍ജറി

പച്ച വിരിപ്പിട്ട സ്‍ട്രെച്ചറില്‍ അയാള്‍ നീണ്ടു നിവര്‍ന്നു കിടന്നു. മുഖംമൂടിയണിഞ്ഞ നഴ്‍സുമാരില്‍ ഒരാള്‍ അയാളുടെ കവിളില്‍ തട്ടി ആശ്വസിപ്പിച്ചു.

"ഡോണ്ട് വറി"

അയാള്‍ ചിരിച്ചു. ഒരു അറ്റന്‍ഡര്‍ കടന്നു വന്ന് സ്‍ട്രെച്ചര്‍ പതുക്കെ തള്ളിക്കൊണ്ടു പോയി. ഓപ്പറേഷന്‍ തീയറ്ററിന്റെ വാതിലുകളടഞ്ഞു.

ഡോക്ടര്‍മാര്‍ അയാള്‍ക്കരികിലേക്കു വന്നു. കൈത്തണ്ടയിലെ ഞരന്പില്‍ കുത്തിക്കയറ്റിയ സൂചിയില്‍ നിന്നും ഒരു ട്യൂബ് പുറത്തേക്കു നീണ്ടു നില്‍ക്കുന്നു. ഒരാള്‍ ആ ട്യൂബ് കയ്യിലെടുത്ത് നൊടിയിടയില്‍ എന്തോ ഇഞ്ചക്ട് ചെയ്തു. അനസ്തീഷ്യയായിരിക്കാം, അയാള്‍ ഓര്‍ത്തു.

"ആര്‍ യൂ കംഫര്‍ട്ടബിള്‍?"

വയറിനു മീതെ വലിച്ചിട്ട തുണി നീക്കിക്കൊണ്ട് ഒരു ഡോക്ടര്‍ ചോദിച്ചു.

"ങും..."

ആ ഞരക്കം പൂര്‍ത്തിയാക്കാനയാള്‍ക്കായില്ല. മിഴികള്‍ തളര്‍ന്നടഞ്ഞു.

അല്പസമയം കഴിഞ്ഞ് അയാള്‍ മിഴികള്‍ പതിയെ തുറന്നു. ചുറ്റിലും ചോരയുടെ മണം. മുന്നിലാരെയും കാണുന്നില്ല. അയാള്‍ ഏന്തി വലിഞ്ഞ് തന്റെ വയറ്റിലേക്കു നോക്കി. ഇടതു ഭാഗം കീറി മുറിച്ചിട്ടിരിക്കുന്നു. വശങ്ങളില്‍ ചോര കട്ട പിടിച്ചു കിടപ്പുണ്ട്.

അയാള്‍ നോക്കിയിരിക്കേ ആ മുറിവില്‍ നിന്നും ഒരു വെളുത്ത രൂപം പതിയെ ഉയര്‍ന്നു വന്നു. മുറിവും കടന്ന് അതു പതുക്കെ ഇഴഞ്ഞു നീങ്ങി. അയാള്‍ അദ്ഭുതത്തോടെ അതിനെ നോക്കി. പൊക്കിളും മാറിടവും കടന്ന് ആ രൂപം അയാളുടെ കഴുത്തിനടുത്തേക്ക് ഇഴഞ്ഞെത്തി. അതിനെ കാണുവാനായി അയാള്‍ കഴുത്ത് അല്പം മുന്നോട്ടു വളച്ചു.

"ഞാനാണ്..., താങ്കളുടെ പുതിയ കിഡ്നി"

മധുരമായ ശബ്ദത്തില്‍ ആ രൂപം മൊഴിഞ്ഞു തുടങ്ങി. അയാള്‍ അതിനെ നോക്കി മന്ദഹസിച്ചു.

"വെല്‍ക്കം ടു മൈ ബോഡി"

"താങ്ക് യൂ, വേദന തോന്നുന്നുണ്ടോ?"

"ഇല്ല"

അയാള്‍ ചിരിച്ചു. കിഡ്നി ഒരു നിമിഷം മൌനിയായി താഴേക്കു നോക്കി. പിന്നെ മുഖമുയര്‍ത്തി അയാളോടു പറഞ്ഞു.

"പക്ഷേ, എനിക്കൊരു പാടു വേദന തോന്നുന്നുണ്ട്!"

"എന്തു പറ്റി?"

ആകാംക്ഷയോടെ അയാള്‍ തിരക്കി.

"വേദന കാര്‍ന്നു തിന്നുക എന്നൊക്കെ പറയാറുണ്ട്, അറിയില്ലേ?"

"കേട്ടിട്ടുണ്ട്, അനുഭവമില്ല"

"എന്റെ പഴയ ഉടമസ്ഥന്റെ ശരീരത്തില്‍ നിന്നും എന്നെയിവര്‍ പിഴുതു മാറ്റിയത്, എന്റെ അനുവാദമില്ലാതെയാണ്"

കിഡ്നിയുടെ സംസാരത്തില്‍ അയാള്‍ക്കു നീരസം തോന്നി. അതു വ്യക്തമാക്കിക്കൊണ്ടു തന്നെ അയാള്‍ ചോദിച്ചു.

"ചുമ്മാതെയല്ലല്ലോ, കാശെണ്ണിക്കൊടുത്തിട്ടല്ലേ?"

"എത്ര കൊടുത്തു, നിങ്ങള്‍?"

"രണ്ടു ലക്ഷം, ഡോക്ടറുടെ ഫീസ് വേറെയും"

മലര്‍ന്നു കിടന്ന്, മുകളിലേക്കു നോക്കിക്കൊണ്ട്, കിഡ്നിയുടെ സംസാരത്തില്‍ ഒട്ടും താല്പര്യമില്ലാത്ത വണ്ണം അയാള്‍ പ്രതികരിച്ചു.

"പക്ഷേ," കിഡ്നി പറഞ്ഞു,

"അദ്ദേഹത്തിനു കിട്ടിയത് ഇരുപതിനായിരം രൂപയാണ്. കെഞ്ചിക്കരഞ്ഞപ്പോള്‍ ഒരു അയ്യായിരം കൂടെ കൊടുക്കാമെന്ന് സമ്മതിച്ചെന്നു തോന്നുന്നു, ഇവര്‍."

"ഇവരെന്നു വച്ചാല്‍?"

"ഏജന്റുമാരും ഡോക്ടര്‍മാരും"

"അതെയോ?"

അയാള്‍ക്കദ്ഭുതമായി.

"ശ്ശെ, നേരിട്ടറിയാമായിരുന്നെങ്കില്‍ കുറേ ലാഭിക്കാമായിരുന്നു, അല്ലേ?"

"ങും...," കിഡ്നി മൂളി.

"നിങ്ങള്‍ക്കറിയാമോ, എന്നെ വില്‍ക്കാന്‍ അദ്ദേഹത്തിന് തീരെ താല്പര്യമില്ലായിരുന്നു."

"പിന്നെന്തേ വിറ്റത്?"

"വീടു പണയം വച്ചാണദ്ദേഹം മകളുടെ വിവാഹം നടത്തിയത്. കടം കയറി. നിത്യച്ചെലവ് മുട്ടിക്കാന്‍ പോലും കാലിനു സ്വാധീനമില്ലാത്ത ആ പാവം ഒരുപാടു വിഷമിച്ചിരുന്നു."

"പാവം"

അയാള്‍ ആത്മഗതം ചെയ്തു.

"നിങ്ങള്‍ മദ്യപാനിയാണോ?"

കിഡ്നിയുടെ ചോദ്യം അയാളെ അലോസരപ്പെടുത്തി. അമര്‍ഷത്തോടെ അയാള്‍ തിരിച്ചു ചോദിച്ചു,

"ആണെങ്കില്‍?"

അകത്തു കയറിയപ്പോഴേ എനിക്കു മനസ്സിലായി, ആ ദുര്‍ഗന്ധം..."

കിഡ്നി തുടര്‍ന്നു.

"അദ്ദേഹം മദ്യപിക്കില്ലായിരുന്നു... എനിക്കോ മറ്റു ശരീരഭാഗങ്ങള്‍ക്കോ വിഷമമുണ്ടാക്കുന്ന ഒരു ശീലമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളു."

"കഞ്ചാവടിയായിരിക്കും"

മുഖം കോട്ടിക്കൊണ്ട് അയാള്‍ പറഞ്ഞു.

"അല്ല... നേരത്തിനു ഭക്ഷണം കഴിക്കില്ല. ഗതിയില്ലാത്തതു കൊണ്ടായിരുന്നു, അല്ലെങ്കില്‍ അദ്ദേഹം ഞങ്ങളെ കഷ്ടപ്പെടുത്തില്ല."

"ഹ! ഹ! ഹ!"

അയാള്‍ പൊട്ടിച്ചിരിച്ചു.

"ഇപ്പോള്‍ മനസ്സിലായില്ലേ എന്റെ ഗുണം? നിനക്കെന്തസുഖം വന്നാലും എന്റെ പണമെറിഞ്ഞു ഞാന്‍ നിന്നെ ചികിത്സിക്കും, എന്റെ കയ്യില്‍ പണമുണ്ട്."

കിഡ്നി അയാളെ സഹതാപത്തോടെ നോക്കി.

"അദ്ദേഹത്തിന്റെ കയ്യില്‍ പണമുണ്ടായിരുന്നെങ്കില്‍... എങ്കില്‍ അദ്ദേഹം എന്നെ വില്‍ക്കുമായിരുന്നില്ല."

തിരിഞ്ഞ്, അയാളുടെ വയറിലെ മുറിവിലേക്കു നോക്കിക്കൊണ്ട് കിഡ്നി തുടര്‍ന്നു,

"ഒരു പക്ഷേ, ദാനം ചെയ്തേനേ..."

കിഡ്നിയുടെ സംസാരം അയാള്‍ക്ക് വല്ലാത്ത ശല്യമായി അനുഭവപ്പെട്ടു.

"ഒന്നു പോയിത്തരാമോ?"

ഈര്‍ഷ്യയോടെ അയാള്‍ ചോദിച്ചു. അയാളുടെ ഭാവമാറ്റം ശ്രദ്ധിക്കാതെ കിഡ്നി തുടര്‍ന്നു.

"ഏതു നിമിഷവും നിങ്ങളുടെ ശരീരത്തെ തിരസ്കരിക്കാനെനിക്ക് അവകാശമുണ്ട്, അറിയാമോ?"

അയാള്‍ അങ്കലാപ്പോടെ കിഡ്നിയെ നോക്കി.

"പക്ഷേ, ഞാനതു ചെയ്യില്ല. ഞാനെന്നല്ല, ഒരു കിഡ്നിയും, നിങ്ങളുടെ ശരീരം ഞങ്ങളെ തിരസ്കരിക്കും വരേക്കും."

കിഡ്നിയുടെ കുഞ്ഞു കണ്ണുകള്‍ നിറഞ്ഞു തുളുന്പി.

"അങ്ങനെ നിങ്ങള്‍ തിരസ്കരിക്കുന്പോള്‍ ഞങ്ങള്‍ മരണമടയും, ഒരുപാടു വേദനയോടെ..., ആര്‍ക്കും... പ്രയോജനപ്പെടാനാകാതെ..."

ആ രംഗം അയാള്‍ക്ക് വല്ലാതെ അരോചകമായി തോന്നി.

"ദയവു ചെയ്ത് അകത്തേക്കു പോകൂ കിഡ്നീ"

അയാള്‍ കൈകള്‍ കൂപ്പി അഭ്യര്‍ത്ഥിച്ചു.

"ഞാന്‍ പോകാം, ഒരപേക്ഷയുണ്ട്"

"ങും... എന്താ?"

"നിങ്ങള്‍ക്കു വേണ്ടി എന്നെ ഉപേക്ഷിച്ച അദ്ദേഹം ഒരു പാവമാണ്"

കിഡ്നി തുടര്‍ന്നു,

"സുഖമായി കഴിഞ്ഞാല്‍ നിങ്ങള്‍ അദ്ദേഹത്തെ പോയി കാണണം, ഒരു നന്ദി വാക്കു പറയണം, ജസ്റ്റ് എ വേഡ് ഓഫ് താങ്ക്സ്..."

"ങും... ഓകേ..."

അയാള്‍ തല തിരിച്ചു വച്ച് കണ്ണുകളടച്ചു. കിഡ്നി തിരിച്ചിഴഞ്ഞു നീങ്ങി വയറിനകത്തേക്കു കയറി.

"ആ....ഹ്...!!!"

പെട്ടെന്ന് വയറിലനുഭവപ്പെട്ട വേദനയില്‍ അയാള്‍ നിലവിളിച്ചു കൊണ്ട് കണ്ണു തുറന്നു. മുന്നില്‍ അമ്മ, ഒന്നല്ല, രണ്ടല്ല, മൂന്ന് അമ്മ...!!

അയാള്‍ക്ക് പരിഭ്രമമായി.

"അനസ്തീഷ്യയുടെ എഫക്ട് ഉണ്ടാവും, ഇറ്റ് മൈറ്റ് ടേക്ക് എ വൈല്‍ ഫോര്‍ ഹിം ടു ബീ നോര്‍മല്‍"

നഴ്‍സിന്റെ ശബ്ദം അയാളുടെ കാതില്‍ പതിച്ചു. ആശ്വാസത്തോടെ അയാള്‍ നെടുവീര്‍പ്പിട്ടു. ഗ്ലൂക്കോസ് ട്യൂബുമായി ബന്ധിപ്പിച്ച അയാളുടെ കൈകളില്‍ പതിയെ തലോടിക്കൊണ്ട് അമ്മ അയാളോടു ചോദിച്ചു.

"മോനറിഞ്ഞില്ലല്ലോ?"

ഒന്നു നിര്‍ത്തി അവര്‍ തുടര്‍ന്നു.

"മോനു കിഡ്നി തന്ന ആളില്ലേ, അയാളിന്നലെ മരിച്ചു."

അവിശ്വസനീയതയോടെ അയാള്‍ അമ്മയുടെ മുഖത്തേക്കു നോക്കി.

"ഓവര്‍ ബ്ലീഡിംഗായിരുന്നു. മോനും ബ്ലീഡിംഗായതു കാരണം ഡോക്ടര്‍മാരെല്ലാം ഇവിടായിരുന്നു."

അമ്മ തുടര്‍ന്നു,

"അയാള്‍ക്ക് കൊടുക്കാനായി അച്ഛന്‍ രണ്ടു ലക്ഷം രൂപയുടെ ചെക്ക് ഡോക്ടറെ ഏല്പിച്ചിട്ടുണ്ട്."

"ചെക്ക്.... ക്രോസ്സ് ചെയ്തിരുന്നോ അമ്മേ...? അല്ലെങ്കില്‍ അവര്‍.... ഇനിയും പറ്റിച്ചാലോ...?"

അയാള്‍ ചോദ്യഭാവത്തില്‍ അമ്മയുടെ മുഖത്തേക്കു നോക്കി. അനസ്തീഷ്യ കാരണം മകന്‍ പിച്ചും പേയും പറയുകയാണെന്ന ധാരണയില്‍ അമ്മ അയാളുടെ നിറുകയില്‍ തലോടി. അയാള്‍ തലയിണയില്‍ മുഖമമര്‍ത്തി. അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. വിറക്കുന്ന ചുണ്ടുകളോടെ, പണിപ്പെട്ട് അയാളാ വാക്കുകള്‍ പറഞ്ഞൊപ്പിച്ചു.

"ന....ന്ദി..., ജസ്റ്റ് എ വേഡ്.... ഓഫ്... താങ്ക്സ്..."

Sunday, November 25, 2007

ബൂലോഗത്തില്‍ കാണാത്തത്: സമ്മാനപ്രഖ്യാപനം

ഈയിടെ നടത്തിയ 'ബൂലോഗത്തില്‍ കാണാത്തത്' എന്ന കവിതാപൂരണമത്സരത്തിന്റെ സമ്മാനപ്രഖ്യാപനമാണിത്.

മത്സരം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

സമ്മാനം ആര്‍ക്കാണെന്നല്ല, എന്താണെന്നാണ് ഇപ്പോള്‍ പ്രഖ്യാപിക്കാന്‍ പോകുന്നത്!! ;-)

അനുയോജ്യമായവയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന രണ്ട് പൂരണങ്ങളുടെ രചയിതാക്കളുടെ ഓരോ സൃഷ്ടിക്ക് വിശദമായ ഒരു ആസ്വാദനം തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നതാണ്.

മത്സരം ഡിസംബര്‍ 2ന് സമാപിക്കും.

മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി.

മത്സരവും നിബന്ധനകളും കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Friday, November 23, 2007

ശങ്കരന്‍കുട്ടിയുടെ സങ്കടങ്ങള്‍ - 5

ഉറക്കാത്ത കാല്‍വെപ്പുകളുമായി ഗോപിമാഷ് ക്ലാസ്സിലേക്കു കയറി വന്ന് കസേരയില്‍ ഇരുന്നു. കണ്ണട മൂക്കിന്‍ തുന്പത്ത് ഉറപ്പിച്ചു വച്ച്, നരച്ചു തുടങ്ങിയ മീശരോമങ്ങളില്‍ തൊട്ടുഴിഞ്ഞു കൊണ്ട് അദ്ദേഹം ഹാജര്‍ പട്ടിക തുറന്നു. ഗോപിമാഷുടെ കഷണ്ടി കയറിയ തലയിലേക്ക് പതിവു പോലെ അന്നും ശങ്കരന്‍കുട്ടിയുടെ ശ്രദ്ധ തിരിഞ്ഞു. ഒരു പ്രായം കഴിഞ്ഞാല്‍ ഗോപിമാഷെയോ, തന്റെ അച്ഛനെയോ പോലെ താനും ഒരു കഷണ്ടിക്കാരനായേക്കുമെന്ന് അയാള്‍ വിഷമിച്ചു. ഒരു മുടി പോലും തലയിലില്ലാത്ത നരച്ച് നീണ്ട താടിയുള്ള മൊല്ലാക്കയുടെ അത്രക്കും വരില്ലെന്ന് അയാള്‍ ആശ്വാസം കൊള്ളുകയും ചെയ്തു. കഷണ്ടി വേണ്ടെന്നു വച്ചെങ്കിലും ഗോപിമാഷുടെ കട്ടിയുള്ള, ഇട തൂര്‍ന്ന മീശ അയാളില്‍ അസൂയ ജനിപ്പിച്ചു. വെറുതെ തന്റെ മൂക്കിനു താഴെ ശങ്കരന്‍കുട്ടി തടവി നോക്കി.

"ആമിനാ..."

ഗോപിമാഷ് ഹാജര്‍ വിളിച്ചു തുടങ്ങി.

"ഹാജര്‍"

"അസ്‍ഹര്‍..."

"ഹാജര്‍"

വിളി നീണ്ടു പോയി. ശങ്കരന്‍കുട്ടി തന്റെ ഊഴത്തിനായി കാത്തിരുന്നു.

"ശങ്കരന്‍കുട്ടി..."

"ഹാജര്‍"

"സുലേഖ..."

ശങ്കരന്‍കുട്ടിയുടെ നെഞ്ചിലൂടെ ഒരു കൊച്ചിടിവാള്‍ പാഞ്ഞു പോയി. ഹാജര്‍ പട്ടികയില്‍ തനിക്കു ശേഷം സുലേഖയുടെ പേരാണുള്ളതെന്ന വസ്തുത അയാള്‍ക്കറിയാമായിരുന്നെങ്കിലും ആ വിളി അയാളില്‍ എന്തൊക്കെയോ ഒരു വികാരം ഇളക്കി വിട്ടു. കുറേക്കാലം മുന്പു വരെ ശങ്കരന്‍കുട്ടി അതു ശ്രദ്ധിച്ചിരുന്നില്ല. ശങ്കരന്‍കുട്ടി ശ്രദ്ധിച്ചിരുന്നില്ലെങ്കിലും സുലേഖ അതു പണ്ടു തൊട്ടേ ശ്രദ്ധിച്ചിരുന്നു. അടുത്തത് ഹാജര്‍ പറയേണ്ടത് അവളാണല്ലോ.

"ഹാജര്‍"

"സുലോചന..., സുന്ദരന്‍..., സുരേഷ്..."

'സു' എന്ന അക്ഷരത്തില്‍ തുടങ്ങുന്ന ഒരുപാടു പേരുകള്‍ ക്ലാസ്സിലുണ്ടെന്നതിനെപ്പറ്റി ശങ്കരന്‍കുട്ടി അന്നാദ്യമായാണ് ചിന്തിക്കുന്നത്. ഇതുവരെ അയാള്‍ക്കത് ചിന്തിക്കേണ്ട വിഷയമായി തോന്നിയിരുന്നില്ല. പക്ഷേ, ഇന്നെന്തോ, അയാള്‍ അതിനെക്കുറിച്ചും ചിന്തിച്ചു.

ക്ലാസ്സില്‍ ശ്രദ്ധിക്കുന്നുണ്ടെന്നു തോന്നിച്ചിരുന്നെങ്കിലും ശങ്കരന്‍കുട്ടിയുടെ മനസ്സ് മറ്റെവിടെയോ ആയിരുന്നു. ഇടക്കിടെ തല ചെരിച്ച്, പുറകോട്ടു തിരിഞ്ഞ് അയാള്‍ സുലേഖയെ നോക്കി. ഓരോ നോട്ടത്തിനും വെളുത്ത പല്ലുകള്‍ പുറത്തു കാട്ടി സുലേഖ ചിരിച്ചു. മറ്റു പെണ്‍കുട്ടികള്‍ക്കൊന്നും ഇല്ലാത്ത എന്തോ ഒരു പ്രത്യേകത സുലേഖക്കുണ്ടെന്ന് ശങ്കരന്‍കുട്ടിക്കു തോന്നി. ആമിനക്കോ, വിദ്യക്കോ, എട്ടാംക്ലാസ്സിലെ ചന്ദ്രികക്കോ പോലും ചിരിക്കുന്പോള്‍ ഇത്രക്കു ഭംഗിയുണ്ടാവില്ലെന്ന് അയാള്‍ ഓര്‍ത്തു.

ഇനിയും വെളിപെടാത്ത എന്തോ ഒന്ന് തങ്ങള്‍ക്കിടയില്‍ രൂപപ്പെടുന്നുണ്ടെന്ന് സുലേഖക്കും തോന്നിത്തുടങ്ങിയിട്ടുണ്ട്. സുന്ദരനും പ്രദീപും ജോസും കൂടെയില്ലാത്ത ശങ്കരന്‍കുട്ടിയുടെ സാമീപ്യം അവള്‍ മോഹിച്ചു. അറ്റം ചുരുണ്ടു കിടക്കുന്ന തന്റെ മുടിയിഴകള്‍ തോളിന്റെ ഇടതു വശത്തൂടെ മാറിലേക്കു വിടര്‍ത്തിയിട്ട് അതിലൂടെ അവള്‍ വിരലുകളോടിച്ചു. ആ മുടിയിഴകള്‍ ശങ്കരന്‍കുട്ടിക്ക് ഇഷ്ടമായിരിക്കാം എന്ന് വെറുതെയെങ്കിലും അവള്‍ ഓര്‍ത്തു. ബാപ്പയെയും മൊല്ലാക്കയെയും നാസറിക്കായെയും കുറിച്ച് എവിടുന്നോ കേറി വന്ന വേവലാതി അവളുടെ ചിന്തകളെ ഇടക്കെങ്കിലും പുറകോട്ടു വലിച്ചു.

ഉമ്മയെ സുലേഖക്ക് പേടിയില്ലായിരുന്നു. ഉമ്മയോടൊരുപാട് ഇഷ്ടവുമാണവള്‍ക്ക്. എങ്കിലും ബാപ്പയെക്കുറിച്ചുള്ള ചിന്തകള്‍ അവളെ അലട്ടി. താനറിയാതെ തന്നെ ആരോ ഒരു കുഴിയിലേക്കു തള്ളിയിട്ടതു പോലെ, പകപ്പോടെ അവള്‍ പുസ്തകത്തിലേക്കു നോക്കി.

സംഗതികള്‍ ഇത്രടം വരെ എത്തിയിട്ടും സുലേഖയെ കാര്യങ്ങള്‍ ധരിപ്പിക്കാന്‍ ശങ്കരന്‍കുട്ടിക്കോ, അയാളോട് ഇഷ്ടങ്ങള്‍ തുറന്നു പറയാന്‍ സുലേഖക്കോ ചങ്കുറപ്പുണ്ടായിരുന്നില്ല. ഇരുവരും സ്വപ്നങ്ങളില്‍ മാത്രം പരസ്പരം സ്നേഹിച്ചു. ഇടവേളകളില്‍ ക്ലാസ്സിനു വെളിയില്‍ പോലും പോകാതെ, ഒരേ മുറിയില്‍ ഇരിക്കുന്നതിന്റെ സന്തോഷം അവര്‍ ആസ്വദിച്ചു.

വൈകുന്നേരത്തെ ഇടവേള. ശങ്കരന്‍കുട്ടിയും സുന്ദരനും മാത്രമേ രണ്ടാം ബെഞ്ചില്‍ ഇരിക്കുന്നുള്ളു. മടിച്ചു മടിച്ച് സുലേഖ അവര്‍ക്കടുത്തേക്കു വന്നു.

"ന്താ സുലേഖേ? ഇപ്പോള്‍ നമ്മളെയൊന്നും വേണ്ടാ, അല്ലേ?"

സുന്ദരന്‍ മുന വച്ചൊരു ചോദ്യമെറിഞ്ഞു. എന്തോ പറയാനൊരുങ്ങിയ സുലേഖ അതു കേട്ടതോടെ നാണിച്ചു തല താഴ്‍ത്തി.

"ഞാന്‍ പുവ്വാ..."

അവള്‍ തിരിഞ്ഞു നടന്നു തുടങ്ങി. വെള്ളിക്കൊലുസുകളുടെ ശബ്ദം ശങ്കരന്‍കുട്ടിയുടെ കാതുകളില്‍ വന്നു പതിച്ചു. എങ്കിലും അയാള്‍ സുലേഖയെ നോക്കിയില്ല, ഇനിയും.

"അവടെ നില്‍ക്ക്"

സുന്ദരന്‍ സുലേഖയെ തടഞ്ഞു.

"ഇനി ഞാന്‍ അറിയാന്പാടില്ലാത്ത വല്ലതും ഉണ്ടെങ്കില്‍ പറഞ്ഞോ"

സുന്ദരന്‍ എഴുന്നേറ്റു.

"എനിക്ക് വിദ്യയോട് കുറച്ച് സ്വകാര്യം പറയാനും ഉണ്ടായിരുന്നു."

"അതല്ല, നിക്ക് പറയാനുള്ളത് നെന്നോടും കൂട്യാ."

"എന്നോടോ? അതെന്തു കാര്യം?"

സുന്ദരന് അതിശയമായി. സുലേഖ ഡെസ്കിനടുത്തേക്ക് നീങ്ങി നിന്നു. കൈകള്‍ പതിയെ ഡെസ്കിന്‍മേല്‍ വച്ച് അവള്‍ ശങ്കരന്‍കുട്ടിയെ നോക്കി. അയാള്‍ ശ്വാസം പിടിച്ചിരിക്കുകയാണ്. സുലേഖ അടുത്തേക്കു വരുംതോറും അയാളുടെ നെഞ്ചിടിപ്പു കൂടിക്കൂടി വന്നു.

"നിയ്യ് കാര്യം പറയ് സുലേഖേ, വെറുതെ സസ്പെന്‍സ് ഉണ്ടാക്കല്ലേ."

സുന്ദരന്‍ പ്രോത്സാഹിപ്പിച്ചു. മടിച്ചു മടിച്ച് സുലേഖ കാര്യം പറഞ്ഞു.

"നിക്ക്....., നിക്കൊരാശ"

"എന്താശ?"

"അത്... അത് നിങ്ങടെ..."

"ഞങ്ങടെ?"

സുലേഖ ശങ്കരന്‍കുട്ടിയെ ഇടംകണ്ണിട്ടു നോക്കി. അയാള്‍ താഴേക്കു നോക്കി മുള്‍മുനയിലെന്ന പോലെ ഇരിക്കുകയാണ്. സുലേഖ കാര്യം വെട്ടിത്തുറന്നു പറഞ്ഞു.

"ഞാനും കൂടട്ടേ, നിങ്ങടെ തോട്ടം പണിക്ക്?"

ശങ്കരന്‍കുട്ടി ഞെട്ടിത്തിരിഞ്ഞ് അവളെ നോക്കി. അയാളുടെ മുഖത്ത് നിരാശ പടര്‍ന്നു. തളര്‍ന്ന മിഴികളോടെ, പറ്റിച്ചു കളഞ്ഞല്ലോ എന്ന ഭാവത്തില്‍ അയാള്‍ അവളെ അടിമുടി നോക്കി, ഒരു ദീര്‍ഘനിശ്വാസം വിട്ടു. ഒരു കണക്കിന് അവളങ്ങനെ ചോദിച്ചത് അയാളെ ആശ്വസിപ്പിച്ചിരുന്നു. മറ്റെന്തെങ്കിലുമാണ് അവള്‍ ചോദിച്ചിരുന്നതെങ്കില്‍ പറയാനായി ഒരുത്തരവും അയാള്‍ തയ്യാറാക്കി വച്ചിരുന്നില്ല.

"ചീരത്തോട്ടത്തിലെ പണിക്കോ?"

സുന്ദരന്‍ അവിശ്വസനീയതയോടെ അവളെ നോക്കി.

സുലേഖ പകച്ചു പോയി. ശങ്കരന്‍കുട്ടിയുടെ നോട്ടവും സുന്ദരന്റെ ചോദ്യവും അവളെ തെല്ലു ഭയപ്പെടുത്തി. ഉടനെ അവള്‍ പിന്‍വാങ്ങാനുള്ള സന്നദ്ധത പ്രകടിപ്പിച്ചു.

"ഇഷ്ടല്ലെങ്കില്‍ വേണ്ട... ഞാന്‍ പുവ്വാ."

"നില്‍ക്ക്, ഇഷ്ടക്കേടൊന്നുംല്ല"

സുന്ദരന്‍ തുടര്‍ന്നു.

"പക്ഷേ, നീ എന്തൊക്കെ പണി ചെയ്യും?"

"വെള്ളം കോരാം, നനക്കാം... ഇതൊക്കെ ഞാന്‍ വീട്ടിലും ചെയ്യ്ണതാ."

"പിന്നെ...?"

"പിന്നെ.... പിന്നെ എന്തും ചെയ്യാം."

ധൈര്യം സംഭരിച്ച് സുലേഖ പറഞ്ഞു.

"പിക്കാസെടുത്തു കൊത്തേണ്ടി വരും, പറ്റ്വോ?"

"കൊത്താം"

"പുഴു കേറിയാല്‍ നുള്ളിക്കളയണം, ഇല വീണാല്‍ പെറുക്കിക്കളയണം, കളയ്വോ?"

"ചെയ്യാം"

"ഇനി ആരെങ്കിലും പറിച്ചു കളയാനോ വെട്ടിക്കളയാനോ വന്നാല്‍ അവരെ തല്ലേണ്ടി വരും, തല്ല്വോ?"

അതു കേട്ടു ശങ്കരന്‍കുട്ടി ചിരിച്ചു. സുലേഖയും ചിരിച്ചു. സുന്ദരനൊന്നു പുഞ്ചിരിച്ച ശേഷം തുടര്‍ന്നു.

"പറയ്, തല്ല്വോ?"

"തല്ലാനൊന്നും ന്നെ കിട്ടൂല"

തട്ടം ചേര്‍ത്ത് മുഖം മറച്ചു കൊണ്ട് സുലേഖ ഓടിപ്പോയി.

ശങ്കരന്‍കുട്ടിയും സുന്ദരനും സന്തുഷ്ടരായി. പുതിയ സാന്നിദ്ധ്യം തോട്ടത്തിന് ഉണര്‍വും ജീവനുമേകട്ടെ എന്നവര്‍ ആശിച്ചു. പുല്ലാറക്കുന്നിലെ അല്പം മണ്ണില്‍ തങ്ങളുടെ പ്രയത്നം പൊന്നു വിളയിക്കുന്ന നാളുകള്‍ അവര്‍ മനസ്സില്‍ കണ്ടു.

(തുടരും...)

ദ്രൌപതിയുടെ വസ്ത്രം: മിനിക്കഥ

കൌരവസദസ്സ്. ദുശ്ശാസനന്‍ മീശ തടവി. ദുര്യോധനന്‍ പ്രോത്സാഹിപ്പിച്ചു.

"ചെല്ലനിയാ ചെല്ല്"

ദുശ്ശാസനന്‍ ദ്രൌപതിക്കരികിലേക്ക് നടന്നടുത്തു. കൌരവര്‍ കരഘോഷം മുഴക്കി. പാണ്ഡവര്‍ നിന്നു ജ്വലിച്ചു.

"ഇങ്ങോട്ടു മാറി നില്‍ക്ക്"

ദുശ്ശാസനന്‍ ദ്രൌപതിയോട് ആജ്ഞാപിച്ചു. പണയപ്പെട്ടു പോയില്ലേ! ദ്രൌപതി അനുസരിച്ചു. കള്ളക്കൃഷ്ണന്‍ എല്ലാം കണ്ടു കൊണ്ട് കാണാമറയത്തു നിന്ന് പുഞ്ചിരി തൂകി.

ദുശ്ശാസനന്‍ ദ്രൌപതിയുടെ സാരിത്തുന്പില്‍ കടന്നു പിടിച്ചു. ദ്രൌപതി കൈ കൂപ്പി പ്രാര്‍ത്ഥിച്ചു. ഭീമന്‍ കോപം കൊണ്ടു വിറച്ച്, തുടക്കടിച്ചൊരു വെല്ലുവിളി നടത്തി.

ദുശ്ശാസനന്‍ സാരി വലിച്ചഴിക്കാന്‍ തുടങ്ങി. കള്ളക്കൃഷ്ണന്‍ കണ്ണിറുക്കി കാണിച്ചു. സംഗതി നീണ്ടു പോയി. ദുശ്ശാസനന്‍ തളര്‍ന്നില്ല. ഇരുപത്തഞ്ചു മിനിറ്റ് കാണികളെ മുള്‍മുനയില്‍ നിര്‍ത്തിയ പ്രയത്നത്തിനൊടുവില്‍ ദുശ്ശാസനന്‍ സാരിയുടെ മറ്റേ അറ്റം കണ്ടെത്തി.

"കിട്ടി ചേട്ടാ, കിട്ടി"

ദുശ്ശാസനന്‍ ആഹ്ലാദത്തോടെ ദുര്യോധനനെ നോക്കി പറഞ്ഞു. കൃഷ്ണന് ആശങ്കയായി. അദ്ദേഹത്തിന്റെ പുഞ്ചിരി മാഞ്ഞു തുടങ്ങി. കൃഷ്ണന്‍ കണ്ണുകളടച്ചു.

"എന്നോടോ കളി"

അലറി വിളിച്ചു കൊണ്ട് ദുശ്ശാസനന്‍ ദ്രൌപതിയുടെ സാരിയുടെ മറ്റേ അറ്റം പറിഞ്ഞു പോരുമാറ് ആഞ്ഞു വലിക്കാന്‍ കൈകള്‍ ഉയര്‍ത്തി. പെട്ടെന്ന്....

സ്‍ക്രീന്‍ സ്റ്റില്‍ ആയി. ടൈറ്റിലുകള്‍ പ്രത്യക്ഷപ്പെട്ടു.

ബാക്ക് ഗ്രൌണ്ടില്‍ അനൌണ്‍സ്‍മെന്റ്:

"വസ്ത്രാക്ഷേപം പരന്പരയുടെ ബാക്കി ഭാഗം നാളെ രാത്രി എട്ടു മണിക്ക്.

ദ്രൌപതിയുടെ വസ്ത്രങ്ങള്‍ സ്പോണ്‍സര്‍ ചെയ്തത്, പാഞ്ചാലി സില്‍ക്സ്, ചെന്നൈ!!!"

ടാങ്....ട....ടാങ്.....!!!

വി....വാ....ഹ....ക്കുറി: കുറിപ്പ്

വിവരക്കേട്,
വാഴക്കൊല,
ഹംസം!

കളിയായി മൂന്നു വാക്കുകളെടുത്ത്
ആദ്യാക്ഷരങ്ങള്‍ തുന്നിച്ചേര്‍ത്ത്
ആരോ ഒരു വാക്കുണ്ടാക്കി,
വിവാഹം!

വരന് വധുവിനെക്കുറിച്ചും
വധുവിന് വരനെക്കുറിച്ചും
വലിയ വിവരമൊന്നുമില്ലാതിരുന്നതു കാരണം
'വിവരക്കേടി'നു വ്യാഖ്യാനമായി.

കച്ചവടക്കണക്ക്
പൊന്നും പണവും കടന്ന്
വധുവിന്റെ വീട്ടിലെ
വാഴത്തോപ്പ് വരെയെത്തിയപ്പോള്‍
'വാഴക്കൊല'യും സുരക്ഷിതമായി.

ഏറെ വൈകും മുന്പേ
മോചനത്തിനു നോട്ടീസും മറുവാക്കുമായി.

കറുത്ത ഗൌണിട്ട ഒരു 'ഹംസം'
ദൂതുമായി പടി കടന്നെത്തിയതോടെ
'വിവാഹം' പൂര്‍ത്തിയായി!

Wednesday, November 21, 2007

ബൂലോഗത്തില്‍ കാണാത്തത്: കവിതാപൂരണ മത്സരം

ആത്മാവിഷ്കാരവും
ആത്മവിമര്‍ശനവും
പുനര്‍നിര്‍മ്മാണവും
പുനര്‍വിചിന്തനവും
കളിയും കാര്യവും
കവിതയും കഥയും
ചിരിയും ചിന്തയും
ചിത്രവും പത്രവും
കള്ളും കരളും
ഉള്ളും പൊരുളും
ലാളിത്യവും ലാളനയും
ധാരാളിത്തവും ധാരണയും
ലക്ഷ്യവും ലാഭവും
കക്ഷിയും പക്ഷവും
ചര്‍ച്ചയും ചേര്‍ച്ചയും
മൂര്‍ച്ചയുമുയര്‍ച്ചയും
എല്ലാമെല്ലാമുണ്ടെങ്കിലും,
ബൂലോഗത്തില്‍
ഇല്ലാത്ത ഒന്നുണ്ട്,
______________!!!

------------------------
അനുയോജ്യമായ ഉത്തരം നല്കുന്നവരില്‍ നിന്നും രണ്ടു പേര്‍ക്ക് എന്റെ വക ഒരു സമ്മാനം ഉറപ്പ്. സമ്മാനമെന്തെന്ന് വഴിയെ അറിയിക്കും. ഡിസംബര്‍ 2ന് മത്സരം അവസാനിക്കും.

നിബന്ധനകള്‍:
------------
1. ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും.
2. മറിച്ചവകാശപ്പെടുന്നവര്‍ക്ക് കോടതിയെ സമീപിക്കാം.
3. ഇതോടനുബന്ധിച്ചുള്ള എല്ലാ കേസുകളും ബൂലോഗ കോടതിയുടെ ജൂറിഡിക്ഷനില്‍ മാത്രം പെടുന്നതാണ്. മറിച്ചൊരിടത്തും വിധിയുമായി ബന്ധപ്പെട്ട് കേസ് കൊടുക്കാന്‍ ആര്‍ക്കും അവകാശമുണ്ടായിരിക്കുന്നതല്ല. ;-)

ശങ്കരന്‍കുട്ടിയുടെ സങ്കടങ്ങള്‍ - 4

ചെണ്ടമേളത്തിന്റെ താളം ദ്രുതഗതിയിലായി. ശങ്കരന്‍കുട്ടിയും സുലേഖയും അല്പം മാറി നിന്ന് സംസാരം തുടര്‍ന്നു. മറ്റുള്ളവരെല്ലാം വെള്ളാട്ട് കാണുകയാണ്. മൂന്നും നാലും വാളുകളെടുത്തു വീശി പ്രകാശന്‍ സ്വയം മറന്നു വെളിച്ചപ്പെടുന്നു. കാവിനു മുന്പില്‍ കൂടിയിരുന്ന സ്ത്രീകളിലെങ്കിലും ആ രംഗം അല്പം പരിഭ്രാന്തി പരത്തി. പതിവായി ഉള്ളതു പോലെ ഏഴെട്ടു പേര്‍ ഇത്തവണയും വെള്ളാട്ട് തുള്ളുന്നുണ്ട്. അതു കഴിയുന്പോഴേക്കും കരിയോനും കര്യാത്തനും തിറ കളി തുടങ്ങും.

ഇരുട്ടു പരന്നു. കുട്ടന്‍ നന്പൂരി കൈവിളക്കേന്തി കാവിനു ചുറ്റും തിരി തെളിക്കാന്‍ തുടങ്ങി. മൂന്നുനാലു പേര്‍ സഹായത്തിനെത്തി. അതിനിടെ ഉത്സവപ്പറന്പില്‍ നാലുപാടും ഘടിപ്പിച്ചിരുന്ന വൈദ്യുതി വിളക്കുകള്‍ ഒന്നൊന്നായി കത്താന്‍ തുടങ്ങി. പെട്ടെന്നു പരന്ന വെളിച്ചം കണ്ട് ശങ്കരന്‍കുട്ടിയും സുലേഖയും ചെറുതായി ഒന്നു പരിഭ്രമിച്ചു.

കേളുവാക്കയും ഭാസ്കരനും ചായം പൂശി, കിരീടവും കോലും ധരിച്ച് കാവിനു മുന്പിലേക്കു വന്ന് ഭഗവതിയെ കൈ കൂപ്പി തൊഴുതു. ഇരുവരും ഒരു നിമിഷനേരത്തേക്ക് പ്രാര്‍ത്ഥനാനിരതരായി. ഒരു മിന്നല്‍പ്പിണര്‍ കാലില്‍ വന്നു കൊണ്ടതു പോലെ, പൊടുന്നനെ അവരുടെ പാദം മുതല്‍ വിറച്ചു തുടങ്ങി. ആ വിറയല്‍ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു വ്യാപിച്ചു. കരിയോനും കര്യാത്തനുമായി മാറിയ അവര്‍ തിരിഞ്ഞു നിന്ന് താളത്തില്‍ ചുവടുകള്‍ വച്ചു.

ചെണ്ടക്കാര്‍ മേളം മൂപ്പിച്ചു കൊണ്ടിരുന്നു. വാളെടുത്ത വെള്ളാട്ടുകള്‍ സ്വയം മറന്നു തുള്ളി. അതില്‍ മൂന്നോ നാലോ പേര്‍ അതിനിടെ തളര്‍ന്നു വീണു കഴിഞ്ഞിരുന്നു. പ്രകാശന്‍ പൂര്‍വാധികം ശക്തിയോടെ വാളുകള്‍ വായുവില്‍ വീശുകയാണ്. അയാളുടെ ബന്ധുക്കളായ രണ്ടു ചെറുപ്പക്കാര്‍ പുറകെത്തന്നെയുണ്ട്. അബദ്ധത്തിലെങ്ങാന്‍ അയാള്‍ വെട്ടുന്നതിനു മുന്പേ പിടിച്ചു വെക്കാനാണത്.

പൊടുന്നനെയാണത്. പിന്തുടര്‍ന്നു കൊണ്ടിരുന്നവരെ തള്ളി മാറ്റി പ്രകാശന്‍ കാവിനു മുന്പിലേക്കോടി. കയ്യിലിരുന്ന വാളുകളിലൊന്നു വഴിമദ്ധ്യേ നിലത്തു വീണു. ഭഗവതിക്കു മുന്പിലെത്തിയ അയാള്‍ കൈകള്‍ കൂപ്പിയ ശേഷം ഇരുവാളുകളും ചേര്‍ത്തു പിടിച്ച് തന്റെ നെറ്റിത്തടത്തില്‍ വെട്ടി! ചോര ചീറ്റിത്തെറിച്ചു.

"ഹെന്റള്ളോ...!!"

സുലേഖ വിറച്ചു. ശങ്കരന്‍കുട്ടിയോടു സംസാരിച്ചു കൊണ്ടിരിക്കേ ആ രംഗം കണ്ട അവള്‍ക്കു തല ചുറ്റുന്നതു പോലെ തോന്നി. തലയില്‍ കൈ വച്ചു കൊണ്ട്, മെല്ലെ അവള്‍ ശങ്കരന്‍കുട്ടിയുടെ നെഞ്ചിലേക്കു ചാഞ്ഞു. എവിടുന്നോ പകര്‍ന്നു കിട്ടിയ സുരക്ഷിതത്വത്തിന്റെ സുഖത്തില്‍ അവള്‍ കണ്ണുകള്‍ ഇറുക്കി ചിമ്മി. നിറനിലാവ് കാര്‍മേഘത്തിന്റെ മറ നീക്കി പുറത്തേക്കൊഴുകി.

സ്തംഭിച്ചു പോയ ശങ്കരന്‍കുട്ടി സുലേഖയെ തള്ളി മാറ്റി. സ്ഥലകാലബോധം തിരിച്ചു കിട്ടിയ അവള്‍ ചുറ്റുപാടും നോക്കി.

"നീ എന്താ ഇക്കാണിക്കുന്നത്?"

അല്പം പരിഭ്രമവും അദ്ഭുതവും കലര്‍ന്ന സ്വരത്തില്‍ അയാള്‍ ചോദിച്ചു.

സുലേഖ സ്തബ്ധയായി. നിന്ന നില്പില്‍ ആ കണ്ണുകള്‍ നിറഞ്ഞു തുളുന്പി. മുഖം താഴ്‍ത്തി, തട്ടത്തിന്റെ തുന്പില്‍ കണ്ണുകളൊപ്പി അവള്‍ പുറം തിരിഞ്ഞു നടന്നു.

ശങ്കരന്‍കുട്ടിക്കവളുടെ മുഖഭാവം പോലും മനസ്സിലായില്ല. ആ നടപ്പു നോക്കി അയാള്‍ അന്തം വിട്ടു നിന്നു. വിദ്യയെ പുറകില്‍ നിന്നും തന്റെ അടുത്തേക്കു വലിച്ചടുപ്പിച്ച് സുലേഖ എന്തോ സ്വകാര്യം പറഞ്ഞു. ആള്‍ക്കൂട്ടത്തില്‍ നിന്നും പിന്‍വലിഞ്ഞ്, പെട്ടിക്കടകളും മറ്റുമായി ചെറുകിട കച്ചവടക്കാര്‍ കെട്ടിയലങ്കരിച്ച വഴിയിലൂടെ അവര്‍ നടന്നു നീങ്ങി. ആമിനയും വിദ്യയും മാല, വള, പൊട്ട്, കണ്‍മഷി എന്നിത്യാദി സാധനങ്ങള്‍ തപ്പിയും തിരഞ്ഞും വില ചോദിച്ചും നടപ്പു തുടര്‍ന്നു. ഇടക്കിടെ തിരിഞ്ഞു നോക്കിക്കൊണ്ട്, അവരോടൊപ്പം, എന്നാല്‍ അവരുടെ ഉത്സാഹങ്ങളില്‍ പങ്കു ചേരാതെ സുലേഖയും. ആ കണ്ണുകള്‍ആരുടെയോ സാന്നിദ്ധ്യം ആഗ്രഹിക്കുന്നതു പോലെ തോന്നിച്ചു.

ചെണ്ടമേളങ്ങള്‍ക്കിടയില്‍ കരിയോനും കര്യാത്തനുമായി, തിന്മക്കു മേല്‍ നന്മ വിജയകാഹളം മുഴക്കി.

ദിവസങ്ങള്‍ കടന്നു പോയി. ശങ്കരന്‍കുട്ടിയുടെയും സുന്ദരന്റെയും ചീരത്തോട്ടം വളര്‍ന്നു വലുതായി. കയ്പപ്പന്തലില്‍ കുഞ്ഞൂകായ്‍കള്‍ നിറഞ്ഞു. ആ പറന്പിലെ വാഴകളും തങ്ങളുടെ തോട്ടവും അവര്‍ ദിവസേന നനച്ചു കൊണ്ടിരുന്നു. വൈകുന്നേരങ്ങള്‍ അവര്‍ പ്രകൃതിക്കു സമര്‍പ്പിച്ചു. പാടത്തു ക്രിക്കറ്റ് കളിച്ചു കൊണ്ടിരുന്ന സമപ്രായക്കാര്‍ക്കിടയിലൂടെ കുടവും കൈക്കോട്ടുമായി അവര്‍ എന്നും നടന്നു. ചിലര്‍ ചിരിച്ചു. മറ്റു ചിലര്‍ അദ്ഭുതപ്പെട്ടു. ഇവരിരുവരും അതു ഗൌനിച്ചതേയില്ല.

ശങ്കരന്‍കുട്ടിയും സുലേഖയും ഇപ്പോള്‍ തമ്മില്‍ സംസാരിക്കാറുണ്ടെന്നേയുള്ളു, പെരുമാറ്റത്തില്‍ പഴയ അടുപ്പവും സ്വാതന്ത്ര്യവുമൊന്നും കാണുന്നില്ല. സുന്ദരന് ഈ സ്ഥിതിയില്‍ വലിയ വിഷമം തോന്നി. എങ്ങനെ നടന്നിരുന്നതാണ്. എന്തിനുമേതിനും മനസ്സു കൊണ്ട് കൂടെ നിന്നവളാണ് സുലേഖ. സ്നേഹമുള്ളവളാണ്. സാധുവാണ്.

"നിനക്കവളോട് ദേഷ്യമൊന്നുമില്ലല്ലോ?"

ഒരു ദിവസം വൈകിട്ട് വാഴത്തടത്തില്‍ വീണു നിറഞ്ഞ കരിയിലകള്‍ പെറുക്കി മാറ്റുന്നതിനിടെ സുന്ദരന്‍ ശങ്കരന്‍കുട്ടിയോടു ചോദിച്ചു. ശങ്കരന്‍കുട്ടി ഇല്ലെന്നു തലയാട്ടി.

"അതല്ലെങ്കില്‍ പിന്നെ, നിനക്ക്..."

ഒന്നു നിര്‍ത്തിയ ശേഷം സുന്ദരന്‍ തുടര്‍ന്നു ചോദിച്ചു.

"നിനക്കവളെ ഇഷ്ടമല്ലേടാ?"

ശങ്കരന്‍കുട്ടിയുടെ കണ്ണുകളില്‍ സംഭ്രമം നിറഞ്ഞു. എത്ര എളുപ്പത്തിലാണിവന്‍ ചോദിച്ചു കളഞ്ഞത്. ഇഷ്ടമല്ലേ എന്ന്! കുനിഞ്ഞ്, കുറച്ചിലകള്‍ കൂടി പെറുക്കി കളഞ്ഞ് ശേഷം വാഴത്തടത്തില്‍ നിന്നു പുറത്തേക്കു കടന്ന് അയാള്‍ നിലത്തു കുത്തിയിരുന്നു. സുന്ദരന്‍ അടുത്തേക്കു വന്നു.

"പറയ്, എന്നോടെങ്കിലും നീയത് പറയണം. അവളോടു പറയുന്നതു പിന്നെ ആലോചിക്കാം."

ശങ്കരന്‍കുട്ടിയുടെ മുഖം ചുവന്നു. ഒരു നിമിഷനേരത്തേക്കെങ്കിലും നെഞ്ചില്‍ അതിരുകളില്ലാത്ത ഏതോ ഒരു വികാരത്തിന്റെ ചൂടു പകര്‍ന്ന സുലേഖയുടെ നിശ്വാസവും കണ്ണീരു വീണു താഴേക്കു പടര്‍ന്നിറങ്ങിയ കണ്‍മഷിയും സ്വപ്നങ്ങള്‍ക്കു വളം വക്കാനെന്ന പോലെ, വീണ്ടൂം വീണ്ടൂം ചങ്കില്‍ തറഞ്ഞു കേറിയ നോട്ടങ്ങളൂമെല്ലാം തന്റെ ചിന്തകളെ പലപ്പോഴും അലോസരപ്പെടുത്തിയത് തനിക്കവളെ ഇഷ്ടമില്ലാഞ്ഞിട്ടാണോ? മൂന്നാമതൊരിക്കല്‍ ചിന്തിക്കാനുള്ള ശേഷി പോലുമില്ലാതെ ഇരു കൈകളും ചേര്‍ത്ത് തന്റെ കണ്ണുകള്‍ പൊത്തിപ്പിടിച്ച്, ഒരു നിമിഷം എവിടെയോ നഷ്ടപ്പെട്ടു പോയതു പോലെ അയാള്‍ ഇരുന്നു. വീണ്ടും മുഖം ഉയര്‍ത്തി സുന്ദരന്റെ കണ്ണുകളില്‍ നോക്കി അയാള്‍ എന്തോ പറയാന്‍ തുനിഞ്ഞു.

ശങ്കരന്‍കുട്ടിയുടെ ചുണ്ടുകള്‍ വിറച്ചു. വാക്കുകള്‍ തൊണ്ടക്കു പിടി കൊടുക്കാതെ ഒഴിഞ്ഞു മാറി. സുന്ദരന്‍ അയാളുടെ ചുമലില്‍ തട്ടിക്കൊണ്ടു പറഞ്ഞു.

"എനിക്കറിയാം, അറിയാമായിരുന്നു."

ശങ്കരന്‍കുട്ടി സുന്ദരന്റെ കൈകള്‍ ചേര്‍ത്തു പിടിച്ചു. അവയില്‍ മുറുക്കിപ്പിടിച്ചു കൊണ്ടു സുന്ദരന്‍ തുടര്‍ന്നു.

"എങ്കില്‍... എങ്കില്‍ നമുക്കിതവളോടു പറയേണ്ടേ?"

ശങ്കരന്‍കുട്ടി നടുങ്ങി. സുന്ദരനിത്ര കടന്നു ചിന്തിക്കുമെന്നയാള്‍ കരുതിയില്ല. പരവേശത്തോടെ ശങ്കരന്‍കുട്ടി സുന്ദരനെ വിലക്കി.

"അതു വേണ്ട, പറയുകയൊന്നും വേണ്ട."

"പറയാതെ പിന്നെ?"

"ഇല്ലെടാ, പറഞ്ഞാലെങ്ങനെ ശരിയാവും? അവള്‍ വേറെ ജാതിയല്ലേ?"

"ജാതിയോ?"

സുന്ദരനു ചിരി വന്നു.

"എങ്കില്‍ പിന്നെ നീ നിനക്കൊരു ആണ്‍കുട്ടിയെ കണ്ടു പിടിക്കേണ്ടി വരും."

"ആണ്‍കുട്ടിയെയോ?"

ശങ്കരന്‍കുട്ടി അദ്ഭുതം കൂറി.

"അല്ലാതെ പിന്നെ? ലോകത്താകെ മനുഷ്യര്‍ക്കിടയില്‍ രണ്ടു ജാതിയല്ലേ ഉള്ളു, ആണും പെണ്ണും!!"

ശങ്കരന്‍കുട്ടി അവിശ്വസനീയതയോടെ സുന്ദരന്റെ മുഖത്തു നോക്കി. അയാളുടെ കണ്ണു നിറഞ്ഞു. ആ നിറകണ്ണുകളോടു കൂടി അയാള്‍ ചിരിച്ചു. സുന്ദരന്‍ ആ ചിരിയില്‍ പങ്കു ചേര്‍ന്നു. രണ്ടു പേരും തോട്ടത്തിലിരുന്നു പൊട്ടിച്ചിരിച്ചു. എന്തൊക്കെയോ ഭാരങ്ങള്‍ ഇറക്കി വച്ച് സ്വതന്ത്രരായതിന്റെ ആഹ്ലാദത്തോടെ അവര്‍ പരസ്പരം ആശ്ളേഷിച്ചു.

(തുടരും...)

Tuesday, November 20, 2007

സ്വാശ്രയം: കവിത

പിറന്ന നാള്‍ മുതല്‍ പകര്‍ന്നു തന്നിവര്‍
അറിവുകളെത്ര, പഠിച്ചുവേറെ ഞാന്‍,
പറഞ്ഞു 'നീ മകന്‍, ഇവള്‍ക്കു സോദരന്‍'
പറഞ്ഞതില്ലാരുമെനിക്കു ഞാനെവന്‍!

എഴുതെഴുതെന്നു പറഞ്ഞു തന്നിവര്‍,
എഴുതിയാല്‍പ്പോരെന്തെഴുതണമെന്നും,
നിറച്ചുവെന്നിളം മനസ്സിലുത്തരം,
അറച്ചു പോകു, ഞാനെതിര്‍ത്തു ചോദിക്കാന്‍.

വരച്ചു വച്ചൊരീ വ്യവസ്ഥകള്‍ക്കുള്ളി-
ലിരുത്തിയെന്നുടെ മനസ്സരിഞ്ഞിവര്‍,
പിടച്ചു, മെല്ലെ ഞാനിഴഞ്ഞു പോകുന്പോള്‍
പിടിച്ചിരുത്തി, 'നീയൊരുത്ത'നെന്നിവര്‍!

മടുത്തു, ഞാനെനിക്കൊരുത്തനാകുവാന്‍
മനസ്സു മൂക്കുന്നൊന്നൊളിച്ചു പോകുവാന്‍,
പഴുത്ത മാന്പഴം പഴുത്തതാണെന്നു
പറഞ്ഞറിയാതെ, മണത്തറിയുവാന്‍
കൊതിച്ചു പോകുന്നു, തടയൊല്ല, വഴി
പിഴക്കിലും, സ്വയം നടന്നു പോട്ടെ ഞാന്‍!

Monday, November 19, 2007

ശങ്കരന്‍കുട്ടിയുടെ സങ്കടങ്ങള്‍ - 3

വാടിയ ചീരത്തൈകള്‍ പുതുനാന്പുകള്‍ക്ക് വളമായി. ശങ്കരന്‍കുട്ടിയുടെയും സുന്ദരന്റെയും മോഹങ്ങള്‍ പുതിയ തൈകളിലൂടെ വീണ്ടും തളിര്‍ത്തു. ഇളവെയില്‍ ഇക്കിളി കൂട്ടിയപ്പോള്‍ അവ ചിരിക്കുകയും, കുട്ടികള്‍ വെള്ളം തളിച്ചപ്പോള്‍ കുളിരണിയുകയും ചെയ്തു. കയ്പപ്പന്തലില്‍ കുഞ്ഞുപൂവുകള്‍ കണ്ണു തുറന്നു. എല്ലാം കൂടെ ഒരു ഉത്സവകാലപ്രതീതി. അതെ, ഉത്സവകാലം തന്നെ. മറ്റനാളാണ് കക്കോട്ടിരിക്കാവിലെ തിറ.

ശങ്കരന്‍കുട്ടിയും സുലേഖയും തമ്മില്‍ മിണ്ടിയിട്ട് ദിവസങ്ങളായി. ചീരത്തോട്ടത്തിന്റെയും സുനിലുമായുള്ള വഴക്കിന്റെയും വിവരങ്ങള്‍ അവളോട് ഇതു വരെ വിശദമായി പറഞ്ഞിട്ടില്ല എന്നതു തന്നെ കാരണം. ചില വിവരങ്ങളെങ്കിലും സ്ത്രീജനങ്ങളുമായി പങ്കു വക്കരുതെന്നാണ് ശങ്കരന്‍കുട്ടിയുടെ പക്ഷം. അതില്‍ പ്രതിഷേധിച്ചാണത്രേ, സുലേഖയുടെ മൌനം. ഇതിനൊരു പരിഹാരം കാണണമെന്നു സുന്ദരന് തോന്നി.

സുന്ദരനും പ്രദീപും ജോസും രണ്ടാം ബെഞ്ചില്‍ കൂടിയിരുന്നാലോചിച്ചു. പ്രദീപിന്റെ മനസ്സില്‍ പെട്ടെന്ന് ഒരാശയമുദിച്ചു.

"അവളോട് കാവിലെ തിറക്കു വരാന്‍ പറഞ്ഞാലോ?"

"നിനക്കെന്നതാ പറ്റിയേ?"

ജോസിന് അല്പം ദേഷ്യം വന്നു.

"അവരെ തമ്മില് മിണ്ടിക്കുന്ന കാര്യം പറയുന്പോഴാണോ, കാവും തിറയും?"

"ശ്ശെ, ഞാന്‍ മുഴുവനാക്കട്ടെ."

"അവന്‍ മുഴുവന്‍ പറയട്ടെടാ."

സുന്ദരനും അതേ അഭിപ്രായമാണ്.

"അതേയ്," പ്രദീപ് തുടര്‍ന്നു.

"ഒറ്റ ദിവസം പോലും വൈകിട്ട് അഞ്ചിനു ശേഷം രണ്ടും തമ്മില്‍ ഇതു വരെ കണ്ടിട്ടില്ല. ഒരു ഏഴു മണിക്കടുത്ത്, കാവില്‍ വച്ച് നമ്മളൊന്നു മുട്ടിച്ചു കൊടുത്താല്‍ പ്രശ്നം തീരുമെന്നേയ്."

"കൊള്ളാം," ഒന്നു നിര്‍ത്തി സുന്ദരന്‍ തുടര്‍ന്നു.

"പക്ഷേ, ആരെങ്കിലും കണ്ടാലോ?"

"കണ്ടാലെന്താ, അവരു തമ്മില്‍ പ്രേമമൊന്നുമില്ലല്ലോ!"

ജോസ് ഇടയില്‍ കയറി.

"എന്നു നിന്നോടാരു പറഞ്ഞു?"

അരിശത്തില്‍ സുന്ദരന്റെ വായില്‍ നിന്നെന്തോ പുറത്തു വന്നു. പറ്റിയ അമളി മറച്ചു വക്കാന്‍ പോലുമാവാതെ, ദയനീയഭാവത്തില്‍ അയാള്‍ പ്രദീപിനെ നോക്കി.

"ആണോടാ, അവരു തമ്മില്‍ പ്രേമിക്കുവാണോടാ??"

ജോസിന് ആകാംക്ഷ അടക്കാനായില്ല. പ്രദീപ് ഒന്നും മനസ്സിലാവാത്തതു പോലെ രണ്ടു പേരെയും മാറി മാറി നോക്കി. സുന്ദരന്‍ നാക്ക് അമര്‍ത്തി കടിച്ചു. ഇടത്തോട്ടു തിരിഞ്ഞ്, പുറകിലെ ബെഞ്ചിലേക്ക്, സുലേഖ വല്ലതും കേട്ടു കാണുമോ എന്ന സംശയത്തോടെ നോക്കി. ഭാഗ്യം, അവളും കൂട്ടുകാരികളും ആമിനയുടെ കയ്യിലിട്ട മൈലാഞ്ചിയുടെ ഭംഗിയെപ്പറ്റിയുള്ള ചര്‍ച്ചയിലാണ്.

"നീ അത്രക്കങ്ങോട്ടാലോചിക്കേണ്ട."

തിരിഞ്ഞ് ജോസിനെ നോക്കി സുന്ദരന്‍ അടക്കി പറഞ്ഞു.

"കാര്യം പ്രേമമൊന്നുമില്ലെങ്കിലും, ആരെങ്കിലും കണ്ടാല്‍ പ്രശ്നം തന്നെയാ."

ജോസിന്റെ മനസ്സില്‍ സംശയങ്ങള്‍ ഉരുണ്ടു കൂടി. മിഴികളുയര്‍ത്തി അയാള്‍ സുലേഖയെ നോക്കി. സംസാരത്തിനിടെ എന്തോ കാരണത്താല്‍ മുന്നോട്ടു നോക്കിയ സുലേഖ, ജോസിനെക്കണ്ട് മന്ദഹസിച്ചു. ജോസ് അസ്വസ്ഥനായി. എന്തൊക്കെയോ ചോദ്യങ്ങള്‍ അയാളുടെ വിശ്വാസങ്ങളെ കൊളുത്തി വലിച്ചു.

"നീയെന്താടാ ഇപ്പറയുന്നത്?"

പ്രദീപിന്റെ ചോദ്യം ജോസിനെ ചിന്തയില്‍ നിന്നുണര്‍ത്തി.

"കാവിലെത്രയോ പേരു വരികേം പോവുകേം ചെയ്യും. ഇതൊക്കെ ആരു നോക്കാനാ?"

മൂവരുടെയും ചര്‍ച്ചകള്‍ കൊഴുത്തു. ചിലപ്പോഴെങ്കിലും മനസ്സാന്നിദ്ധ്യം നഷ്ടപ്പെട്ട് ജോസ് ചിന്തകളിലേക്കു വീണു. ഉത്തരം കിട്ടാത്ത ഒരുപാടു ചോദ്യങ്ങളിലൂടെ ആ മനസ്സ് ഓടി നടന്നു. അയാളുടെ ചിന്തകളെ ഭേദിച്ചു കൊണ്ട് സുന്ദരന്‍ ചര്‍ച്ചയുടെ തീരുമാനം അറിയിച്ചു.

"പ്രദീപ് തന്നെ പോയി വിളിക്കട്ടെ, സുലേഖയെ."

ആ കൂട്ടുകാര്‍ കൈ കൊടുത്തു പിരിഞ്ഞു. ഉച്ചഭക്ഷണം കഴിഞ്ഞ്, അപ്പോഴേക്കും ശങ്കരന്‍കുട്ടി ക്ലാസ്സിലെത്തിയിരുന്നു. ഉച്ചക്കു ശേഷമുള്ള ക്ലാസ്സുകള്‍ തുടര്‍ന്നു. ജോസ് മാത്രം ഭാവനയില്‍ പല ചിത്രങ്ങള്‍ കൂട്ടി വരക്കുകയും മായ്‍ക്കുകയും ചെയ്തുകൊണ്ടിരുന്നു.

വൈകീട്ട് സ്കൂള്‍ വിട്ട സമയം. ഗേറ്റു കടന്നു പുറത്തേക്കു പോകുന്ന സുലേഖയെ പ്രദീപ് പുറകില്‍ നിന്നു വിളിച്ചു.

"സുലേഖേ..."

സുലേഖ തിരിഞ്ഞു നോക്കി. പ്രദീപ് പുസ്തകസഞ്ചിയും തോളില്‍ തൂക്കി ഓടി അടുത്തു വന്നു.

"എന്താപ്പോ, പഴേ ലോഹ്യമൊന്നുമില്ലല്ലോ?"

അയാളൊരു തുടക്കത്തിനായി ചോദിച്ചു. സുലേഖ പക്ഷേ, ഒന്നു മന്ദഹസിച്ചതേയുള്ളു. ആ ചിരിയുടെ കോണില്‍ അവള്‍ ഒളിപ്പിച്ചു വച്ച ഭാവം മനസ്സിലാക്കിക്കൊണ്ടെന്ന വണ്ണം പ്രദീപ് തുടര്‍ന്നു.

"ഒക്കെ നമുക്കു ശരിയാക്കാം,"

ഒന്നു നിര്‍ത്തിയ ശേഷം പ്രദീപ് സുലേഖയുടെ മുഖത്തു നോക്കി പുഞ്ചിരിച്ചു. ആ കണ്ണുകളില്‍ പ്രതീക്ഷയുടെ നാളങ്ങള്‍ തെളിയുന്നു.

"നിയ്യ് മറ്റന്നാള്‍ കാവില് വര്വോ, തിറ കാണാന്‍?"

"ഏത് കാവില്?"

കക്കോട്ടിരി. വേറെവിടെയാ ഇപ്പൊ തിറ?"

സുലേഖ മുഖം കുനിച്ച് ഒരു നിമിഷം ആലോചിച്ചു. പെട്ടെന്നെന്തോ ഓര്‍ത്തെടുത്ത മട്ടില്‍ അവള്‍ ചോദിച്ചു.

"നിങ്ങടെ അന്പലത്തില് ഞങ്ങള്‍ക്ക് കേറാന്‍ പറ്റ്വോ?"

അദ്ഭുതത്തോടെ അവളാ ചോദ്യം ഉന്നയിച്ചപ്പോള്‍ പ്രദീപ് ഒന്നു പരുങ്ങി. അതയാളും മുന്പാലോചിച്ചിരുന്നില്ല. ഒന്നു നിര്‍ത്തിയ ശേഷം സുലേഖ തുടര്‍ന്നു.

"ഞങ്ങടെ പള്ളീല്‍ പോലും ഞങ്ങള്‍ക്ക് കേറാന്‍ പറ്റൂല്ല."

അതിനകം പ്രദീപ് ഒരു പോംവഴി കണ്ടെത്തിയിരുന്നു.

"അതിനു നിയ്യ് കാവില്‍ കേറേണ്ടല്ലോ. ഞങ്ങളും പുറത്തു നിന്നു തന്നെയാ കാണാറ്. അവിടെത്തന്നെ നബീസച്ചേച്ചീടെ ജിലേബിക്കച്ചവടോം ഉണ്ടാവാറുണ്ടല്ലോ, എല്ലാ കൊല്ലവും. ധൈര്യമായിട്ടു വാന്നേയ്."

സന്തോഷത്തോടെ, എങ്കിലും സംശയത്തോടെ സുലേഖ തല കുലുക്കി.

"ഉമ്മയോടു ചോദിച്ചിട്ടു പറയാം."

ചുമലിലേക്കിറങ്ങിക്കിടന്ന തട്ടം ഇടതു കൈ കൊണ്ട് വലിച്ച് തലക്കു മീതെ ഇട്ടു സുലേഖ നടന്നു നീങ്ങി. പദ്ധതി ഒരു പരിധി വരെ വിജയിച്ചതിന്റെ സന്തോഷത്തോടെ പ്രദീപും മുന്നോട്ടു നടന്നു.

സുലേഖ പക്ഷേ, ഉമ്മയുടെ സമ്മതം ആരാഞ്ഞില്ല.

ഉത്സവത്തിന്റെ അന്ന്. പതിവില്ലാതെ അവധിദിവസം വൈകുന്നേരം കുളിച്ചൊരുങ്ങുന്ന സുലേഖയെ കണ്ട് ഫാത്തിമാ ബീവി അദ്ഭുതപ്പെട്ടു.

"നിയ്യിതെങ്ങോട്ടാ, ഈ നേരത്ത്, കെട്ടിയൊരുങ്ങി?"

"അന്പലത്തിലേക്ക്."

മുഖക്കണ്ണാടി നോക്കി കണ്ണെഴുതിക്കൊണ്ട് സുലേഖ പറഞ്ഞു. നേര്‍ത്ത പട്ടുനൂലു വലിച്ചിട്ട പോലെ കണ്‍പീലികളില്‍ പറ്റി നിന്ന കണ്‍മഷി അവളുടെ കണ്ണൂകള്‍ക്ക് കൂടുതല്‍ മിഴിവേകി.

"അന്പലത്തിലേക്കോ??"

ഫാത്തിമാ ബീവിയുടെ കണ്ണു തള്ളിപ്പോയി.

"നിനക്കിതെന്താപ്പോ പറ്റീത്?"

ആശ്ചര്യത്തോടെ, അവിശ്വസനീയതയോടെ അവര്‍ സുലേഖയുടെ മുഖത്തു നോക്കി.

"അതല്ലുമ്മാ, അവിടെ ഇന്ന് ഉത്സവാ..."

താന്‍ മാത്രമല്ല പോകുന്നതെന്നും, ആമിനയും വിദ്യയുമൊക്കെ വരുന്നുണ്ടെന്നും, അവിടെ വില്‍ക്കാന്‍ കൊണ്ടു വരുന്ന മാലയും വളയുമൊക്കെ നോക്കാനാണ് താന്‍ പോകുന്നതെന്നുമൊക്കെ ആവുന്നത്ര വിശ്വാസ്യതയോടെ അവള്‍ ഉമ്മയെ ധരിപ്പിച്ചു. ഫാത്തിമാ ബീവി ചെറു ചിരിയോടെ അവളുടെ ചുമലില്‍ തട്ടി.

"നിയ്യ് പോയിട്ടു വാ. ബാപ്പ വരുന്നേനു മുന്പ് ഇങ്ങെത്തിയാ മതി."

സുലേഖയുടെ മുഖത്തു സന്തോഷം അല തല്ലി. അവള്‍ ഉമ്മായെ കെട്ടിപ്പിടിച്ചു.

കക്കോട്ടിരിക്കാവ്. നാടു മുഴുവന്‍ എത്തിയിട്ടുണ്ട് തിറ കാണാന്‍. ചെണ്ടമേളം തകര്‍ത്ത് നടക്കുന്നു. കേളുവാക്കയും ഭാസ്കരനും തിറയാടുന്നതിനു വേണ്ടി കൈകളിലും മുഖത്തും ചായം തേച്ചു കൊണ്ടിരിക്കുന്നു. ഇടക്കിടെ പടക്കങ്ങള്‍ പൊട്ടുന്നുണ്ട്. ഒന്നു രണ്ടു പേര്‍ അതിനിടെ വാളെടുത്ത് വെളിച്ചപ്പാട് തുള്ളിത്തുടങ്ങിയിരിക്കുന്നു.

സുലേഖയും ആമിനയും വിദ്യയും നബീസുവിന്റെ ജിലേബിക്കച്ചവടത്തിനരികെ നിലയുറപ്പിച്ചു. ഇരുളു വീണു തുടങ്ങിയ വഴിയിലേക്കു കണ്ണും നട്ട് സുലേഖയിരുന്നു. സമയം ഇഴഞ്ഞു നീങ്ങി. സുന്ദരനും പ്രദീപും ശങ്കരന്‍കുട്ടിയും വഴി കടന്ന്, പടികള്‍ കയറി പ്രത്യക്ഷപ്പെട്ടു.
(തുടരും...)

Sunday, November 18, 2007

ശങ്കരന്‍കുട്ടിയുടെ സങ്കടങ്ങള്‍ - 2

"ജോസേ, പ്രദീപേ, വാ, എണീക്ക്"

സുന്ദരന്‍ ബെഞ്ചില്‍ നിന്നും ചാടിയെണീറ്റു. പുറകെ ശങ്കരന്‍കുട്ടിയും ജോസും പ്രദീപും എഴുന്നേറ്റു.

"എങ്ങോട്ടാടാ?"

ജോസിന്റെ ചോദ്യം കേട്ട് സുന്ദരന്‍ തിരിഞ്ഞു നിന്നു.

"ഒന്പതാം ക്ലാസ്സിലേക്ക്, വാ."
'ഒന്പതാം ക്ലാസ്സിലേക്കോ? എന്നു വച്ചാല്‍ സുനിലിനെയാണോ?"

ശങ്കരന്‍കുട്ടി സംശയത്തോടെ ചോദിച്ചു.

"വരുന്നുണ്ടോ?"

സുന്ദരന്റെ കണ്ണുകള്‍ ചുവന്നിരുന്നു. അവന്റെ വാശി ശങ്കരന്‍കുട്ടിയിലേക്കും പടര്‍ന്നു. നിരാശക്കും സങ്കടത്തിനും മീതെ പകയുടെ കനലുകള്‍ വീണു പുകഞ്ഞു.

"വാടാ..."

ശങ്കരന്‍കുട്ടി പ്രദീപിനെയും ജോസിനെയും നോക്കി അലറി. വാതില്‍ക്കല്‍ നിന്നിരുന്ന മറ്റു ചില കുട്ടികളെ വകഞ്ഞു മാറ്റി നാലു പേരും ഒന്പതാം ക്ലാസ്സിനെ ലക്ഷ്യമാക്കി നടന്നു. അവരെത്തന്നെ ശ്രദ്ധിച്ചിരുന്ന സുലേഖ, ശങ്കരന്‍കുട്ടിയെ തടയാനായി മുന്നോട്ടാഞ്ഞു. പക്ഷേ, പരിസരബോധം അവളെ പിടിച്ചു നിര്‍ത്തി. ഇടതും വലതും നോക്കി, പതിയെ പുറത്തിറങ്ങി, അവള്‍ ഒന്പതാം ക്ലാസ്സിനു നേരെ ഉറ്റു നോക്കി.

ശങ്കരന്‍കുട്ടിയും സുന്ദരനും ക്ലാസ്സിനകത്തേക്കു തള്ളിക്കയറി. ഇടവേളയായിരുന്നതു കാരണം അധികമാരും അകത്തുണ്ടായിരുന്നില്ല. അവസാന ബെഞ്ചിലിരുന്ന്, നോട്ടുപുസ്തകത്തിലെ കടലാസുകള്‍ കീറി വിമാനങ്ങളുണ്ടാക്കി പെണ്‍കൊടികള്‍ക്കിടയിലൂടെ പറത്തിക്കളിക്കുന്ന സുനിലും കൂട്ടുകാരും. ശങ്കരന്‍കുട്ടിയുടെ ചോര തിളച്ചു.

"ഡാ..."

അയാള്‍ അലറി. അതിനിടെ സുന്ദരന്‍ മുന്നോട്ടോടി, ബെഞ്ചില്‍ നിന്നും സുനിലിനെ വലിച്ചെഴുന്നേല്പിച്ചു.

"നീ ചീരത്തോട്ടം പറിച്ചു കളഞ്ഞു, അല്ലേടാ...?"

സുന്ദരന്‍ സുനിലിന്റെ കോളറിനു കുത്തിപ്പിടിച്ചു. മറ്റു മൂന്നു പേരും മുന്നിലേക്കു നടന്നടുത്തു.

രംഗം പന്തിയല്ലെന്നു സുനിലിനു മനസ്സിലായി. അവന്‍ കുതറിയോടി, പുറകിലെ ജനാലയിലൂടെ പുറത്തേക്കു ചാടി.

"പിടിക്കെടാ, വാ"

അവര്‍ നാലു പേരും പുറകെ ഓടി. സ്കൂളിന്റെ കിണറിനരികില്‍ വച്ച് ജോസിനു സുനിലിന്റെ കുപ്പായത്തില്‍ പിടി കിട്ടി.അടിതെറ്റിയ സുനില്‍ കിണറിന്റെ സിമന്റിട്ടു കെട്ടിയ വക്കിലേക്കു ചാഞ്ഞു.

സുന്ദരന്‍ സുനിലിന്റെ മുഖം കിണര്‍വക്കിനു ചേര്‍ത്തമര്‍ത്തി. അയാള്‍ കുതറാന്‍ ശ്രമിച്ചു. ജോസും പ്രദീപും ചേര്‍ന്ന് അയാളുടെ കൈകാലുകള്‍ ചേര്‍ത്തു പിടിച്ചു വച്ചു. സുനിലിന് അനങ്ങാന്‍ കഴിയുമായിരുന്നില്ല. ശങ്കരന്‍കുട്ടിയെ നോക്കി സുന്ദരന്‍ ആക്രോശിച്ചു.

"കുത്തെടാ...!!"

വന്യമായ ആവേശത്തോടെ ശങ്കരന്‍കുട്ടി നടന്നടുത്തു. സുനിലിന്റെ മുഖത്ത് ഭയവും ആശങ്കയും ഇടവിട്ടു മിന്നി.

"എടാ, കുത്തല്ലെടാ... കുത്തല്ലേ..."

അയാള്‍ നിലവിളിച്ചു. ശങ്കരന്‍കുട്ടി കേട്ടില്ല. പതിയെ കീശയില്‍ കയ്യിട്ട്, തന്റെ പേന പുറത്തേക്കെടുത്തു. അടപ്പ് ഊരിയെടുത്ത ശേഷം പേനയുടെ കൂര്‍ത്ത ഭാഗം പുറമേക്കു തള്ളി നില്‍ക്കും വിധം വലംകയ്യില്‍ മുറുക്കി പിടിച്ചു. ഇടത്തേ കൈ കൊണ്ട് ശങ്കരന്‍കുട്ടി സുനിലിന്റെ വായും മൂക്കും പൊത്തിപ്പിടിച്ചു. സുനിലിന്റെ കണ്ണുകള്‍ പുറത്തേക്കു തള്ളി. ശങ്കരന്‍കുട്ടിയുടെ വലംകൈ ഉയര്‍ന്നു താഴ്‍ന്നു. സുനിലിന്റെ കൈത്തണ്ടയിലും തുടയിലും അയാള്‍ ആഞ്ഞാഞ്ഞു കുത്തി.

"അമ്മേ..."

ഇടവേള കഴിഞ്ഞ് അകത്തു കയറാനുള്ള മണിയടിയുടെ ശബ്ദത്തില്‍ സുനിലിന്റെ നിലവിളി മുങ്ങിപ്പോയി. നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പ് ചൂണ്ടുവിരല്‍ കൊണ്ടു തൂത്തെറിഞ്ഞ ശേഷം ശങ്കരന്‍കുട്ടി പറഞ്ഞു.

"വിട്ടേക്കെടാ, പോകാം."

സുന്ദരന്‍ സുനിലിന്റെ മുഖത്ത് ഒരു തള്ളു വച്ചു കൊടുത്തു. അയാള്‍ ആ കിണര്‍ക്കരയില്‍ വീണു കിടന്നു. നാലു പേരും തിരിഞ്ഞു നടന്നു.

"കണ്ണിനിട്ടാ കുത്തേണ്ടിയിരുന്നത്."

സുന്ദരന്‍ അമര്‍ഷത്തോടെ പിറുപിറുത്തു. ക്ലാസ്സിനകത്തേക്കു കയറിയ നാലു പേരുടെയും മുഖത്ത് ആത്മസംതൃപ്തിയുടെ അലകള്‍ കണ്ട് സുലേഖക്ക് ആശ്വാസമായി. സംഗതി വ്യക്തമായി പിടി കിട്ടിയില്ലെങ്കിലും അവിടിവിടം കൂട്ടിച്ചേര്‍ത്തും, ചേരാത്തവ ഭാവനയില്‍ നെയ്തു ചേര്‍ത്തും അവള്‍ കഥകള്‍ ഊഹിച്ചെടുത്തു. ബാക്കി വന്ന സംശയങ്ങള്‍ സ്വകാര്യ നിമിഷങ്ങളില്‍ ശങ്കരന്‍കുട്ടിയോടു ചോദിച്ചു മനസ്സിലാക്കാമെന്ന ധാരണയോടെ സുലേഖ പുസ്തകത്തിലേക്കു മുഖം താഴ്‍ത്തി.

പുല്ലാറക്കുന്ന്. ശങ്കരന്‍കുട്ടിയുടെ അച്ഛന്‍ കേശവന് ആകെയുള്ള എഴുപത് സെന്റ് സ്ഥലം ഈ ചരിവിലാണ്. ഇടംവലം തൂര്‍ന്നു നില്‍ക്കുന്ന കുറ്റിച്ചെടികള്‍ക്കിടയിലൂടെ ചെറിയ ഒറ്റയടിപ്പാത. ഇടവിട്ടിടവിട്ട് തെങ്ങും നേന്ത്രവാഴയും തലപൊക്കി നില്‍ക്കുന്നു. നേര്‍ത്ത അരിപ്പൂ മണം ഏതു നേരത്തും അവിടെ തളം കെട്ടി നില്‍ക്കും. ആ മണ്ണില്‍ നടവഴിക്കു ചേര്‍ന്നുള്ള ഒരു സെന്റ് സ്ഥലം മകനും കൂട്ടുകാര്‍ക്കും കേശവന്‍നായര്‍ കൃഷിക്കായി നല്കിയത് ഒരു നിബന്ധനയുടെ പുറത്താണ്.

എന്നും വാഴ നനക്കണം.

പത്തിരുനൂറ്റന്പതു മീറ്റര്‍ അപ്പുറത്തുള്ള പൊട്ടക്കിണറ്റില്‍ നിന്നും വെള്ളം മുക്കിയെടുത്തു വരിക അത്ര എളുപ്പമല്ല. ചങ്കുറപ്പോടെ ശങ്കരന്‍കുട്ടിയും സുന്ദരനും അതേറ്റെടുത്തു. ധാര്‍മ്മിക പിന്തുണയുമായി പ്രദീപും ജോസും രംഗത്തു വന്നതോടെ കാര്യങ്ങള്‍ വഴിക്കു നീങ്ങി. അങ്ങനെ വളര്‍ത്തിയ ചീരത്തോട്ടവും കയ്പക്കാപ്പന്തലുമാണ്.

ഓര്‍ത്തപ്പോള്‍ ശങ്കരന്‍കുട്ടിയുടെ കണ്ണു നിറഞ്ഞു. നടവഴി കടന്ന്, അയാളും സുന്ദരനും തോട്ടത്തിലേക്കു കയറി. സുന്ദരന്‍ പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു കാര്യങ്ങളുടെ കിടപ്പ്. ഒരു ചീരത്തൈ പോലും ബാക്കിയില്ലെന്നു മാത്രമല്ല, കയ്പക്കാപ്പന്തലിന്റെ കാലൊരെണ്ണം ഒടിഞ്ഞും കിടക്കുന്നു.

"ഇതു നീയെന്നോടു പറഞ്ഞില്ലല്ലോ."

സുന്ദരന്‍ ശങ്കരന്‍കുട്ടിയോടു തട്ടിക്കയറി.

"അറിഞ്ഞിരുന്നേല്, അവന്റെ കാലിനിട്ട് ഒരു കുത്തും കൂടെ കൊടുത്തേനെ!"

അയാള്‍ തന്നോടു തന്നെ പറഞ്ഞു.

ശങ്കരന്‍കുട്ടി കുനിഞ്ഞിരുന്ന്, നിലത്തു വീണ്, വാടിക്കിടക്കുന്ന ചീരത്തൈകള്‍ എടുത്തു നോക്കി. തളര്‍ന്നു കിടക്കുന്ന ആ ഇലകളിലൂടെ അയാള്‍ വിരലോടിച്ചു.

"എടാ, ചിലതിന്റെ വേരറ്റിട്ടില്ല. ഒന്നൂടെ കുഴിച്ചിട്ടാലോ?"

സുന്ദരന്‍ ആകാംക്ഷയോടെ നോക്കി. അയാള്‍ക്ക് പ്രതീക്ഷയില്ലായിരുന്നു.

"പിടിക്കുമോടാ?"

"പിടിച്ചാലോ??"

ആ ചെറുപ്പക്കാര്‍ കര്‍ത്തവ്യനിരതരായി. ഉപ്പൂത്തിക്കോലും കരിങ്കല്ലും കൈവിരലുകളും ഉപയോഗിച്ച് അവര്‍ കുഴികള്‍ തീര്‍ത്തു. ചിറകറ്റ പൂന്പാറ്റകളെപ്പോലെ മരണം കാത്തിരിക്കുന്ന ആ ചീരച്ചെടികള്‍ അവര്‍ വീണ്ടും മണ്ണില്‍ വച്ചു. വ്യസനത്തോടെ, എങ്കിലും പ്രതീക്ഷകളോടെ.

"ഇന്നിനി വാഴ നനക്കാന്‍ വയ്യെടാ."

ശങ്കരന്‍കുട്ടി നിലത്തു കുത്തിയിരുന്നു.

"എനിക്കെന്തോ പോലെ..."

"എനിക്കും"

അരികിലേക്കു നീങ്ങിയിരുന്ന്, അയാളുടെ കയ്യില്‍ തന്റെ കൈകള്‍ ചേര്‍ത്തു പിടിച്ച്, സുന്ദരനും പറഞ്ഞു. മണിക്കൂറുകളോളം അവരങ്ങനെ ഇരുന്നു. ആ ചീരച്ചെടികളെ നോക്കി, നാളെ വാടിയോ കരിഞ്ഞോ പോയേക്കാമെന്നറിയാമെങ്കിലും, പ്രത്യാശയോടെ, അവരങ്ങനെ ഇരുന്നു.

(തുടരും...)

Saturday, November 17, 2007

ശങ്കരന്‍കുട്ടിയുടെ സങ്കടങ്ങള്‍ - 1

ശങ്കരന്‍കുട്ടിയെ ഓര്‍മ്മകള്‍ വല്ലാതെ വേട്ടയാടുന്നുണ്ടെന്നു തോന്നുന്നു. ഇടവഴിയില്‍ മരങ്ങളുടെ തണലു പറ്റി അയാള്‍ നടക്കവേ, ഇതൊരു അസുഖമാണോ എന്നു പോലും പലരും സംശയിച്ചു. ഗോപിമാഷുടെ ചുവടുറക്കാത്ത നടപ്പും, ചീനിമരച്ചോട്ടില്‍ കിളിത്തട്ടു കളിക്കാന്‍ വരച്ച കളവും, സുലേഖയുടെ അലസമായ തിരിഞ്ഞു നോട്ടങ്ങളും... എല്ലാം ഓര്‍മ്മയിലങ്ങനെ തികട്ടി വരുന്നു. ചിന്തകളില്‍ മുഴുകി, താഴേക്കു നോക്കി അയാളങ്ങനെ നടന്നു. സൈക്കിളില്‍ തന്നെ തട്ടി-തട്ടിയില്ല എന്നവണ്ണം പാഞ്ഞു പോയ മീന്‍കാരന്‍ ഹംസയെയോ, നീണ്ട കത്രികയും നീട്ടിപ്പിടിച്ച്, എന്നും തന്നെ നോക്കി ചിരിക്കാറുള്ള തയ്യല്‍ക്കാരന്‍ ശ്രീധരനെയോ അന്നയാള്‍ ശ്രദ്ധിച്ചില്ല. റോഡും മൈതാനവും സ്കൂള്‍ വരാന്തയും കടന്ന്, ഏഴാംക്ളാസ്സിന്റെ മുന്പിലെത്തി നിസ്സംഗതയോടെ ശങ്കരന്‍കുട്ടി അകത്തേക്കു നോക്കി.

"മാഷേ..."

ഗോപിമാഷ് തിരിഞ്ഞു നോക്കി. 10 മണിക്കു ക്ളാസ്സില്‍ വരേണ്ട ശങ്കരന്‍കുട്ടിയെ 10.15ന് ക്ളാസ്സിനു വെളിയില്‍ കണ്ടപ്പോള്‍ മാഷ് ഞെട്ടി! സുന്ദരനും സുലേഖയും ഞെട്ടി!!!

"എന്താ കുട്ടി വൈകിയത്?"

ഗോപിമാഷുടെ കനത്ത ശബ്ദം ക്ളാസ്സില്‍ മുഴങ്ങി.

"വൈകിപ്പോയി."

ശങ്കരന്‍കുട്ടി വിനയപ്രകടനങ്ങള്‍ക്കോ ഒഴിവുകഴിവുകള്‍ക്കോ ശ്രമിക്കാതെ മറുപടി നല്കി. ഗോപിമാഷുടെ കണ്ണുകള്‍ കുറുകി, പുരികം വിറച്ചു. ക്ഷിപ്രകോപിയായ ഗോപിമാഷ് ക്ഷിപ്രപ്രസാദിയല്ല. ശങ്കരന്‍കുട്ടിക്ക് ഇനി പറയാനുള്ള കാരണങ്ങള്‍ക്കൊന്നും ആ കോപത്തെ പിടിച്ചു കെട്ടാനുള്ള കഴിവുണ്ടാവില്ല. കുട്ടികള്‍ ശ്വാസമടക്കിപ്പിടിച്ചു. ക്ളാസ്സിലെ ചട്ടന്പി മനോജ് പോലും ചെറുതായി വിറച്ചു. സുന്ദരന്‍ കൈകള്‍ കൂട്ടിത്തിരുമ്മി. സുലേഖ നെഞ്ചില്‍ കൈ വച്ച്, കണ്ണുകള്‍ ഇറുക്കിയടച്ച് ദൈവസഹായത്തിനായി കേണു.

"പടച്ചോനേ..."

ആ വിളി ദൈവം കേട്ടെന്നു തോന്നുന്നു. വടിയുടെ അറ്റം കൊണ്ട് നഖം ചുരണ്ടിക്കൊണ്ട് ഗോപിമാഷ് തല കുലുക്കി.

"ങും... കയറിയിരിക്കുക."

ഒരു നിമിഷനേരത്തേക്കെങ്കിലും ശങ്കരന്‍കുട്ടി വരിഞ്ഞു മുറുക്കി വച്ചിരുന്ന ചിന്തകള്‍ വീണ്ടും കുതറിയോടി. ആ ഭാരത്തില്‍ കുനിഞ്ഞു പോയ തലയുമായി അയാള്‍ അകത്തു കയറി. രണ്ടാംബെഞ്ചില്‍ അറ്റത്തിരുന്ന സുന്ദരനെ അകത്തേക്കു തള്ളി, ശങ്കരന്‍കുട്ടി ഇരുന്നു.കൈമുട്ടു ഡെസ്കില്‍ കുത്തി, മുഖം താങ്ങി, എവിടെയോ തറച്ചു പോയ നോട്ടത്തില്‍ നിന്നു മോചിതനാകാന്‍ കഴിയാതെ, അങ്ങനെ. ഗോപിമാഷ് ക്ളാസ്സ് തുടര്‍ന്നു കൊണ്ടേയിരുന്നു.

എന്തായിരിക്കും ശങ്കരന്‍കുട്ടിക്കു പറ്റിയത്? സുലേഖ ധര്‍മ്മസങ്കടത്തിലായി. ഇന്നലെ ചോറുപാത്രത്തില്‍ നിന്നും താന്‍ വീതം വച്ചു കൊടുത്ത മീന്‍കറിക്ക് അല്പം എരിവു കൂടുതലായിരുന്നു. അതായിരിക്കുമോ? ഏയ്, സാദ്ധ്യതയില്ല. മുന്പും ഉപ്പും പുളിയും കൂടിയ പലതും താന്‍ കൂട്ടുകാരികള്‍ കാണാതെ കൈമാറിയിട്ടുണ്ട്. അതൊക്കെ ശങ്കരന്‍കുട്ടി ആ സ്പിരിറ്റിലേ എടുത്തിട്ടുള്ളു.

ഇനി, ഈ വിഷയങ്ങളെല്ലാം വീട്ടില്‍...

"ഹുമ്മാ..."

നെഞ്ചു പുകഞ്ഞു പോയി, സുലേഖയുടെ. അതൊന്നും ചിന്തിക്കാനുള്ള കെല്പു പോലും അവള്‍ക്കുണ്ടായിരുന്നില്ല. ശങ്കരന്‍കുട്ടിയുടെ നിസ്സംഗതക്കും ചിന്താഭാരത്തിനും കാരണം മറ്റാരോ ആയിരിക്കുമെന്ന് സമാധാനിച്ച്, അവള്‍ സാമൂഹ്യപാഠം പുസ്തകത്തിന്റെ വശങ്ങളിലൂടെ വിരലോടിച്ചു. വീണ്ടും ഒളികണ്ണിട്ട് ശങ്കരന്‍കുട്ടിയെ ഒന്നു കൂടെ നോക്കി. പഴയ നോട്ടത്തില്‍ നിന്നും അയാള്‍ ഇനിയും മോചിതനായിട്ടില്ല.

ഇന്നത്തെ ക്ലാസ്സ് കഴിഞ്ഞു."

"ഗോപിമാഷുടെ ശബ്ദം വീണ്ടും മുഴങ്ങി. കുട്ടികള്‍ നെടുവീര്‍പ്പിട്ടു. 'കലപില' ശബ്ദം പതിയെ പുറത്തു വന്നു തുടങ്ങി.

"പുസ്തകം നോക്കി, ഇപ്പോ പറഞ്ഞ ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരം നാളെ നോട്ടുപുസ്തകത്തിലെഴുതിക്കൊണ്ടു വരണം."

ആ ചോദ്യങ്ങള്‍ പോലും എഴുതിയെടുക്കാത്ത മൂന്നു പേര്‍ അപ്പോഴും ക്ലാസ്സില്‍ ഉണ്ടായിരുന്നു. ശങ്കരന്‍കുട്ടിയും സുലേഖയും, പിന്നെ സുന്ദരനും.

ഗോപിമാഷ് പുറത്തേക്കിറങ്ങി. 'കലപില' ശബ്ദത്തിനു ശക്തി കൂടി. നെടുവീര്‍പ്പോടെ സുന്ദരന്‍ ശങ്കരന്‍കുട്ടിയുടെ മുഖത്തു നോക്കി.

"എന്തു പറ്റിയെടാ?"

സുന്ദരന്‍ അടക്കി ചോദിച്ചു. ശങ്കരന്‍കുട്ടി മെല്ലെ മുഖമുയര്‍ത്തി. ആ കണ്ണുകള്‍ നിറഞ്ഞു തുടങ്ങിയിരുന്നു. സുന്ദരന്‍ പരിഭ്രാന്തനായി.

"എടാ എന്താണെന്ന്?"
"പറയാം"

പുസ്തകങ്ങള്‍ ഡെസ്കിനകത്തേക്കു തള്ളിക്കയറ്റി, ശങ്കരന്‍കുട്ടി പറഞ്ഞു.

"നമ്മുടെ... നമ്മുടെ ചീ..."

ശങ്കരന്‍കുട്ടിക്കു മുഴുമിപ്പിക്കാന്‍ കഴിഞ്ഞില്ല. ആ ശബ്ദമിടറി. അതിനിടെ മൈമൂന ടീച്ചര്‍ ക്ലാസ്സിലേക്കു കയറി വന്നു.

"ഞാന്‍ പിന്നെ പറയാം," ശങ്കരന്‍കുട്ടി അടക്കി പറഞ്ഞു.

സുന്ദരന്‍ വിവശനായിക്കഴിഞ്ഞിരുന്നു. ശങ്കരന്‍കുട്ടി പൊതുവേ മനക്കട്ടിയുള്ള ആളാണ്. ആ കണ്ണുകള്‍ വെറുതെ നിറയില്ല. സംഗതി ഗുരുതരം തന്നെ. സുന്ദരന്‍ ശങ്കരന്‍കുട്ടിയെ വീണ്ടും നോക്കി. അയാള്‍ നോട്ടുപുസ്തകത്തിന്റെ അവസാന പേജില്‍ വരകളും കുറികളും ഇട്ടുകൊണ്ടിരിക്കുകയാണ്. അല്പം സംശയദൃഷ്ടിയോടെ അയാള്‍ തിരിഞ്ഞു സുലേഖയെ നോക്കി. അതുവരെ അവരെത്തന്നെ നോക്കിക്കൊണ്ടിരുന്ന സുലേഖ പെട്ടെന്നു മുഖം കുനിച്ച്, പുസ്തകത്തിലേക്കു മിഴി നട്ടു. സുന്ദരന്റെ സംശയങ്ങള്‍ക്ക് ഏകദേശരൂപം വച്ചു തുടങ്ങി.

രണ്ടാം പീരിയഡ് കഴിഞ്ഞുള്ള ഇടവേള. സുന്ദരന്‍ ശങ്കരന്‍കുട്ടിയെ കുലുക്കി വിളിച്ചു.

"ഇനി പറ, എന്താ കാര്യം?" അയാളുടെ ശബ്ദമുയര്‍ന്നു.

"അത്... അത്, നമ്മുടെ..."
"നമ്മുടെ?"
"നമ്മുടെ ചീരത്തോട്ടം..."
"ചീരത്തോട്ടം?"
സുന്ദരന്റെ ജിജ്ഞാസ വര്‍ദ്ധിച്ചു. കണ്ണുകള്‍ കുറുകി, ശബ്ദം വിറച്ചു.

"പറിച്ചു കളഞ്ഞെടാ..."

ചങ്കു പൊട്ടുന്ന വേദനയോടെ ശങ്കരന്‍കുട്ടി ആ സത്യം വെളിപ്പെടുത്തി.

ചീരത്തോട്ടം പറിച്ചു കളഞ്ഞെന്നോ! നെഞ്ചിടിപ്പു നിന്നു പോയതു പോലെ തോന്നി സുന്ദരന്. നേരെ ഇരിക്കാനാവാതെ ഡെസ്കിലേക്കയാള്‍ തല ചായ്‍ച്ചു. കണ്ണുകള്‍ ഇറുക്കിച്ചിമ്മിത്തുറന്നു. വലംകൈ കുത്തിയെഴുന്നേറ്റ്, ശങ്കരന്‍കുട്ടിയുടെ ചുമലില്‍ പിടിച്ചു കുലുക്കി, പ്രതികാരവാഞ്ഛയോടെ അയാള്‍ ചോദിച്ചു.

"ആര്?"
"ആ സുനിലും, റഹ്‍മാനും, പിന്നെ..."
"പിന്നെ?"
"ഏതോ ചെക്കന്മാരും. ഇന്നു രാവിലെ, പുഴയില്‍ കുളിക്കാന്‍ പോകുന്ന വഴിക്ക്."

സുന്ദരന്‍ വീണ്ടും ഡെസ്കില്‍ തല ചായ്‍ച്ചു. ശങ്കരന്‍കുട്ടി അയാളെ കുലുക്കി വിളിച്ചു.

"ഡാ..."

സുന്ദരന്‍ അനങ്ങിയില്ല. സുനിലും റഹ്‍മാനും ചുവന്ന ചീരത്തൈകളും അയാളുടെ കണ്‍മുന്നില്‍ മാറി മാറി നൃത്തം ചെയ്തു. ഇടവഴിയിലൂടെ ബക്കറ്റിലും കുടങ്ങളിലുമായി തൂക്കിയെടുത്തു കൊണ്ടു വന്നിരുന്ന വെള്ളവും വിത്തിന്‍കൂടു പൊട്ടിച്ച് ആദ്യം പുറത്തു വന്ന ചെഞ്ചീരമുളകളും 'പറിച്ചു കളയെടാ ചെങ്കൊടി'യെന്ന് അടിക്കടിയാക്ഷേപിച്ച ഭ്രാന്തന്‍ വേലായുധനും, എല്ലാമെല്ലാം അയാളുടെ ചിന്തകളെ വീണ്ടും വീണ്ടും ആക്രമിച്ചു. കോപവും നിരാശയും സഹിക്കാനാവാതെ, സുന്ദരന്‍ കൈകളുയര്‍ത്തി, മുഷ്ടി ചുരുട്ടി, ഡെസ്കില്‍ ആഞ്ഞിടിച്ചു.

ക്ലാസ്സ് പൊടുന്നനെ നിശബ്ദമായി.

(തുടരും...)

വെയിലും മഴയും

മഴയും വെയിലും മാറി മാറി വന്നു.

വെടിയേറ്റ പാര്‍ട്ടിക്കാരനും
അടിയേറ്റ പോലീസുകാരനും
അനുഭാവത്തിന്റെ പൂച്ചെണ്ടുകള്‍ പോലെ
ഹര്‍ത്താല്‍ മഴ!

പ്രതികാരത്തിലും പ്രതി ചേര്‍ക്കലിലും
സന്ദര്‍ശനത്തിലും പിന്തുണക്കലിലും,
ഒറ്റപ്പെട്ട മുറിപ്പാടു പോലെ കാണുന്ന
അല്പം ചില സങ്കടങ്ങളിലും
കക്ഷിക്കന്പത്തിന്റെ വെയില്‍!

അരിവാളിനും ശൂലത്തിനുമിടയില്‍,
പാതിരിക്കും പാര്‍ട്ടി സെക്രട്ടറിക്കുമിടയില്‍,
സഹനത്തിന്റെ മറവു പറ്റി നില്‍ക്കുന്ന
കുറേ മനപ്രയാസികളുണ്ട്,
വെയിലും മഴയുമായി
അവര്‍ തുരുതുരെ പെയ്തിറങ്ങിയാല്‍
കക്ഷികളുടെ കക്ഷത്തെ സിദ്ധാന്തങ്ങള്‍
കരിഞ്ഞും ചീഞ്ഞും മണ്ണടിഞ്ഞേക്കും.

പ്രകോപിപ്പിക്കരുത്!

നിനക്കു വേണ്ടി

കടക്കണ്ണിലെ നീല സമുദ്രമായി
പ്രണയം നിന്നില്‍ തുളുന്പിയപ്പോള്‍
എന്റെ ഹൃദയം കല്ലു വീണ കുളം പോലെ...

മഷി പുരണ്ട ഒരു ചീള്‍ കടലാസ്,
കണ്ണീരു പടര്‍ന്ന ഒരു വരി കവിത,
ഇടവഴിയില്‍ വീണു പോയ ഒരു കടാക്ഷം...
പ്രണയത്തിന്റെ സിംബലുകള്‍ (പാഴ്‍വസ്തുക്കള്‍).

ഉത്തരാധുനികതയില്‍ പാഴ്‍വസ്തുക്കള്‍ക്ക്
ജീവിതസായാഹ്നം.

പ്രണയം...
ഭോഗിപ്പിനു മുന്പുള്ള അശാന്തി,
ശേഷമുള്ള വിരസത,
കൊട്ടകകളിലെ 'പോപ്കോണി'ലും
സൈബര്‍ കഫേയിലെ കുടുസ്സു പെട്ടിയിലും
തിരഞ്ഞാല്‍ കിട്ടുമായിരിക്കും
അല്പം ശേഷിപ്പുകള്‍...

വയറു വീര്‍ത്തു,
വിങ്ങിപ്പൊട്ടിയും പൊട്ടാതെയും
വഴികളില്‍ നിറം കെട്ടു പോകുന്ന പ്രണയം.

ഈ നിസ്സംഗത എനിക്കും നിനക്കും
അലങ്കാരമത്രേ...

കരഞ്ഞു തീര്‍ന്ന നിന്റെ കണ്ണുകള്‍ക്കു പകരം വക്കാന്‍
ചോര വറ്റിയ എന്റെ കണ്ണുകള്‍ ചൂഴ്‍ന്ന്
ഞാനാദ്യമായി കരയട്ടെ...